Pages

Tuesday, November 1, 2011

ബാണാസുര സാഗറില്‍ സഞ്ചാരികള്‍ക്ക് നിരാശ

പടിഞ്ഞാറത്തറ: ജില്ലയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് തുടരുമ്പോഴും സൗകര്യങ്ങളുടെ പരിമിതികള്‍ വിനയാകുന്നു. ബാണാസുര സാഗര്‍അണക്കെട്ടില്‍ പ്രതിദിനം ശരാശരി ആയിരത്തിലധികം സഞ്ചാരികളാണ് എത്തുന്നത്. കുന്നുകളെ വലംവെച്ച് ബോട്ടുയാത്ര ചെയ്യാനാണ് ഇവിടത്തേക്ക് സഞ്ചാരികള്‍ അതിവിദൂരത്ത് നിന്നുപോലും എത്തുന്നത്. എന്നാല്‍ ടൂറിസ്റ്റ് സീസണിലും കേവലം രണ്ടുബോട്ടുകള്‍ മാത്രമാണ് ഇവിടെ സര്‍വീസ് നടത്തുന്നത്. വൈകിട്ട് മൂന്നുമണിയോടെ ടിക്കറ്റുകള്‍ നല്‍കിത്തീരുന്നതിനാല്‍ അതിനുശേഷം വരുന്ന സഞ്ചാരികളാകെ നിരാശരായി തിരിച്ചു പോകേണ്ട ഗതികേടിലാണ്.

പതിനഞ്ചുമിനിറ്റ് ദൈര്‍ഘ്യമുള്ള ഓരോ ബോട്ടുയാത്രയ്ക്കും 350 രൂപയാണ് ഈടാക്കുന്നത്. അഞ്ചുപേര്‍ക്ക് കയറാന്‍ കഴിയുന്ന ബോട്ടുകള്‍ കാലപ്പഴക്കം ചെന്നതാണെന്നും ആരോപണമുണ്ട്. സ്​പീഡ് ബോട്ടല്ലാതെ പെഡല്‍ ബോട്ടുസൗകര്യമില്ല. തേക്കടി മാതൃകയില്‍ വലിയ ബോട്ടുകള്‍ ഇവിടെയെത്തിക്കാന്‍ ഹൈഡല്‍ ടൂറിസം നടപടി എടുത്തിട്ടില്ല. ടിക്കറ്റ് പാസ് ഇനത്തിലും ബോട്ടുസവാരിയിലും വന്‍തുക കെ.എസ്.ഇ.ബി.ക്ക് വരുമാനം ഉണ്ടാകുമ്പോഴും ഈ വിനോദകേന്ദ്രത്തെ അവഗണിക്കപ്പെടുകയാണ്.

കര്‍ണാടക ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ഒട്ടേറെ സഞ്ചാരികള്‍ വയനാട്ടിലെ വിനോദ കേന്ദ്രങ്ങളിലേക്ക് വന്നെത്തുന്നുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളോടുള്ള അവഗണന തന്നെയാണ് ഇവര്‍ക്ക് പറയാനുള്ളത്.

Posted on: 01 Nov 2011 Mathrubhumi Wayand News

No comments:

Post a Comment