Pages

Monday, February 6, 2012

മാലിന്യം 'ഫ്ളാറ്റ്'

തൃശൂര്‍ ലാലൂരില്‍ സമരക്കാര്‍ വണ്ടിതടയുന്നു എന്ന വാര്‍ത്ത വായിച്ചാല്‍ 'തപസ്യ അപ്പാര്‍ട്ട്മെന്റ് നിവാസികളുടെ നെഞ്ചിടിപ്പ് കൂടില്ല. മാലിന്യം റോഡരികിലിട്ടാല്‍ അറസ്റ്റ് ചെയ്യുമെന്ന വാര്‍ത്തയും അവരെ പേടിപ്പിക്കുന്നില്ല.

 
കാരണം, തപസ്യയില്‍ പുറത്തേക്കു 'തള്ളാന്‍ മാലിന്യമില്ല. അമ്പതോളം ഫ്ളാറ്റുകളുള്ള ഇവിടെ ആറുമാസമായി മാലിന്യം സംസ്കരിച്ചു വളമാക്കി മാറ്റുകയാണ്. വളം കിലോ രണ്ടുരൂപ നിരക്കില്‍ വില്‍ക്കാനും വഴിതെളിയുന്നു.

 
നഗരത്തിലെ മാലിന്യപ്രശ്നം രൂക്ഷമാകുമ്പോഴൊക്കെ വീട്ടുപടിക്കല്‍ പൊതിക്കെട്ടിന്റെ എണ്ണം കൂടുകയും മാലിന്യം ഒഴിയാബാധയാകുകയും ചെയ്തിരുന്ന കാലം ഇവര്‍ മറന്നു കഴിഞ്ഞു. ഫ്ളാറ്റില്‍നിന്നു മാലിന്യം ശേഖരിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ കൃത്യമായി എത്താതിരുന്ന ദിവസങ്ങളിലും മാലിന്യം ഇവര്‍ക്കു നാറ്റക്കേസായി. ഒടുവില്‍ ഫ്ളാറ്റ് നിവാസികള്‍ നിര്‍മാണകമ്പനിയുടെ സഹകരണത്തോടെ മാലിന്യസംസ്കരണ സംവിധാനമൊരുക്കുകയായിരുന്നെന്ന് അസോസിയേഷന്‍ പ്രസിഡന്റ് വിജയനും സെക്രട്ടറി ഡോ. ജോസ് പൈകടയും പറയുന്നു.

 
80,000 രൂപ ചെലവിലാണ് ഇതു നിര്‍മിച്ചത്. മാലിന്യം ഉണക്കി വളമാക്കുന്നതിന് 15 ദിവസം തളിക്കേണ്ട സ്പ്രേ (ചാണകലായനിയില്‍ നിന്നുണ്ടാക്കുന്നത്)യ്ക്കും ചെലവു വരും. ഇത് എല്ലാവരും ചേര്‍ന്നു കണ്ടെത്തുന്നു. മാലിന്യം നല്ല വളമായതിനാല്‍ ആവശ്യക്കാരെത്തുന്നുമുണ്ട്. എറണാകുളം ആസ്ഥാനമായ ക്രെഡായ് ഏജന്‍സിയുടെ സഹായത്തോടെയാണ് സംസ്കരണം നടപ്പാക്കിയത്. മാലിന്യം വീട്ടുമുന്നില്‍നിന്നു ശേഖരിച്ചു പ്ളാന്റിലെത്തിക്കാനും വേണ്ട സംസ്കരണം നടത്താനും ഒരു വനിതാ തൊഴിലാളിയെയും കെയര്‍ടേക്കറെയും നിയമിച്ചിട്ടുമുണ്ട്.
  • ഏതു ഫ്ളാറ്റുകാര്‍ക്കും അനുകരിക്കാവുന്ന ഈ മാതൃക കാണാനും പരിചയപ്പെടാനും അവസരമുണ്ട്. കെയര്‍ ടേക്കര്‍ വര്‍ഗീസിനെ വിളിക്കുക. ഫോണ്‍: 9745086808.

No comments:

Post a Comment