Pages

Tuesday, August 7, 2012

വരള്‍ച്ച നേരിടാന്‍ ഗിര്‍ വനം

മണ്‍സൂണ്‍ ചതിച്ചതോടെ വരള്‍ച്ചാ ഭീഷണി നേരിടാന്‍ നാടൊരുങ്ങും മുന്‍പേ കാടൊരുങ്ങുന്നു. സിംഹങ്ങള്‍ക്കു വേണ്ടിയുള്ള രാജ്യത്തെ പ്രധാന ദേശീയോദ്യാനമായ ഗിര്‍ വനത്തിലാണ് വരാന്‍പോകുന്ന വരള്‍ച്ചയെ നേരിടാന്‍ വിപുലമായ പദ്ധതികള്‍ ഒരുങ്ങുന്നത്. വനത്തിലെ 400 കേന്ദ്രങ്ങളില്‍ ചെറിയ ചെക്ക്ഡാമുകള്‍ ഒരുക്കി വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കടുത്ത വേനല്‍ക്കാലത്തു മാത്രം ചെയ്യാറുണ്ടായിരുന്ന ഈ ക്രമീകരണം ഇപ്പോള്‍ വര്‍ഷം മുഴുവന്‍ തുടരേണ്ടിവരുമെന്നാണ് വനം പരിസ്ഥിതി പ്രിന്‍സിപ്പല്‍ സെക്രട്ടറി സുധീപ് കുമാര്‍ നന്ദ പറയുന്നത്.
വെള്ളം കോരി ഒഴിച്ചും ട്രാക്ടറില്‍ വെള്ളം കൊണ്ടുവന്നും സോളാര്‍ പമ്പുകള്‍, വിന്‍ഡ് പമ്പുകള്‍ തുടങ്ങിയവ ഉപയോഗിച്ച് വെള്ളം പമ്പുചെയ്തും ചെക്ക്ഡാമുകള്‍ നിറയ്ക്കാനാണു പദ്ധതി. വനത്തിലൂടെയും പരിസരങ്ങളിലൂടെയും കടന്നുപോകുന്ന നദികളും കൈവഴികളുമെല്ലാം വറ്റിവരണ്ടുതുടങ്ങി. ആവശ്യമെങ്കില്‍ കൂടുതല്‍ കൃത്രിമ കുളങ്ങളും മറ്റും നിര്‍മിക്കാനും ആലോചിക്കുന്നതായി നന്ദ പറഞ്ഞു. ഒടുവിലത്തെ വന്യജീവി സെന്‍സസ് പ്രകാരം 411 ഏഷ്യന്‍ സിംഹങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ വന്യജീവികളുടെ ആവാസ സ്ഥാനമാണ് ഗിര്‍ വനം.
 എന്‍.പി.സി. രംജിത manoramaonline environment

No comments:

Post a Comment