Pages

Wednesday, September 26, 2012

ചികിത്സകഴിഞ്ഞു; കടലാമകള്‍ വീണ്ടും കടലിലേക്ക്

നീലേശ്വരം:ഹാക്‌സ് ബില്ലും ഗ്രീന്‍ ടര്‍ട്ടിലും സുഖചികിത്സയ്ക്ക്‌ശേഷം കടലിലേക്ക്. നീലേശ്വരം നെയ്തലിന്റെ തൈക്കടപ്പുറത്തെ റസ്‌ക്യൂ ടാങ്കില്‍ ഒരു വര്‍ഷമായി ചികിത്സയില്‍ കഴിയുകയായിരുന്ന കടലാമകളായ ഹാക്‌സ്ബില്ലും ഗ്രീന്‍ ടര്‍ട്ടിലുമാണ് തിരിച്ചുപോയത്.

മീന്‍ പിടിക്കുന്നതിനിടയില്‍ ബോട്ടുകളുടെ ഔട്ട്‌ബോര്‍ഡ് എന്‍ജിന്റെ പ്രൊപ്പല്ലര്‍ തട്ടി പുറന്തോടില്‍ മാരകമായ മുറിവേറ്റ നിലയിലാണ് ഈ കടലാമകള്‍ കരക്കടിഞ്ഞത്. കാഞ്ഞങ്ങാട്, അജാനൂര്‍ കടപ്പുറങ്ങളിലെ മത്സ്യത്തൊഴിലാളികളാണ് ഇവയെ കടലാമകളുടെ സംരക്ഷണകേന്ദ്രമായ നെയ്തലില്‍ എത്തിച്ചത്.

നെയ്തലിന്റെ റസ്‌ക്യൂ ടാങ്കില്‍ കൈകാലുകള്‍ നഷ്ടപ്പെട്ട് ഒരിക്കലും കടലിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്ത മൂന്നുകടലാമകള്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി ചികിത്സയിലുണ്ട്. പൂര്‍ണ ആരോഗ്യവാന്മാരാണെങ്കിലും കൈകാലുകള്‍ മുറിവേറ്റ് നഷ്ടപ്പെട്ട ആമകള്‍ക്ക് കടലില്‍ ശക്തിയായി തുഴഞ്ഞ് സഞ്ചരിക്കാന്‍ കഴിയാത്തതിനാലാണ് ഇപ്പോഴും നെയ്തലിന്റെ സംരക്ഷണത്തില്‍ കഴിയുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി കടലാമകളെ വിരിയിച്ച് അയക്കുന്ന ദൗത്യത്തിലാണ് നെയ്തല്‍ പ്രവര്‍ത്തകര്‍. കാസര്‍കോട് ജില്ലാ ഫോറസ്റ്റ് ഓഫീസ് പി.കെ.ആസിഫും കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ജി.പ്രദീപുമാണ് കടലാമകളെ കടലിലേക്ക് വിട്ടത്. നെയ്തല്‍ പ്രവര്‍ത്തകരായ കെ.പ്രവീണ്‍ മാസ്റ്റര്‍, ടി.കെ.സനന്ദനന്‍, പി.കൃഷ്ണന്‍, കെ.സുനി, കെ.രാധാകൃഷ്ണന്‍, കെ.വി.സുഹാസ് എന്നിവര്‍ നേതൃത്വംനല്‍കി.
26 Sep 2012 Mathrubhumi Kasargod News

No comments:

Post a Comment