.

.
Showing posts with label കാര്‍ഷികരംഗം. Show all posts
Showing posts with label കാര്‍ഷികരംഗം. Show all posts

Sunday, February 17, 2013

കുരുവില്ലാത്ത ചുവന്ന തണ്ണിമത്തനും കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചു

തൃശ്ശൂര്‍ : കുരുവില്ലാത്ത ചുവന്ന തണ്ണിമത്തനും കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചതായി ഗവേഷണവിഭാഗം ഡയറക്ടര്‍ ഡോ.ടി.ആര്‍. ഗോപാലകൃഷ്ണന്‍ അറിയിച്ചു. വിത്തുല്പാദനം സംബന്ധിച്ച് ഫാം ജീവനക്കാര്‍ക്കായി വെള്ളാനിക്കരയില്‍ സംഘടിപ്പിച്ച പരിശീലനപരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ ആദ്യം വിളവെടുത്ത തണ്ണിമത്തനുകള്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചു.

Sunday, November 18, 2012

പച്ചക്കറി മാലിന്യം ഫ്രീ; ടണ്ണിന് ആയിരം രൂപയും


തൃശ്ശൂര്‍: കൃഷിക്ക് വളം സൗജന്യമായി വേണോ ? ലോറിയും വിളിച്ച് തൃശ്ശൂര്‍ ശക്തന്‍ മാര്‍ക്കറ്റിലേക്ക് വരൂ.. ഒരു ടണ്‍ പച്ചക്കറി മാലിന്യം എടുത്താല്‍ ആയിരം രൂപ സമ്മാനവുമുണ്ട്. ശക്തന്‍ പച്ചക്കറിച്ചന്തയില്‍ കുമിയുന്ന മാലിന്യം നീക്കാന്‍ മാര്‍ഗ്ഗങ്ങളൊന്നുമില്ലാതായപ്പോഴാണ് കോര്‍പ്പറേഷന്‍ പുതിയ നിര്‍ദ്ദേശവുമായെത്തിയത്. കൃഷിക്ക് വളമായി ഈ മാലിന്യം ആര്‍ക്ക് വേണമെങ്കിലും കൊണ്ടുപോകാം. വെറുതെയല്ല; ടണ്ണിന് ആയിരം രൂപ അങ്ങോട്ടു തരും.

സേലത്തേക്കുള്ള മാലിന്യനീക്കം നിലച്ചതിനാല്‍ നഗരത്തില്‍ മാലിന്യം കുന്നുകൂടുകയാണ്. മൂന്ന് മാസത്തേക്കായിരുന്നു സേലത്തേക്കുള്ള കരാര്‍. അത് ഒക്ടോബറില്‍ സമാപിച്ചു. വീണ്ടും മൂന്നു മാസത്തേക്ക് കരാര്‍ നീട്ടാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, സേലത്ത് വൈക്കോയുടെ പാര്‍ട്ടിക്കാര്‍ ഇത് തടഞ്ഞു. ഇതോടെ ഈ മാസം നഗരത്തില്‍ മാലിന്യം നീക്കാനായില്ല. ലാലൂര്‍ മാതൃകാ മാലിന്യസംസ്‌കരണ (ലാംപ്‌സ്) പദ്ധതി തുടങ്ങാതെ ലാലൂരിലേക്ക് മാലിന്യം കൊണ്ടുപോകാന്‍ അനുവദിക്കുകയുമില്ല.

ഈ സാഹചര്യത്തിലാണ് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി പുതിയ തീരുമാനമെടുത്തത്. ഏറ്റവുമധികം മാലിന്യം ഉണ്ടാകുന്നത് ശക്തന്‍ പച്ചക്കറിച്ചന്തയിലാണ്. മാര്‍ക്കറ്റിനു മുന്നിലെ മാലിന്യം റോഡിലേക്ക് വ്യാപിച്ചു. കടകളുടെ മേല്‍ക്കൂരയേക്കാള്‍ ഉയരത്തിലാണ് ഇപ്പോള്‍ മാലിനം കുമിഞ്ഞിരിക്കുന്നത്. ഈ മാലിന്യം വളമായി ഉപയോഗിക്കാം. പ്ലാസ്റ്റിക് ഉണ്ടെങ്കില്‍ മാറ്റിക്കൊടുക്കും. കര്‍ഷകര്‍ക്ക് വാഹനവുമായി വരാം. ടണ്ണിന് 1,000 രൂപയും കിട്ടും. സേലത്തേക്ക് മാലിന്യം കൊണ്ടുപോയ കരാറുകാരന് ടണ്ണിന് 2,700 രൂപയാണ് കോര്‍പ്പറേഷന്‍ നല്‍കിയിരുന്നത്. ആ സ്ഥാനത്ത് 1,000 രൂപയാണ് നല്‍കുന്നത്. എന്നാല്‍, ശക്തനിലെ പച്ചക്കറി മാലിന്യത്തിനു മാത്രമേ ഈ വാഗ്ദാനമുള്ളൂ.
ലോറി, വെയ് ബ്രിഡ്ജില്‍ തൂക്കി, ഭാരം നിര്‍ണ്ണയിക്കും. ആവശ്യത്തിന് കര്‍ഷകര്‍ വന്നില്ലെങ്കില്‍ ചില്ലറയായും മാലിന്യം നല്‍കാന്‍ കഴിയും. കിലോയ്ക്ക് ഒരുരൂപ പ്രകാരം കിട്ടും. ഇപ്പോള്‍ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കിയാല്‍ പിന്നീട് വരുന്നവ ചാക്കിനകത്താക്കി സൂക്ഷിക്കാന്‍ വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കും. അത് നേരിട്ട് കര്‍ഷകര്‍ക്ക് കോര്‍പ്പറേഷന്‍ നല്‍കും.
18 Nov 2012 Mathrbhumi Thrissur News

Friday, July 27, 2012

കേരള പരിസ്ഥിതി കോണ്‍ഗ്രസ് തിരുവനന്തപുരത്ത്

തിരുവനന്തപുരം: സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റും രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയും സംയുക്തമായി സംഘടിപ്പിക്കുന്ന എട്ടാമത് കേരള പരിസ്ഥിതി കോണ്‍ഗ്രസ് ആഗസ്ത് 16 മുതല്‍ 18 വരെ തിരുവനന്തപുരത്ത് രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഓഡിറ്റോറിയത്തില്‍ നടക്കും.

'കൃഷിയും പരിസ്ഥിതിയും' എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി കോണ്‍ഗ്രസിന്റെ മുഖ്യ വിഷയം. പരിസ്ഥിതി കോണ്‍ഗ്രസിന്റെ ഉദ്ഘാടനം 16ന് രാവിലെ 10ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.

മുഖ്യ വിഷയവുമായി ബന്ധപ്പെട്ട വിവിധ ഉപവിഷയങ്ങളില്‍ ക്ഷണിക്കപ്പെട്ട 25-ഓളം വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കൂടാതെ കേരളത്തിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളില്‍നിന്നുമുള്ള ഗവേഷകര്‍ സമര്‍പ്പിച്ച ഗവേഷണപ്രബന്ധങ്ങളില്‍നിന്നും തിരഞ്ഞെടുത്ത 35-ഓളം പ്രബന്ധങ്ങള്‍ ജനറല്‍/യുവ ഗവേഷക അവാര്‍ഡ് സെഷനുകളില്‍ അതവരിപ്പിക്കും. കേരളത്തിനുപുറമെ, കര്‍ണാടക, തമിഴ്‌നാട്, ഒഡീഷ, ചത്തീസ്ഗഡ്, അസ്സം തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളും കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്.

കോണ്‍ഗ്രസില്‍ പ്രതിനിധിയായി പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ആഗസ്ത് മൂന്നിന് മുമ്പായി സി.ഇ.ഡി. ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ 0471-2369720 എന്ന ഫോണ്‍നമ്പരിലും www.cedindia.org എന്ന വെബ്‌സൈറ്റിലും ലഭിക്കും.
27.7.2012 Mathrubhumi Kerala News

Wednesday, May 2, 2012

ചക്കമധുരം തമിഴകത്തേക്ക്‌

കുന്നിക്കോട്: വരിക്കച്ചക്കയുടെ കൊതിയൂറും സ്വാദ് അതിര്‍ത്തിക്കപ്പുറത്ത് തമിഴകത്ത് രുചിയുണര്‍ത്തുന്നു. ചക്കപ്രിയം വരുമാനമാക്കാന്‍ മലയാളിയും ഉണര്‍ന്നു. നാട്ടിലെ തൊടികളില്‍ വരിക്കപ്ലാവുകള്‍ ഫലസമൃദ്ധമായതോടെയാണ് കിഴക്കന്‍ മേഖലയിലെ വഴിയോരകേന്ദ്രങ്ങള്‍ ചക്ക വിപണനകേന്ദ്രങ്ങളായി മാറിയത്. സീസണ്‍ വ്യാപാരികള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിക്കുന്ന ചക്ക തമിഴകത്തേക്ക് കയറ്റി അയയ്ക്കാന്‍ ദേശീയപാതയോരങ്ങളില്‍ സംഭരിക്കുന്നത് പതിവുകാഴ്ചയായി.

Monday, April 23, 2012

അല്‍ഫോണ്‍സ മുതല്‍ മല്ലിക വരെ

തൊടുപുഴ: അല്‍ഫോണ്‍സ, സുവര്‍ണരേഖ, അന്‍മോള്‍, സിന്ധു, മല്ലിക..... ഇവരെ അറിയാന്‍ തൊടുപുഴ കാസ്ഡിന്റെ ഗ്രീന്‍ഫെസ്റ്റില്‍ എത്തിയാല്‍ മതി. കോളേജ് ബ്യൂട്ടികളൊന്നുമല്ല ഇവരാരും. മറിച്ച് ആരും കൊതിക്കുന്ന മാമ്പഴങ്ങളുടെ പേരുകളാണ്. പേരിലെ വൈവിധ്യം ഇവിടെ തീരുന്നില്ല. പ്രീയോള്‍, നമ്പ്യാര്‍, ബങ്കനപ്പള്ളി, ഫിമാപസന്ത്, ചന്ദ്രക്കാരന്‍, കുദൂസ്, കര്‍പ്പൂരം, മുണ്ടപ്പ, നീലാന്തി പസന്ത്, കല്ലുനീലം, കാലാപ്പാടി...... ഇങ്ങനെ തുടരുന്നു. 39 ഇനം മാങ്ങകള്‍ കാണാനും പരിചയപ്പെടാനും ഗ്രീന്‍ ഫെസ്റ്റില്‍ അവസരമുണ്ട്. ചെറുനാരങ്ങയുടെ വലിപ്പം മുതല്‍ പൊതിച്ചതേങ്ങയുടെ അത്രയും വരെ വലിപ്പമുള്ളവ ഇക്കൂട്ടത്തിലുണ്ട്.

Friday, March 9, 2012

കാര്‍ഷിക സര്‍വ്വകലാശാലയില്‍ കുരുവില്ലാത്ത തണ്ണിമത്തന്‍ വികസിപ്പിച്ചു

തൃശ്ശൂര്‍: കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ഒളരികള്‍ച്ചര്‍ വിഭാഗത്തില്‍ കുരുവില്ലാത്ത മഞ്ഞക്കാമ്പുള്ള തണ്ണിമത്തന്‍ വികസിപ്പിച്ചു. ഡോ. ടി. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ മൂന്നുവര്‍ഷമായി പരീക്ഷണം നടന്നുവരികയായിരുന്നു. ഇന്ത്യയിലാദ്യമായാണ് കുരുവില്ലാത്ത തണ്ണിമത്തന്‍ വികസിപ്പിക്കുന്നതെന്ന് അവര്‍ അവകാശപ്പെട്ടു. കേരളത്തില്‍ വ്യാപകമായി കൃഷിചെയ്യുന്ന ഷുനര്‍ ബേബി ഇനത്തിലുള്ള ടെട്രോപ്ലോയിഡ് തണ്ണിമത്തനാണ് പരീക്ഷണത്തില്‍ ഉപയോഗിച്ചത്.

Thursday, March 1, 2012

പുഴ വെറുമൊരു പുഴയല്ല

ജിയോംല്‍ മാക്വെ യുന്ദോങ് (ഒരു കുരുവിയെ കൊല്ലൂ കാമ്പയിന്‍), ദാ മാക്വെ യുന്ദോങ് (മഹത്തായ കുരുവി കാമ്പയിന്‍) എന്നീ പേരുകളിലറിയപ്പെടുന്ന ഒരു മാവോയിസ്റ്റ് പദ്ധതിയുടെ വിചിത്ര ചരിത്രമുണ്ട് ആധുനിക ചൈനക്ക്. സംഗതിയിങ്ങനെ: 1958 മുതല്‍ 62 വരെ, വിപ്ലവാനന്തര ചൈനയില്‍ ചെയര്‍മാന്‍ മാവോയുടെ നേതൃത്വത്തില്‍ 'മഹത്തായ കുതിച്ചുചാട്ടം (ദ ഗ്രേറ്റ് ലീപ് ഫോര്‍വേഡ്/ ദാ യ്വെ ഫിന്‍) എന്നപേരില്‍ ഒരു കിടിലന്‍ പദ്ധതി നടപ്പാക്കിയിരുന്നു. രാജ്യത്ത് കാര്‍ഷിക, വ്യവസായിക കുതിച്ചുചാട്ടം ലക്ഷ്യംവെച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഭരണകൂടവും ചേര്‍ന്ന് നടപ്പാക്കിയ ബൃഹത്തായ കര്‍മപരിപാടികളുടെ മൊത്തം പേരാണത്.

Saturday, February 4, 2012

മത്സ്യരോഗം പഴങ്കഥ അപ്പര്‍ കുട്ടനാട്ടില്‍ നീറ്റുമീന്‍ ചാകര

ഹരിപ്പാട്: മത്സ്യരോഗം പഴങ്കഥയായതോടെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ചാകരക്കൊയ്ത്ത്. ഒരുകിലോഗ്രാമിനോടടുത്ത് തൂക്കമുള്ള വരാലും മുശിയും കല്ലേമുട്ടിയുമൊക്കെയാണ് അപ്പര്‍കുട്ടനാട്ടിലെ തോടുകളില്‍നിന്ന് മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ പിടിക്കുന്നത്.

രണ്ടുവര്‍ഷം മുമ്പുവരെ മത്സ്യരോഗം നിമിത്തം വരാലും മുശിയുമൊക്കെ ഇവിടെ കൂട്ടത്തോടെ ചത്തൊടുങ്ങുകയായിരുന്നു. ഏറെ ബുദ്ധിമുട്ടി മത്സ്യം പിടിച്ചാലും ആവശ്യക്കാരില്ലാത്ത സ്ഥിതിയുമുണ്ടായി. നീറ്റുമീന്‍ എന്നറിയപ്പെടുന്ന ഉള്‍നാടന്‍ മത്സ്യങ്ങള്‍ രോഗംമൂലം വംശനാശഭീഷണിയിലാണെന്ന ആശങ്കയും ഉയര്‍ന്നു. എന്നാലിതിനൊന്നും അടിസ്ഥാനമില്ലെന്നാണ് അപ്പര്‍കുട്ടനാടന്‍ മേഖലയിലെ ജലാശയങ്ങളിലെ ഇപ്പോഴത്തെ ചാകരക്കൊയ്ത്ത് തെളിയിക്കുന്നത്.

പരമ്പരാഗത വീശുവല ഉപയോഗിച്ചാണ് ഇപ്പോള്‍ വ്യാപകമായി മത്സ്യം പിടിക്കുന്നത്. ഇതിനൊപ്പം കടലിലെ മിനി ട്രോളിങ്ങിനെ അനുസ്മരിപ്പിക്കുന്ന തരത്തിലെ കാടുവലയും ബംഗാളികള്‍ ഉപയോഗിക്കുന്ന ഉടക്കുവലയുമുണ്ട്. കരയില്‍നിന്ന് മത്സ്യലഭ്യത നോക്കിക്കണ്ടശേഷം വെള്ളത്തിലേക്ക് വീശിയെറിയുന്നതാണ് വീശുവല.

ഒന്‍പതുപേര്‍ കയറുന്ന വള്ളം ആറുകളില്‍ കുറുകെയിട്ടശേഷം നീളമുള്ള വല വലിച്ചുനീട്ടുന്നതും തുടര്‍ന്ന് തീരത്തോടുചേര്‍ത്ത് വലിച്ചുകയറ്റുന്നതുമാണ് കാടുവലപ്രയോഗം. ചെറുതും വലുതുമായ മത്സ്യങ്ങളെല്ലാം ഈ വലയില്‍ കുടുങ്ങും.

ബംഗാള്‍ മത്സ്യത്തൊഴിലാളികള്‍ വിജയകരമായി നടത്തുന്നതാണ് ഉടക്കുവലയിടീല്‍. കുട്ടകൊണ്ടുള്ള വള്ളത്തില്‍ കയറി ആഴമുള്ള ഭാഗങ്ങളില്‍ വലവിരിക്കുന്ന ഇവര്‍ വാള ഇനത്തില്‍പ്പെട്ട മത്സ്യങ്ങളെ കൂട്ടത്തോടെ പിടികൂടും. രാവിലെ ആറുമണിയോടെ വെള്ളത്തില്‍ ഇറങ്ങുന്ന ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ വൈകുന്നേരത്തോടെ ജോലി അവസാനിപ്പിക്കുമ്പോള്‍ ആളൊന്നിന് 1000 രൂപയുടെയെങ്കിലും വരുമാനം ഉറപ്പാണ്.

കുളങ്ങളുംമറ്റും വറ്റിച്ച് മീന്‍ പിടിക്കുന്നതും വ്യാപകമായിട്ടുണ്ട്. മോട്ടോര്‍ ഉപയോഗിച്ച് കുളം വറ്റിച്ചശേഷം നാട്ടുകാര്‍ ചേര്‍ന്ന് മീന്‍ പിടിക്കുകയാണ് പതിവ്.

പിലാപ്പുഴഭാഗത്ത് കഴിഞ്ഞദിവസം കുളം വറ്റിച്ചപ്പോള്‍ വന്‍തോതില്‍ കാരിമത്സ്യം കിട്ടിയിരുന്നു. മത്സ്യങ്ങള്‍ രോഗം ബാധിച്ച് ചത്തൊടുങ്ങിയതോടെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളില്‍ ഭൂരിപക്ഷവും താറാവുവളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള മറ്റു ജോലികളിലേക്ക് തിരിഞ്ഞു. നാമമാത്രമായി കിട്ടിയിരുന്ന മത്സ്യം പിടിച്ച് ജിവിച്ചിരുന്നവരും അന്യസംസ്ഥാന തൊഴിലാളികളുമാണ് ഇപ്പോഴത്തെ മത്സ്യച്ചാകരയുടെ ഗുണഭോക്താക്കള്‍.
04 Feb 2012 Mathrubhumi Alappuzha News

Thursday, January 19, 2012

പറമ്പിലെ തേങ്ങയിടാന്‍ കുമ്പിടണം

തവനൂര്‍: കാലടി മാങ്ങാട്ടൂരിലെ ചക്കിയംപറമ്പില്‍ മൊയ്തീന്റെ പറമ്പില്‍ കായ്ച്ച തെങ്ങില്‍നിന്ന് തേങ്ങയിടണമെങ്കില്‍ കുമ്പിട്ട് നില്‍ക്കണം. മൂന്നുമീറ്ററോളം മാത്രം ഉയരമുള്ള തെങ്ങിലെ കുലകള്‍ നിലത്തുമുട്ടിയാണ് കിടക്കുന്നത്. കൗതുകമുണര്‍ത്തുന്ന തെങ്ങുകാണാന്‍ ഒട്ടേറെപേരാണ് മൊയ്തീന്റെ പറമ്പിലെത്തുന്നത്. സഹോദരന്‍ അബൂബക്കറിന്റെ ഉടമസ്ഥതള്‍യിയുള്ള മാങ്ങാട്ടൂരിലെ കേരള അഗ്രി. ഫാമില്‍ നിന്നാണ് സങ്കരയിനത്തില്‍പ്പെട്ട തെങ്ങിന്‍തൈ വാങ്ങിയത്. തീരദേശ നെടിയ ഇനവും മലയന്‍ യല്ലോ ഡാര്‍ക്ക് എന്ന ഇനവും കൂട്ടിച്ചേര്‍ത്താണ് കേരശ്രീ വികസിപ്പിച്ചെടുത്തിട്ടുള്ളത്.
അഞ്ചുവര്‍ഷം മുമ്പ് നട്ട തെങ്ങില്‍നിന്ന് ഒന്നരവര്‍ഷമായി കായ്ഫലം ലഭിക്കുന്നുണ്ട്. എട്ട് കുലകളിലായി 40 തേങ്ങകളാണ് തെങ്ങില്‍ ഇപ്പോഴുള്ളത്.
19 Jan 2012 Malappuram Mathrubhumi

Saturday, December 10, 2011

എരിവിന് കാന്താരി

മലയാളിയുടെ ജീവിതത്തില്‍ ഒഴിവാക്കാനാത്തതാണ് കാന്താരി മുളക്. മലയാളികളുടെ ഇഷ്ട ഭക്ഷണമായ കപ്പയുടെ പ്രയപ്പെട്ട കൂട്ടുകാരിയാണ് കാന്താരി. വെന്ത് മലര്‍ന്ന കപ്പയ്‌ക്കൊപ്പം കാന്താരിച്ചമ്മന്തി ചേര്‍ന്നാലുള്ള രുചി മലയാളികളുടെ നാവില്‍ ഇപ്പോഴും പറ്റിക്കിടക്കുന്നുണ്ടാവും. ഔഷധ സസ്യം എന്ന നിലയില്‍ കാന്താരിയെ എവിടേയും പരാമര്‍ശിച്ചിട്ടില്ലെങ്കിലും നാടന്‍ ചികിത്സയില്‍ കാന്താരിയുണ്ട്. വയറ്റിലെ പുണ്ണ്, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, ദഹനക്കേട് എന്നിവയ്‌ക്കെല്ലാം കാന്താരി പലരും ഔഷധമായി ഉപയോഗിക്കുന്നു. പ്രസവത്തിന് ശേഷം കാന്താരി അരച്ച് കുടിക്കുന്ന ചികിത്സയും പണ്ട് ചിലയിടങ്ങളില്‍ നില നിന്നിരുന്നു.

കാപ്‌സിക്കം ഫ്രൂട്ടന്‍സ് എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന കാന്താരി മുളക് ദീര്‍ഘിച്ച വിളവ് കാലമുള്ളതും കൂടുതല്‍ കായ്ഫലം നല്‍കുന്നതുമാണ്. ചീനി മുളക് എന്നും ഇത് അറിയപ്പെടുന്നു. കാന്താരി മുളക് ചെടിയില്‍ നിന്ന് മുകളിലേക്ക് കുത്തനെയാണ് സാധാരണ ഉണ്ടാകുന്നത്. ഒന്നര സെന്റീ മീറ്റര്‍ മുതല്‍ മൂന്നു സെന്റീ മീറ്റര്‍ വരെ നീളമുള്ള വ്യത്യസ്ത തരം കാന്താരി മുളകുകളുണ്ട്. തെക്കു കിഴക്കന്‍ ഏഷ്യയിലാണ് കാന്താരി മുളക് കൂടുതല്‍ കണ്ടു വരുന്നത്. ഇന്ത്യയില്‍ കേരളത്തിലാണ് ഇതിന്റെ ഉപയോഗം കൂടുതല്‍.

വെള്ളക്കാന്താരി, പച്ചക്കാന്താരി, നീലക്കാന്താരി, ഉണ്ടക്കാന്താരി എന്നിങ്ങനെ പല തരത്തിലുള്ള കാന്താരി മുളകുകളുണ്ട്. ചെറുകാന്താരിക്ക് എരിവ് കൂടുതലും വെള്ളക്കാന്താരിക്ക് എരിവ് അല്‍പ്പം കുറവുമാണ്. കറികളില്‍ ഉപയോഗിക്കുന്നതിന് പുറമെ അച്ചാറിട്ടും ഉണക്കിയും കാന്താരി മുളക് സൂക്ഷിക്കാറാണ്ട്.

പണ്ട് നാട്ടിന്‍ പുറങ്ങളില്‍ തനിയെ വളര്‍ന്നിരുന്ന കാന്താരി ഇന്ന് പലരും നട്ടു വളര്‍ത്തുകയാണ്. നഗരപ്രദേശങ്ങളില്‍പ്പോലും വളരെ എളുപ്പത്തില്‍ നട്ടുപിടിപ്പിക്കാവുന്നതാണ് കാന്താരിച്ചെടി. എല്ലാ കാലാവസ്ഥയിലും കാന്താരി വളരും. നല്ല വെയിലിലും തണലിലും ഉഷ്ണകാലത്തും കൊടും തണുപ്പിലും വളരാനും കായ്ക്കാനും കാന്താരിക്ക് സാധിക്കും.

മൂത്ത് പഴുത്ത് പാകമായ മുളക് പറിച്ചെടുത്ത് ഉണക്കിയ ശേഷം വിത്തുകള്‍ പാകി തൈകള്‍ മുളപ്പിക്കണം. പിന്നീട് അനുയോജ്യമായ സ്ഥലത്തേക്ക് പറിച്ചു നടാം. അടിവളമായി ചാണകപ്പൊടിയോ കമ്പോസ്‌റ്റോ നല്‍കാം.വേനല്‍ക്കാലത്ത് നനച്ചു കൊടുത്താല്‍ കൂടുതല്‍ കായ്ഫലം ലഭിക്കും. പൂത്തുതുടങ്ങിയാല്‍ എന്നും കാന്താരി ചെടികളില്‍ നിന്ന് കായ്കള്‍ ലഭിക്കും. നാലു മുതല്‍ അഞ്ച് വര്‍ഷം വരെ ഒരു ചെടി നിലനില്‍ക്കും. കൃഷിയായി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഇത് ഇടവിളയായും കൃഷി ചെയ്യാം. കൃഷി നടത്തുമ്പോള്‍ രണ്ട് വര്‍ഷം കൂടുമ്പോള്‍ പിഴുത് മാറ്റി പുതിയ തൈകള്‍ പിടിപ്പിക്കണം. കാന്താരിയില്‍ കാര്യമായ കീടബാധ ഉണ്ടാകാറില്ല. എങ്കിലും മൂടുചീയല്‍ രോഗം കണ്ടാല്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം ഉപയോഗിക്കാം. വേനല്‍ക്കാലങ്ങളില്‍ പുതയിടല്‍ നടത്തുന്നതും നനച്ചു കൊടുക്കുന്നതും നല്ലതാണ്.

കാന്താരിയെ സാധാരണ കീടങ്ങള്‍ ആക്രമിക്കാറില്ല. കാന്താരി തന്നെ നല്ല ഒരു കീടനാശിനിയാണ്. ഒരു ലിറ്റര്‍ ഗോമൂത്രം 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് 10 ഗ്രാം അരച്ച കാന്താരിയോടൊപ്പം 10 ഗ്രാം പാല്‍ക്കായവും ചേര്‍ത്ത് ലയിപ്പിച്ച ദ്രാവകം പച്ചക്കറികളിലെ കീടങ്ങള്‍ക്കെതിരെ പ്രയോഗിക്കാവുന്ന കീടനാശിനിയാണ്.

വീട്ടു പറമ്പുകളില്‍ നിന്ന് കാന്താരി അപ്രത്യക്ഷമായതോടെ വിപണിയില്‍ ഇതിന് ആവശ്യ്യം കൂടിയിരിക്കുകയാണ്. കിലോയ്ക്ക് ഏതാണ്ട് 250 രൂപയാണ് ഇപ്പോള്‍ കാന്താരി മുളകിന്റെ വില. ഒരു കാലത്ത് കാന്താരി മുളക് ചെടി ഇല്ലാത്ത വീടുകള്‍ വിരളമായിരുന്നു. പക്ഷികള്‍ മുഖാന്തിരം വിതരണം നടത്തുന്ന കാന്താരി ചെടികള്‍ക്ക് ഭീഷണിയായത് റബ്ബര്‍ കൃഷിയും മെഷീന്‍ ഉപയോഗിച്ചുള്ള കാടു തെളിക്കലുമാണ്. ഇപ്പോള്‍ വയനാട്ടില്‍ നിന്നും ആദിവാസി കേന്ദ്രങ്ങളില്‍ നിന്നുമാണ് കാന്താരി മുളക് വിപണിയില്‍ എത്തുന്നത്. ജീവകം സിയുടെ ഉറവിടമാണ് മുളക്. കാപ്‌സയിസിന്‍ എന്ന രാസവസ്തുവാണ് മുളകിലെ എരിവിന് കാരണം. കാപ്‌സിക്കം ജനുസ്സിലും സൊളനേസിയ കുടുംബത്തിലുമാണ് മുളക് .

Mathrubhumi >> Karshikam >> Kitchen Garden

Sunday, November 27, 2011

നടാം വൃശ്ചിക വാഴ

വൃശ്ചിക വാഴ നടാന്‍ സമയമായി. നേന്ത്രവാഴ ക്കൃഷിക്ക് പണ്ടുമുതലേ ഏറ്റവും നല്ല വിപണി ഓണക്കാലമാണ്. അതുകൊണ്ടു തന്നെ അടുത്ത ഓണത്തിന് വിളവെടുക്കാന്‍ പാകത്തില്‍ ഈ വൃശ്ചികത്തില്‍ ഓണ വാഴ നടാം.

വാഴ ഇലയായോ പഴമായോ കറിയായോ ഉപ്പേരിയായോ നമ്മുടെ മുന്നിലെത്തുന്നതിനാല്‍ സുസ്ഥിരമായ വിപണി വാഴ ഉത്പന്നങ്ങള്‍ക്കുണ്ട്. ജലസേചന സൗകര്യമുണ്ടെങ്കില്‍ 365 ദിവസവും വാഴക്കൃഷി നടത്താം.വിപണിമുന്നില്‍ക്കണ്ട് വൃശ്ചിക വാഴക്കൃഷി ചെയ്യുമ്പോള്‍ വിഷമയമില്ലാത്ത സുരക്ഷിത ഭക്ഷ്യഉത്പന്നങ്ങള്‍ വിളയിക്കുവാനുള്ള ശ്രമമാണ് നാം ഏറ്റെടുക്കേണ്ടത്.

തൈകള്‍ മുതല്‍ വിപണനം വരെ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താവുന്നതാണ്. നടാനുള്ള വാഴക്കന്നുകള്‍ രോഗ-കീട ബാധയില്ലാത്ത തോട്ടങ്ങളില്‍ നിന്നും ശേഖരിക്കാം. വര്‍ധിച്ച ഉത്പാദനക്ഷമതയും ഒരേസമയം വിളവെടുക്കാന്‍ കഴിയുന്നതുമായ ടിഷ്യൂകള്‍ച്ചര്‍ വാഴ ത്തൈകളും നടാന്‍ ഉപയോഗിക്കാം.

കന്നു തിരഞ്ഞെടുക്കുകയാണെങ്കില്‍ മൂന്നുനാലു ദിവസം വെയിലില്‍ ഉണക്കി വൃത്തിയാക്കിയശേഷം ചാണകപ്പാലില്‍ മുക്കി പത്തുപതിനഞ്ചു ദിവസം തണലില്‍ ഉണക്കിയ ശേഷമേ നടാന്‍ ഉപയോഗിക്കാവൂ. നടുന്നതിനു തൊട്ടുമുമ്പ് രോഗങ്ങള്‍ വരാതിരിക്കാനായി സ്യൂഡോമൊണാസ് ഫ്ലുറിസെന്‍സ് എന്ന മിത്ര ബാക്ടീരിയ കള്‍ച്ചര്‍ ലായിനിയില്‍ അര മണിക്കൂര്‍ മുക്കി വെച്ചിട്ടു വേണം നടേണ്ടത്. ഒരു ലിറ്റര്‍ വെള്ളത്തിനു 20 ഗ്രാം സ്യൂഡോമൊണാസ് കള്‍ച്ചര്‍ ഇതിനായി ഉപയോഗിക്കാം.

കന്നുകള്‍ തയ്യാറാക്കുമ്പോള്‍ തന്നെ കുഴിയും എടുത്തു തുടങ്ങാം. നല്ല സൂര്യപ്രകാശം ലഭിക്കുന്നതും ആഴമുള്ള ഫലഭൂയിഷ്ഠമായ മണ്ണുമുള്ള സ്ഥലമാണ് വാഴ കൃഷിക്ക് അനുയോജ്യം. വാരങ്ങളിലും കൂനകളിലും കുഴികളിലും വാഴ നടാം. കുഴിയാണെങ്കില്‍ അരമീറ്റര്‍ വ്യാസം നല്‍കാം. മണ്ണുപരിശോധന നടത്തി വളപ്രയോഗം തീരുമാനിക്കാം. അമ്ലമണ്ണില്‍ അര കിലോ കുമ്മായമെങ്കിലും നടുന്നസ്ഥലത്ത് ഇട്ടുകൊടുക്കണം. കുഴിയില്‍ കുമ്മായമിട്ട് പത്തു ദിവസത്തിനുശേഷം ഒരു കുട്ട (10 കിലോ) ട്രൈക്കോ ഡെര്‍മ സന്നിവേശിപ്പിച്ച കംപോസ്റ്റ് /ചാണകപ്പൊടി, അരകിലോ വേപ്പിന്‍ പിണ്ണാക്ക്, 410 ഗ്രാം റോക്ക്, ഫോസ്‌ഫേറ്റ് എന്നിവ അടിവളമായി മണ്ണില്‍ ചേര്‍ത്തുകൊടുക്കുക.

നട്ടതിനുശേഷമുള്ള വളപ്രയോഗം പലതവണകളായി നല്‍കുന്നതിനു ശ്രദ്ധിക്കുക.

കന്നുകള്‍ക്ക് അടിവളമിട്ട് ഒരു മാസം കഴിയുമ്പോള്‍ 110 ഗ്രാം യൂറിയ, 300 ഗ്രാം മസ്സൂറി, 160 ഗ്രാം പൊട്ടാഷ് എന്നിവ നല്‍കാം. പിന്നെ എല്ലാ മാസത്തിലും ഒരു തവണ വീതം 110 ഗ്രാം യൂറിയ, 100 ഗ്രാം പൊട്ടാഷ് എന്നിവ അഞ്ചുമാസം പ്രായം വരെ നല്‍കാം. കുലവന്നശേഷം 110 ഗ്രാം യൂറിയ, 210 ഗ്രാം പൊട്ടാഷ് എന്നിവ നല്‍കുക.ടിഷ്യു വാഴക്കന്നാണെങ്കില്‍ വളപ്രയോഗത്തില്‍ വ്യത്യാസമുണ്ട്. അടിവളമായി ആവശ്യത്തിനു നേരത്തേ പറഞ്ഞ ജൈവവളത്തിനു പുറമെ 410 ഗ്രാം മസ്സൂറിഫോസും 100 ഗ്രാം പൊട്ടാഷും നല്‍കണം. തുടര്‍ന്നുള്ള അഞ്ചു മാസങ്ങളില്‍. ഓരോ മാസവും 65 ഗ്രാം യൂറിയ, 100 ഗ്രാം പൊട്ടാഷ് എന്നിവ നല്‍കാം. കുലച്ച ശേഷം 100 ഗ്രാം യൂറിയ, 210 ഗ്രാം പൊട്ടാഷ് എന്നിവ നല്‍കാം. ടിഷ്യൂ കന്ന് നട്ട് ഒരു മാസം കഴിഞ്ഞുള്ള വള പ്രയോഗത്തോടൊപ്പം 310 ഗ്രാം റോക്ക് ഫോസ്‌ഫേറ്റും നല്‍കണം.

ഈ വളങ്ങള്‍ക്കുപകരമായി വാഴത്തടത്തില്‍ പയറു വിതച്ച് പൂക്കുന്നതിന് തൊട്ടുമുമ്പ് പിഴുതുചേര്‍ത്ത് മണ്ണടിപ്പിച്ചു കൊടുക്കുന്നതോടൊപ്പം ഫോസ്‌ഫോബാക്ടര്‍, ബയോ, പൊട്ടാഷ് എന്നിവയുടെ കള്‍ച്ചറുകളും ചുവട്ടില്‍ മണ്ണില്‍ ചേര്‍ത്തു കൊടുക്കുന്നതായാല്‍ കൂടുതല്‍ മെച്ചമാണ്. പുളിപ്പിച്ച പിണ്ണാക്കും ദശഗവ്യവും മറ്റും ചേര്‍ക്കാം. ഒപ്പം വെര്‍മി വാഷ്, ചാണകലായനി എന്നിവയും മണ്ണില്‍ ചേര്‍ക്കുന്നതും നല്ല വളര്‍ച്ച ഉണ്ടാക്കുന്നതായി കര്‍ഷകര്‍ക്ക് അനുഭവമുണ്ട്.

വേനലില്‍ നന ഒഴിവാക്കരുത്. രണ്ടു ദിവസത്തിലൊരിക്കല്‍ നന്നായി നനയ്ക്കണം. ജലസേചന സൗകര്യമില്ലാത്തിടത്ത് ചകിരിച്ചോര്‍ കമ്പോസ്റ്റ് ഉപയോഗിച്ച് കൃഷിചെയ്യാം.

രോഗ- കീടബാധകള്‍ക്കും ജൈവസമീപനം വ്യാപകമായിട്ടുണ്ട്. പിണ്ടിപ്പുഴു, മാണപ്പുഴു, എഫിഡുകള്‍, നിമറ്റോഡ് ഓലപ്പുഴു എന്നിവയാണ് വാഴയുടെ പ്രധാന കീടങ്ങള്‍. രോഗങ്ങളായി ഇല കരിച്ചില്‍, ഇല അഴുകല്‍, കുറുനാമ്പ് കൊക്കാന്‍ എന്നിവയാണ് പ്രധാനം.പിണ്ടിപ്പുഴു പ്രശ്‌നകാരിയായ കീടമാണ്. വാഴത്തോട്ടത്തിലെ ശുചിത്വം ഇതിന്റെ ആക്രമണം കുറയ്ക്കാനുള്ള മാര്‍ഗമാണ്. ഉണങ്ങിയ വാഴയിലകള്‍ അപ്പപ്പോള്‍ മുറിച്ചു മാറ്റുകയും നശിച്ച വാഴക്കന്നുകള്‍ തോട്ടത്തില്‍ നിന്ന് മാറ്റുകയും ചെയ്യുന്നതുവഴി പിണ്ടിപ്പുഴു ബാഹുല്യം കുറയ്ക്കാം.

വേപ്പണ്ണ 30 മില്ലിയും കുറച്ചു പൊടിമണ്ണും ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി കുഴമ്പാക്കി തടയില്‍ പൂശുന്നതു മറ്റൊരു നിയന്ത്രണ മാര്‍ഗമാണ്. അഞ്ചുമാസ പ്രായമെത്തിക്കഴിഞ്ഞ വാഴക്കവിളുകളില്‍ വേപ്പ് അധിഷ്ഠിത കീടനാശിനി മാസത്തില്‍ ഒന്നെന്ന കണക്കില്‍ ഒഴിച്ചുകൊടുത്തും പിണ്ടിപ്പുഴു ബാധ നിയന്ത്രിക്കാം.

കുറുനാമ്പിനു പ്രതിവിധിയില്ല. രോഗമുള്ളവ കണ്ടാല്‍ ഉടന്‍ ആ വാഴ തോട്ടത്തില്‍നിന്നു തന്നെ എടുത്തു നശിപ്പിക്കുക.
 Mathrubhumi >> Karshikam (അഭിലാഷ് കരിമുളയ്ക്കല്‍)

Saturday, November 26, 2011

കമ്പത്തെ മുന്തിരിത്തോപ്പുകളില്‍ വിളവെടുപ്പുകാലം

കമ്പം (തമിഴ്‌നാട്): അതിര്‍ത്തി ഗ്രാമമായ കമ്പത്തെ മുന്തിരിത്തോപ്പുകളില്‍ വിളവെടുപ്പുകാലം തുടങ്ങി. രണ്ടാഴ്ച മുമ്പുവരെ തുടര്‍ച്ചയായി പെയ്ത മഴമൂലം മുന്തിരിയുടെ വിളവു കുറഞ്ഞതും വിലയിടിവും ഈ സീസണില്‍ കര്‍ഷകര്‍ക്കു തിരിച്ചടിയായി. കിലോഗ്രാമിന് 16 മുതല്‍ 20 രൂപ വരെയാണ് കര്‍ഷകര്‍ക്കു ലഭിക്കുന്ന വില.

മുന്തിരിത്തോപ്പുകള്‍ക്കരികില്‍ ഇത്തവണ വിളവെടുപ്പിന്റെ ആഹ്ലാദാരവങ്ങളില്ല. ചുരുളിപ്പെട്ടി, കെ.കെ.പെട്ടി, എന്‍.ടി.പെട്ടി, അണപ്പെട്ടി, കൊളപ്പം പെട്ടി, ഗൂഡല്ലൂര്‍ എന്നിവിടങ്ങളിലാണ് വ്യാപകമായി മുന്തിരിക്കൃഷിയുള്ളത്. കമ്പത്തുനിന്ന് ചുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള വഴിത്താരയില്‍ കെ.കെ.പെട്ടി മുതല്‍ റോഡിന് ഇരുപുറവുമായി 25,000 ഏക്കര്‍ സ്ഥലത്തോളം ഭാഗത്ത് മുന്തിരിക്കൃഷിയുണ്ട്.

തരിശുഭൂമി പാട്ടത്തിനെടുത്തും മുന്തിരിത്തോപ്പുകള്‍ ഒറ്റിക്കെടുത്തും നാലു മാസം തീവ്രപരിചരണം നല്‍കിയാണ് കൃഷി നടത്തുന്നത്. ഒരു കുഴി എന്നു വിളിക്കുന്ന എഴുപതു സെന്‍േറാളം സ്ഥലത്ത് കൃഷി നടത്താന്‍ 50,000 രൂപയോളം ചെലവു വരും. നല്ല വിളവു ലഭിച്ചാല്‍ 50,000 രൂപവരെ വരുമാനം ലഭിക്കും. എന്നാല്‍, ഇത്തവണ കൃഷി നഷ്ടത്തിലായെന്ന് കര്‍ഷകര്‍.

ഓരോ തോട്ടത്തിലും തുടര്‍ച്ചയായി പെയ്ത മഴമൂലം മുന്തിരിക്കുല അഴുകി നശിച്ചു. മഴ മാറിയെങ്കിലും വിളവെടുപ്പ് നടക്കുമ്പോള്‍ വേണ്ടത്ര വില ഇല്ലെന്നതും വിനയായി.

15 മുതല്‍ 20 വര്‍ഷംവരെയാണ് മുന്തിരിച്ചെടിയുടെ ആയുസ്സ്. ഓരോ വിളവെടുപ്പുകാലം കഴിയുമ്പോഴും വള്ളികള്‍ വെട്ടിയൊതുക്കണം. വള്ളികള്‍ തളിര്‍ത്തുപടരാന്‍ ഇത് സഹായിക്കും. വളങ്ങളുടെയും കീടനാശിനികളുടെയും വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ മുന്തിരിയുടെ വില 30 രൂപയെങ്കിലും കിട്ടിയാല്‍ മാത്രമെ കൃഷി ലാഭകരമാകൂ എന്നതാണ് കര്‍ഷകരുടെ അഭിപ്രായം. കമ്പത്തെ മുന്തിരി കേരളത്തിലെയും കൊല്‍ക്കത്ത, ബാംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളിലെയും വിപണികളിലെത്തുന്നുണ്ട്. കേരളാതിര്‍ത്തിയായ ഇടുക്കിയിലെ കമ്പംമെട്ടില്‍നിന്ന് 18 കിലോമീറ്റര്‍ അകലെയാണ് മുന്തിരിത്തോപ്പുകളുടെ ഹരിതകൂടാരങ്ങള്‍.
Posted on: 26 Nov 2011 Mathrubhumi Idukki News   

Tuesday, November 22, 2011

കശുമാവിന്‍ തൈകള്‍ക്ക് വിട; ഇനി കാബേജും കോളിഫ്ളവറും വിരിയും

കാഞ്ഞങ്ങാട്: കശുമാവിന്‍തൈകള്‍ നിറഞ്ഞ ഇടങ്ങളില്‍ ഇനി വിളയുന്നത് കാബേജും കോളിഫ്ളവറും. അതും നല്ല ശുദ്ധമായ ജൈവവളത്തില്‍ വളര്‍ന്നവ. ശീതകാല പച്ചക്കറിക്കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്ളാന്റേഷന്‍ കോര്‍പറേഷനാണ് കാബേജ്, കോളിഫ്ളവര്‍ കൃഷി ആരംഭിക്കുന്നത്. ആദ്യഘട്ടമായി മുളിയാര്‍ എസ്റ്റേറ്റില്‍ ഒാഫിസ് കെട്ടിടത്തിനു മുന്നിലുള്ള ഒരേക്കറില്‍ 1250 തൈകള്‍ ഇന്നു നടും. പ്ളാന്റേഷന്‍ കോര്‍പറേഷന്‍ വാണിജ്യാടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ ശീതകാല പച്ചക്കറിക്കൃഷി തുടങ്ങുന്നത്.

ആദ്യഘട്ടത്തില്‍ 500 കോളിഫ്ളവര്‍, 750 കാബേജ് എന്നിവയുടെ തൈകളാണ് നടുന്നത്. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍നിന്നാണ് കാബേജ്, കോളിഫ്ളവര്‍ തൈകള്‍ എത്തിച്ചത്. സാധാരണനിലയില്‍ തണുപ്പു കാലാവസ്ഥയില്‍ മാത്രമാണ് കാബേജ്, കോളിഫ്ളവറുകള്‍ വളരുന്നത്. എന്നാല്‍ സംസ്ഥാനത്തെ കാലാവസ്ഥയിലും വളരുന്ന തരത്തിലുള്ള എംഎസ് 60 തൈകളാണ് പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം പ്ളാന്റേഷന്‍ കോര്‍പറേഷന് നല്‍കിയത്. സംസ്ഥാനത്ത് ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലഘട്ടത്തിലാണ് കാബേജ്, കോളിഫ്ളവര്‍ കൃഷി അനുയോജ്യമെന്ന് കാര്‍ഷിക വിദഗ്ധര്‍ പറയുന്നു. ജൈവവളങ്ങള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ വിളവ് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

വിതരണത്തിനായി കശുമാവിന്‍തൈകള്‍ നട്ടിരുന്ന സ്ഥലത്താണ് പുതിയതായി കാബേജ്, കോളിഫ്ളവര്‍ തൈകള്‍ നടുന്നത്. കശുമാവു തൈകള്‍ തയാറാക്കുന്നതിനായി

പുതിയ സ്ഥലം കണ്ടെത്തും. ഫെബ്രുവരിയില്‍ വിളവെടുപ്പു നടത്താമെന്നാണ് പ്രതീക്ഷിക്കുന്നത്. സംരംഭം സാമ്പത്തികമായ വലിയ നേട്ടം ലക്ഷ്യമിടുന്നില്ലെന്നാണ് പ്ളാന്റേഷന്‍ കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്. പരിപാടി വിജയകരമാണെങ്കില്‍ കൂടുതല്‍ പ്രദേശത്തേക്ക് കൃഷി വ്യാപിപ്പിക്കുമെന്നും പ്ളാന്റേഷന്‍ അധികൃതര്‍ അറിയിച്ചു.

22.11.2011 Manoramaonline Kasarkod News
Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക