.

.
Showing posts with label മാലിന്യ സംസ്‌കരണം. Show all posts
Showing posts with label മാലിന്യ സംസ്‌കരണം. Show all posts

Sunday, November 18, 2012

പച്ചക്കറി മാലിന്യം ഫ്രീ; ടണ്ണിന് ആയിരം രൂപയും


തൃശ്ശൂര്‍: കൃഷിക്ക് വളം സൗജന്യമായി വേണോ ? ലോറിയും വിളിച്ച് തൃശ്ശൂര്‍ ശക്തന്‍ മാര്‍ക്കറ്റിലേക്ക് വരൂ.. ഒരു ടണ്‍ പച്ചക്കറി മാലിന്യം എടുത്താല്‍ ആയിരം രൂപ സമ്മാനവുമുണ്ട്. ശക്തന്‍ പച്ചക്കറിച്ചന്തയില്‍ കുമിയുന്ന മാലിന്യം നീക്കാന്‍ മാര്‍ഗ്ഗങ്ങളൊന്നുമില്ലാതായപ്പോഴാണ് കോര്‍പ്പറേഷന്‍ പുതിയ നിര്‍ദ്ദേശവുമായെത്തിയത്. കൃഷിക്ക് വളമായി ഈ മാലിന്യം ആര്‍ക്ക് വേണമെങ്കിലും കൊണ്ടുപോകാം. വെറുതെയല്ല; ടണ്ണിന് ആയിരം രൂപ അങ്ങോട്ടു തരും.

സേലത്തേക്കുള്ള മാലിന്യനീക്കം നിലച്ചതിനാല്‍ നഗരത്തില്‍ മാലിന്യം കുന്നുകൂടുകയാണ്. മൂന്ന് മാസത്തേക്കായിരുന്നു സേലത്തേക്കുള്ള കരാര്‍. അത് ഒക്ടോബറില്‍ സമാപിച്ചു. വീണ്ടും മൂന്നു മാസത്തേക്ക് കരാര്‍ നീട്ടാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, സേലത്ത് വൈക്കോയുടെ പാര്‍ട്ടിക്കാര്‍ ഇത് തടഞ്ഞു. ഇതോടെ ഈ മാസം നഗരത്തില്‍ മാലിന്യം നീക്കാനായില്ല. ലാലൂര്‍ മാതൃകാ മാലിന്യസംസ്‌കരണ (ലാംപ്‌സ്) പദ്ധതി തുടങ്ങാതെ ലാലൂരിലേക്ക് മാലിന്യം കൊണ്ടുപോകാന്‍ അനുവദിക്കുകയുമില്ല.

ഈ സാഹചര്യത്തിലാണ് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി പുതിയ തീരുമാനമെടുത്തത്. ഏറ്റവുമധികം മാലിന്യം ഉണ്ടാകുന്നത് ശക്തന്‍ പച്ചക്കറിച്ചന്തയിലാണ്. മാര്‍ക്കറ്റിനു മുന്നിലെ മാലിന്യം റോഡിലേക്ക് വ്യാപിച്ചു. കടകളുടെ മേല്‍ക്കൂരയേക്കാള്‍ ഉയരത്തിലാണ് ഇപ്പോള്‍ മാലിനം കുമിഞ്ഞിരിക്കുന്നത്. ഈ മാലിന്യം വളമായി ഉപയോഗിക്കാം. പ്ലാസ്റ്റിക് ഉണ്ടെങ്കില്‍ മാറ്റിക്കൊടുക്കും. കര്‍ഷകര്‍ക്ക് വാഹനവുമായി വരാം. ടണ്ണിന് 1,000 രൂപയും കിട്ടും. സേലത്തേക്ക് മാലിന്യം കൊണ്ടുപോയ കരാറുകാരന് ടണ്ണിന് 2,700 രൂപയാണ് കോര്‍പ്പറേഷന്‍ നല്‍കിയിരുന്നത്. ആ സ്ഥാനത്ത് 1,000 രൂപയാണ് നല്‍കുന്നത്. എന്നാല്‍, ശക്തനിലെ പച്ചക്കറി മാലിന്യത്തിനു മാത്രമേ ഈ വാഗ്ദാനമുള്ളൂ.
ലോറി, വെയ് ബ്രിഡ്ജില്‍ തൂക്കി, ഭാരം നിര്‍ണ്ണയിക്കും. ആവശ്യത്തിന് കര്‍ഷകര്‍ വന്നില്ലെങ്കില്‍ ചില്ലറയായും മാലിന്യം നല്‍കാന്‍ കഴിയും. കിലോയ്ക്ക് ഒരുരൂപ പ്രകാരം കിട്ടും. ഇപ്പോള്‍ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കിയാല്‍ പിന്നീട് വരുന്നവ ചാക്കിനകത്താക്കി സൂക്ഷിക്കാന്‍ വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കും. അത് നേരിട്ട് കര്‍ഷകര്‍ക്ക് കോര്‍പ്പറേഷന്‍ നല്‍കും.
18 Nov 2012 Mathrbhumi Thrissur News

Monday, May 14, 2012

കടലുണ്ടിപ്പുഴയില്‍ മത്സ്യസമ്പത്ത് കുറയുന്നു


മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും മൂലം കടലുണ്ടിപ്പുഴയില്‍ മത്സ്യസമ്പത്ത് കുറയുന്നു. യഥേഷ്ടം മത്സ്യങ്ങള്‍ കിട്ടേണ്ട ഈ സമയത്ത് ചെറുമീനുകള്‍ പോലും കിട്ടുന്നില്ല. നല്ല മീനുകള്‍ ചൂണ്ടയില്‍ കൊത്തിയിട്ട് കാലമേറെയായെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. തടയിട്ടും ചൂണ്ടയിട്ടും ചെറുതോണികളില്‍ വലയെറിഞ്ഞും പുഴമത്സ്യം പിടിക്കുന്നവര്‍ കടലുണ്ടിപ്പുഴയില്‍ പതിവു കാഴ്ചയായിരുന്നു. ഇപ്പോള്‍ മീന്‍പിടിത്തക്കാരുടെ എണ്ണം വളരെ കുറഞ്ഞു.

Friday, May 4, 2012

പെരിയാറില്‍ വന്‍തോതില്‍ മത്സ്യം ചത്തുപൊങ്ങി

കൊച്ചി: പെരിയാറില്‍ മഞ്ഞുമ്മല്‍ ആറാട്ട് കടവ് പാലത്തിന് സമീപം വ്യാഴാഴ്ച രാവിലെ വന്‍തോതില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി. മാലിന്യംനിറഞ്ഞ കറുത്ത തവിട്ടുനിറത്തിലുള്ള പുഴയില്‍ പകുതി ജീവനായ മത്സ്യങ്ങള്‍ മരണവെപ്രാളത്തോടെ പിടയുന്നത് രാവിലെ പാലത്തിലൂടെ നടക്കാനിറങ്ങിയവരാണ് കണ്ടത്. കരിമീന്‍, ചെമ്മീന്‍, ചെമ്പല്ലി, പള്ളത്തി, പരല്‍, കൂരാന്‍, ബ്രാല്‍, കോലാന്‍ തുടങ്ങിയ മീനുകളൊക്കെ പുഴയില്‍ പൊങ്ങി.

Wednesday, April 18, 2012

കല്‌പാത്തിപ്പുഴ വിളിക്കുന്നു, മരണമൊഴി കേള്‍ക്കാന്‍

പാലക്കാട്: കല്പാത്തിപ്പുഴയുടെ തീരത്ത് സംന്യാസിമുക്കിനുസമീപം ഒരു ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ചെലവില്‍ സ്ഥാപിച്ച ആ ബോര്‍ഡില്‍ പുഴസംരക്ഷണത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. വഴിതെറ്റിയിട്ടില്ല, ബോര്‍ഡ്സ്ഥാപിച്ചവഴി നീളുന്നത് പുഴയിലേക്കുതന്നെ. പുഴയുടെ ഓരത്ത് തകര്‍ന്നുകിടക്കുന്ന തടയണയ്ക്കരികില്‍ നിങ്ങളെ സ്വാഗതംചെയ്യുക മൂക്കുപൊത്തിക്കുന്ന ദുര്‍ഗന്ധമായിരിക്കും.

മൂക്കടച്ചുപിടിച്ച് നടന്നാല്‍ അടുത്തകാഴ്ച നഗരത്തിലെ ബാര്‍ബര്‍ഷോപ്പുകള്‍ പുറം തള്ളുന്ന മാലിന്യമാണ്. ഈ മാലിന്യത്തില്‍ച്ചവിട്ടി നടക്കാന്‍ തയ്യാറുണ്ടെങ്കില്‍ എത്തിച്ചേരുക മലിനജലത്തിലേക്ക് ഒലിച്ചിറങ്ങുന്ന കക്കൂസ്മാലിന്യത്തിലാണ്. അവിടെനിന്ന് പുഴയെ നോക്കിയാല്‍ ഇരുകരകളിലും കുമിഞ്ഞുകിടക്കുന്ന പ്ലാസ്റ്റിക്മാലിന്യത്തിന്റെ കൂമ്പാരം. വലിയൊരു പ്ലാസ്റ്റിക് കുന്ന്. ഒരു മണിക്കൂറോളം മൂക്കുപൊത്തി നടക്കാന്‍ തയ്യാറുള്ള ആര്‍ക്കും പുഴയുടെമരണം നേരിട്ടുകാണാം.

Friday, March 2, 2012

മാലിന്യങ്ങളെ എന്തിന് ഭയക്കണം

മാലിന്യ പ്രശ്‌നപരിഹാരത്തിനായി അധികാരികളും ജനങ്ങളും നേട്ടോട്ടമോടുന്നതിനെ കുറിച്ച് ചോദിച്ചാല്‍ കോഴിക്കോട്ടുകാരനായ അബൂബക്കര്‍ ചിരിക്കും. കാരണം എന്തെന്നല്ലേ? മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനും അത് ലാഭകരമാക്കുന്നതിനും പല വഴികളുണ്ടെങ്കിലും ജനങ്ങള്‍ അത് സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് ബക്കറിന്റെ അഭിപ്രായം. ജൈവമാലിന്യങ്ങളില്‍ നിന്നു കൂടുതല്‍ വൈദ്യുതിയും ഗ്യാസും ഉത്പാദിപ്പിക്കാനുള്ള പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുകയും ഇതിന് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം നേടിയെടുക്കാനും അബൂബക്കറിന് കഴിഞ്ഞു. കേരളത്തിലെ നഗരങ്ങള്‍ മാലിന്യ പ്രശ്‌നത്തില്‍ ചീഞ്ഞു നാറുമ്പോള്‍ അതിന് പരിഹാരം കാണാന്‍ തന്റെ നേതൃത്വത്തിലുള്ള കമ്പനി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Saturday, February 25, 2012

മാലിന്യം പണമാക്കൂ..നഗരത്തെ രക്ഷിക്കൂ..

D നഗരവാസികളേ.. ഒന്നു ലാലൂര്‍ വരെ പോയി നോക്കുക. അവിടെ മാലിന്യം ഒരു മലയായി കിടക്കുന്നു.
D അല്ലെങ്കില്‍ നഗരത്തില്‍ ഒന്നിറങ്ങുക. കെട്ടിക്കിടക്കുന്ന മാലിന്യം കണ്ട് മൂക്കുപൊത്തേണ്ട.കാരണം ഇത് നാമെല്ലാം ചേര്‍ന്നു സമ്പാദിച്ച മാലിന്യമാണ്.

D ചോദ്യം ഒന്ന്: എന്താണു പരിഹാരം.?
നമ്മുടെ വീട്ടിലെ, ഫ്ളാറ്റിലെ, റസിഡന്റ്സ് അസോസിയേഷനിലെ, ഹോട്ടലിലെ ഒക്കെ മാലിന്യങ്ങള്‍ നാം തന്നെ സംസ്കരിക്കുക.

D ചോദ്യം രണ്ട്: ആഗ്രഹമുണ്ട്. പക്ഷെ എങ്ങനെ സംസ്കരിക്കും?
വീട്ടിലെ മാലിന്യം സംസ്കരിക്കാന്‍ 500 രൂപമുതല്‍ ചെവലാക്കി നടപ്പാക്കാവുന്ന മാതൃകകള്‍ മെട്രോ മനോരമ പരിചയപ്പെടുത്തുന്നു. ഇഷ്ടമുള്ളതു തിരഞ്ഞെടുക്കുക.

D എന്റെ മാലിന്യം മൂലം ഞാന്‍ നഗരം നാശമാക്കില്ലെന്നു പ്രതിജ്ഞയെടുക്കുക.
തൃശൂര്‍ . മലയാള മനോരമ ശക്തന്‍ നഗറിലെ എക്സിബിഷന്‍ ഗ്രൌണ്ടില്‍ നടത്തുന്ന പാര്‍പ്പിടം പ്രദര്‍ശനത്തിന്റെ ഭാഗമായി ഇരുപതോളം സ്റ്റാളുകളില്‍ വിവിധ മാലിന്യ സംസ്കരണ മാതൃകകള്‍ പരിചയപ്പെടുത്തിയിരിക്കുന്നു. നാട് മലിനമാകാതെ കാത്തുസൂക്ഷിക്കുന്നതിന് മനോരമ വര്‍ഷങ്ങള്‍ക്കു മുന്‍പു തുടക്കമിട്ട സുകൃത കേരളം പദ്ധതിയുടെ ഭാഗമായാണിത്.

ഇതില്‍ ചില മാതൃകകള്‍ തൃശൂരിലെ പല ഫ്ലാറ്റുകളും സ്ഥാപനങ്ങളും വിജയകരമായി പരീക്ഷിച്ചതും നടപ്പാക്കുന്നതുമാണ്. ഒരു വീട്ടിലെ മാലിന്യം വളമാക്കുന്നതിനുള്ള ചെറുതും ലളിതവുമായ മാതൃക മുതല്‍ വന്‍ കെട്ടിടസമുച്ചയങ്ങളിലെ മാലിന്യ സംസ്കരണത്തിനുള്ള മാതൃകകള്‍ വരെ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്റ്റാളില്‍ നേരിട്ടു സംശയങ്ങള്‍ തീര്‍ത്ത് ബോധ്യപ്പെട്ട് ഇഷ്ടമുള്ള മാതൃക തിരഞ്ഞെടുക്കാം. പാര്‍പ്പിടം പ്രദര്‍ശനവും സുകൃതകേരളം പ്രദര്‍ശനവും നാളെ സമാപിക്കും. ഓര്‍ക്കുക പ്രവേശനം സൌജന്യമാണ്.

മൂന്നുനില മണ്‍ഭരണി
വരാന്തയില്‍ ചെടിച്ചട്ടികള്‍ക്കിടയില്‍ വയ്ക്കാം കണ്ടാല്‍ ഒരു അലങ്കാര മണ്‍ഭരണി. മൂന്നു നിലയുള്ള ഈ ഭരണിക്കൂട്ടം അടുക്കള മാലിന്യം പൊടിച്ചു വളമാക്കും. രണ്ടു കിലോഗ്രാം ജൈവവസ്തുക്കള്‍ ദിവസവും സംസ്കരിക്കാന്‍ ശേഷിയുണ്ട് ഈ യൂണിറ്റിന്. മൂന്നു ഭരണിയേയും വേര്‍തിരിച്ച് ഇടയില്‍ പ്ളാസ്റ്റിക് ചരടുകൊണ്ട് കെട്ടിയ വലയുടെ മുകളില്‍ പത്രക്കടലാസ് വിരിക്കുക. കമ്പനി നല്‍കുന്ന സ്റ്റാര്‍ട്ടര്‍ സൂക്ഷ്മാണു ലായനി കലര്‍ത്തിയ മരപ്പൊടി ആദ്യം ഇടുക. ഇതിനു മുകളില്‍ ഓരോ ദിവസത്തെയും ജൈവവളം ഇട്ടുപോവുക. പ്രത്യേക ലായനി ഒരു വട്ടം സ്പ്രേ ചെയ്യുക. മുകളിലത്തെ ഭരണി നിറഞ്ഞാല്‍ രണ്ടാമത്തെ ഭരണി മുകളില്‍ വയ്ക്കുക. ഭരണികള്‍ മൂന്നും നിറഞ്ഞാല്‍ താഴത്തെ ഭരണിയില്‍ രൂപപ്പെട്ട വളം ചെടികള്‍ക്കിട്ടു കൊടുക്കുക. എറണാകുളത്തെ ക്രെഡായി എന്ന സ്ഥാപനം പരിചയപ്പെടുത്തുന്ന ഈ സംവിധാനത്തിന് ബയോ പോട്ട് എന്നാണു പേര്. 1,700 രൂപയാണ് വില. ഇതിന് സര്‍ക്കാര്‍ സബ്സിഡി ലഭിച്ചാല്‍ വില പകുതിയാകും.

രണ്ടു കുടം ധാരാളം
അടുക്കളയുടെ സൈഡിലോ, പച്ചക്കറിത്തോട്ടത്തിലോ, ടെറസിലോ, വരാന്തയിലോ രണ്ടു കുടം വയ്ക്കുക. ഇതിന്റെ അടിയില്‍ ഒരു ചെറിയ ഓട്ടയിടുക. ഇതിനു താഴെ ഒരു പ്ളാസ്റ്റിക് പാത്രവും വയ്ക്കുക. ദിവസേന അടുക്കള മാലിന്യത്തില്‍നിന്നു പ്ളാസ്റ്റിക്കും ചില്ലും ചിരട്ടയും മാറ്റി ബാക്കിയുള്ളത് ഈ കുടത്തില്‍ നിക്ഷേപിക്കുക. കുടം അടച്ചുവയ്ക്കുക. ആദ്യം ഒരുകുടം ഉപയോഗിക്കുക. ഒരു മാസംകൊണ്ട് ഇതു നിറയുമ്പോള്‍ അടുത്ത കുടം ഉപയോഗിക്കുക. അതു നിറയുമ്പോഴേക്കും ആദ്യ കുടത്തിലെ മാലിന്യം വളമായി മാറിയിരിക്കും. തിരുവനന്തപുരം ആസ്ഥാനമായ തണല്‍ സംഘടന പരിചയപ്പെടുത്തുന്ന ഈ ലളിത മാതൃകയ്ക്ക് 500 രൂപ ചെലവേ വരൂ. തിരുവനന്തപുരത്ത് വിജയകരമായി ചെയ്യുന്ന മാതൃകയാണ്. സ്റ്റാളിലെത്തിയാല്‍ നേരിട്ടു സംശയങ്ങള്‍ തീര്‍ക്കാം. തിരുവനന്തപുരം തണലിലെ നമ്പര്‍- 04712727150.

മാലിന്യം ഗ്യാസാക്കാം
മാലിന്യം വളമാക്കി കളയാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് മാലിന്യം പാചകവാതകമാക്കി ഉപയോഗിക്കാം. ഒരു അടുക്കളയിലെ മാലിന്യത്തില്‍നിന്നു ദിവസം രണ്ടു മണിക്കൂര്‍ വരെ ഗ്യാസ് ലഭിക്കുന്ന സംവിധാനങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. ഒരു വീടിനുള്ള ബയോഗ്യാസ് പ്ളാന്റിന് 8,000 രൂപ മുതല്‍ മുകളിലേക്കുള്ള വിവിധ മോഡലുകള്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. അതില്‍തന്നെ 15 മീറ്റര്‍ അകലത്തിലേക്ക് പൈപ്പ് വലിച്ചു ഗ്യാസ് എത്തിക്കാവുന്ന സംവിധാനവുമുണ്ട്. വീടുകളിലേക്കും ഫ്ലാറ്റുകളിലേക്കും ആവശ്യമായ വിവിധ ബയോഗ്യാസ് പ്ളാന്റുകള്‍ ബയോടെക് ഇന്ത്യയുടെ സ്റ്റാളില്‍ ലഭ്യമാണ്. രണ്ടു കിലോഗ്രാം ഖരമാലിന്യത്തില്‍നിന്നു രണ്ടര മണിkക്കൂര്‍ നേരത്തേക്കുള്ള എല്‍പിജി ഇത്തരം പ്ളാന്റുകളില്‍നിന്നു ലഭിക്കും. പ്ളാന്റില്‍നിന്നു പുറത്ത് ലഭിക്കുന്ന സ്ളറി വളമായും ഉപയോഗിക്കാം. രാജഗിരി ഒൌട്ട് റീച്ചിന്റെ ഭൂമിക പദ്ധതി പ്രകാരം പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ളാന്റും ഫിക്സഡ് ബയോഗ്യാസ് പ്ളാന്റുമുണ്ട്. ഇവരുടെ സ്റ്റാളില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഫോണ്‍: 0484 4111330.

ബയോഗ്യാസ് ബലൂണില്‍
മാലിന്യത്തില്‍നിന്നു ലഭിക്കുന്ന പാചകവാതകം ആര് ഉപയോഗിക്കുമെന്ന് ആശയക്കുഴപ്പമുള്ള ഫ്ലാറ്റുകളിലും മറ്റും ഉപയോഗപ്രദമാകുന്ന സംവിധാനമാണ് ബലൂണ്‍ ടെക്നോളജി. ബയോഗ്യാസ് പ്ളാന്റില്‍നിന്നുള്ള കുഴലിനറ്റത്ത് ഒരു എയര്‍ബാഗ് ഘടിപ്പിച്ച് ഇതിനുള്ളില്‍ പാചകവാതകം ശേഖരിച്ച് എല്‍പിഡി സിലിണ്ടര്‍ മാതൃകയില്‍ ഉപയോഗിക്കാം. ബലൂണ്‍ ടെക്നോളജി പരിചയപ്പെടുത്തിയിരിക്കുന്നത് സൈടെക് സിസ്റ്റംസ് ആണ്. 7,500 രൂപ മുതലുള്ള മോഡലുകളുണ്ടെന്ന് ഇവര്‍ പറയുന്നു. പത്തു വീടുകളുള്ള ഫ്ലാറ്റിന് 20,000 രൂപയുടെ മോഡല്‍ മതിയാകും. ഫോണ്‍: 9895715037.

നൂറ് ഫ്ലാറ്റിന് ബയോ ബിന്‍
നൂറ് ഫ്ലാറ്റുള്ള അപ്പാര്‍ട്ടുമെന്റോ, അത്രയും വീടുകളുള്ള വില്ലയോ ആണു നിങ്ങളുടേതെങ്കില്‍ ഒന്നിലേറെ മോഡലുകള്‍ തിരഞ്ഞെടുക്കാം. 80,000 രൂപമുതല്‍ നാലു ലക്ഷം രൂപ വരെയുള്ള മാതൃകകളുണ്ട്. ഒരു ലക്ഷം രൂപയുടെ സംവിധാനമാണെങ്കില്‍ ഒരു വീട്ടുകാര്‍ ആയിരം രൂപവച്ച് നിക്ഷേപിച്ചാല്‍ മതി. ക്രെഡായിയുടെ ബയോ ബിന്‍ ഈ പ്രദര്‍ശനത്തിലുണ്ട്. മാലിന്യം ഒരു വലിയ ബിന്നിലിട്ട് ദിവസവും ജൈവമിശ്രിതം സ്പ്രേ ചെയ്ത് ഇളക്കിയിടുന്ന സംവിധാനമാണിത്. തൃശൂരിലെ പല ഫ്ലാറ്റുകളിലും വിജയിച്ച ഈ സംവിധാനം മെട്രോ മനോരമ മുന്‍പും പരിചയപ്പെടുത്തിയിട്ടുണ്ട്. ക്രെഡായി ഏജന്‍സിയുടെ നമ്പര്‍: 9446053365 (ചാര്‍ളി)

മണമില്ലാത്ത സ്ളറി
ബയോഗ്യാസ് പ്ളാന്റിന്റെ സ്ളറി മണം പരത്തുന്നതിനു പരിഹാരമായി സ്ളറി ടാങ്കിനുള്ളില്‍ ശേഖരിക്കുകയും വാല്‍വ് തുറന്നു പുറത്തെടുത്തു കളയുകയും ചെയ്യുന്ന സംവിധാനമാണ് ഹൈ-ടെക് ബയോഗ്യാസ് പ്ളാന്റിന്റെ സ്റ്റാളിലുള്ളത്. ഫോണ്‍: 9946164175.

മറ്റു മോഡലുകള്‍
D ജില്ലാ ഊര്‍ജകേന്ദ്രത്തിന്റെ ബയോഗ്യാസ് സംവിധാനം- ഫോണ്‍: 0487 2206590, 9447412638.
D 15 മിനിറ്റുകൊണ്ട് മാലിന്യം സംസ്കരിക്കാം - എം.വേ കണ്‍സല്‍ട്ടന്റ്സ് - 9895439947
D ചെലവ് കുറഞ്ഞ ഫെറോസിമന്റ് ടാങ്ക് സംവിധാനം. കോണ്‍ ടെക് - 9020192827
D വൈദ്യുതിയോ, ഇന്ധനമോ ഇല്ലാതെ വലിയ സ്ഥാപനങ്ങള്‍ക്കു ഗാര്‍ബേജ് കത്തിക്കാനുള്ള സംവിധാനം. ഇന്നവേറ്റീവ് എന്‍വയണ്‍മെന്റല്‍ സൊലൂഷന്‍സ് - 0487 2385052
D വന്‍കിട സ്ഥാപനങ്ങള്‍ക്കുള്ള ചെലവ് കുറഞ്ഞ മാലിന്യ സംസ്കരണ സംവിധാനം, പ്ളാസ്റ്റിക് പൊടിക്കും യന്ത്രം- എഐഎം എന്‍ജിനീയറിങ്- 9020858007.
D ബയോ ഗ്യാസില്‍നിന്ന് വൈദ്യുതി വരെ ഉല്‍പാദിപ്പിക്കാം- ദീപം ബയോഗ്യാസ് ഏജന്‍സി - 9847243763.
D മണ്ണില്‍ കുഴിച്ചിടുന്ന ബയോഗ്യാസ് പ്ളാന്റ് - ശാരദ ഫെര്‍ട്ടിലൈസേഴ്സ്- 9447235305
D ഫാം കെമിക്കല്‍സ് ആന്‍ഡ് എക്വിപ്മെന്റ്സ്- 9447740809.
D എവര്‍ഗ്രീന്‍ മിഷന്‍- 8089636101.

പ്ലാസ്റ്റിക്ക് ശത്രുവിനെ പൊടിയാക്കാം
തൃശൂര്‍ . നഗരത്തിനു കീറാമുട്ടിയായ പ്ളാസ്റ്റിക് ഇനി റോഡ് ടാറിങ്ങിന് അസംസ്ക്യത വസ്തുവായി ഉപയോഗിക്കാം. വിദ്യാ കോളജിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ കെ.എസ്. അരുണ്‍, പി.ജി. നിര്‍മല്‍, രാംദാസ് സൂര്യനാരായണന്‍, ഷെയ്ഖ് അഫ്താഫ്, വിവേക് രാജന്‍ എന്നിവരാണ് പ്ളാസ്റ്റിക് പൊടിക്കാനുള്ള യന്ത്രവുമായി രംഗത്ത് വന്നിരിക്കുന്നത്.

മലയാള മനോരമ ശക്തന്‍ നഗറിലെ എക്സിബിഷന്‍ ഗ്രൌണ്ടില്‍ നടത്തുന്ന പാര്‍പ്പിടം പ്രദര്‍ശനത്തില്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നു. രണ്ട് അറകളാണ് യന്ത്രത്തിനുള്ളത്. മുകളിലത്തെ അറ പാഴാകുന്ന പ്ളാസ്റ്റിക് കുപ്പികള്‍ നിറയ്ക്കാനും താഴെയുള്ള അറ ബ്ളേഡിന്റെ പ്രവര്‍ത്തനത്തിനായും ക്രമീകരിച്ചിരിക്കുന്നു. പൊടിഞ്ഞു വീഴുന്ന പ്ലാസിറ്റിക് താഴെ ഘടിപ്പിച്ചിരിക്കുന്ന അരിപ്പയിലൂടെ പുറത്തേക്കു വരുന്നു. റോഡ് ടാറിങ്ങിനു പുറമേ പുനരുപയോഗിക്കാനുള്ള പ്ളാസിറ്റിക്കായും ഇത് ഉപയോഗിക്കാം. 40,000 രൂപയാണ് യന്ത്രത്തിന്റെ നിര്‍മാണച്ചെലവ്.

Saturday, February 11, 2012

മാലിന്യമൊഴിഞ്ഞു; കണ്ണന്‍ചിറയ്ക്ക് ആശ്വാസം

അതിദയനീയമായിരുന്നു കണ്ണന്‍ചിറയുടെ അവസ്ഥ... മാലിന്യത്താല്‍ വീര്‍പ്പുമുട്ടി, ശ്വാസമെടുക്കാന്‍ പോലുമാകാതെ... സമീപ സ്ഥലങ്ങളിലെ പോലും മാലിന്യം കണ്ണുംപൂട്ടി ഇവിടേക്കെത്തുകയായിരുന്നു. ആര്‍ക്കും മാലിന്യം തള്ളാവുന്ന അവസ്ഥ. അധികൃതര്‍ക്ക് പരാതി നല്‍കി മടുത്ത നാട്ടുകാര്‍ ഒടുവില്‍ രംഗത്തിറങ്ങി.

മാലിന്യം തള്ളുന്നതിനെതിരെയുള്ള ബോര്‍ഡുകള്‍ കണ്ണന്‍ചിറയില്‍ നിരന്നു. ഇപ്പോള്‍ ഏഴിക്കര പഞ്ചായത്തിലെ കണ്ണന്‍ചിറ വാസികള്‍ക്ക് ഇതുവഴി ആശ്വാസത്തോടെ നടക്കാം. പ്രകൃതി ഒരുക്കിയ കണ്ടല്‍ കാടുകള്‍ക്കും ഇതോടെ രക്ഷയായി.

പറവൂര്‍-ചാത്തനാട് റോഡില്‍ കണ്ണന്‍ചിറയില്‍ റോഡിന്റെ ഒരുഭാഗം മുഴുവന്‍ മാലിന്യ കിറ്റുകള്‍ വലിച്ചെറിയുന്നത് ഗുരുതര പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയിരുന്നു. റോഡിലൂടെ നിത്യസഞ്ചാരം ഉണ്ടെങ്കിലും ഒരു ഭാഗം ആള്‍ത്താമസമില്ലാത്ത സ്ഥലമാണ്.

ചതുപ്പുനിലവും നിറയെ കണ്ടല്‍ കാടുകളും ഉള്ള ഇവിടെ വലിയ പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി വരെ മാലിന്യങ്ങള്‍ ദൂരസ്ഥലങ്ങളില്‍ നിന്ന് കൊണ്ടുവന്ന് തള്ളാന്‍ തുടങ്ങി. സഹികെട്ട നാട്ടുകാര്‍ അധികൃതര്‍ക്ക് പലകുറി പരാതി നല്‍കിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. ഒടുവില്‍ നാട്ടുകാര്‍ ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കുകയായിരുന്നു.

ഒരു പ്രദേശം മുഴുവന്‍ നിരത്തി ബോര്‍ഡുകള്‍ വച്ചു. ജലസ്രോതസ്സുകള്‍ സംരക്ഷിക്കേണ്ടതിന്റെയും ശുചിത്വം പാലിക്കേണ്ടതിന്റെയും മുന്നറിയിപ്പുകളും ബോര്‍ഡുകളില്‍ എഴുതി. അതോടെ, മാലിന്യം എറിയാനെത്തുന്നവര്‍ കുറഞ്ഞു കുറഞ്ഞു വന്നു. കണ്ണന്‍ചിറ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് രക്ഷപ്പെട്ടു.
11 Feb 2012 Mathrubhumi Eranamkulam News

Monday, February 6, 2012

മാലിന്യം 'ഫ്ളാറ്റ്'

തൃശൂര്‍ ലാലൂരില്‍ സമരക്കാര്‍ വണ്ടിതടയുന്നു എന്ന വാര്‍ത്ത വായിച്ചാല്‍ 'തപസ്യ അപ്പാര്‍ട്ട്മെന്റ് നിവാസികളുടെ നെഞ്ചിടിപ്പ് കൂടില്ല. മാലിന്യം റോഡരികിലിട്ടാല്‍ അറസ്റ്റ് ചെയ്യുമെന്ന വാര്‍ത്തയും അവരെ പേടിപ്പിക്കുന്നില്ല.

 
കാരണം, തപസ്യയില്‍ പുറത്തേക്കു 'തള്ളാന്‍ മാലിന്യമില്ല. അമ്പതോളം ഫ്ളാറ്റുകളുള്ള ഇവിടെ ആറുമാസമായി മാലിന്യം സംസ്കരിച്ചു വളമാക്കി മാറ്റുകയാണ്. വളം കിലോ രണ്ടുരൂപ നിരക്കില്‍ വില്‍ക്കാനും വഴിതെളിയുന്നു.

 
നഗരത്തിലെ മാലിന്യപ്രശ്നം രൂക്ഷമാകുമ്പോഴൊക്കെ വീട്ടുപടിക്കല്‍ പൊതിക്കെട്ടിന്റെ എണ്ണം കൂടുകയും മാലിന്യം ഒഴിയാബാധയാകുകയും ചെയ്തിരുന്ന കാലം ഇവര്‍ മറന്നു കഴിഞ്ഞു. ഫ്ളാറ്റില്‍നിന്നു മാലിന്യം ശേഖരിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ കൃത്യമായി എത്താതിരുന്ന ദിവസങ്ങളിലും മാലിന്യം ഇവര്‍ക്കു നാറ്റക്കേസായി. ഒടുവില്‍ ഫ്ളാറ്റ് നിവാസികള്‍ നിര്‍മാണകമ്പനിയുടെ സഹകരണത്തോടെ മാലിന്യസംസ്കരണ സംവിധാനമൊരുക്കുകയായിരുന്നെന്ന് അസോസിയേഷന്‍ പ്രസിഡന്റ് വിജയനും സെക്രട്ടറി ഡോ. ജോസ് പൈകടയും പറയുന്നു.

 
80,000 രൂപ ചെലവിലാണ് ഇതു നിര്‍മിച്ചത്. മാലിന്യം ഉണക്കി വളമാക്കുന്നതിന് 15 ദിവസം തളിക്കേണ്ട സ്പ്രേ (ചാണകലായനിയില്‍ നിന്നുണ്ടാക്കുന്നത്)യ്ക്കും ചെലവു വരും. ഇത് എല്ലാവരും ചേര്‍ന്നു കണ്ടെത്തുന്നു. മാലിന്യം നല്ല വളമായതിനാല്‍ ആവശ്യക്കാരെത്തുന്നുമുണ്ട്. എറണാകുളം ആസ്ഥാനമായ ക്രെഡായ് ഏജന്‍സിയുടെ സഹായത്തോടെയാണ് സംസ്കരണം നടപ്പാക്കിയത്. മാലിന്യം വീട്ടുമുന്നില്‍നിന്നു ശേഖരിച്ചു പ്ളാന്റിലെത്തിക്കാനും വേണ്ട സംസ്കരണം നടത്താനും ഒരു വനിതാ തൊഴിലാളിയെയും കെയര്‍ടേക്കറെയും നിയമിച്ചിട്ടുമുണ്ട്.
  • ഏതു ഫ്ളാറ്റുകാര്‍ക്കും അനുകരിക്കാവുന്ന ഈ മാതൃക കാണാനും പരിചയപ്പെടാനും അവസരമുണ്ട്. കെയര്‍ ടേക്കര്‍ വര്‍ഗീസിനെ വിളിക്കുക. ഫോണ്‍: 9745086808.

Monday, January 30, 2012

ഞെളിയന്‍പറമ്പിലെ ശുദ്ധീകരണ പ്ലാന്റ് നോക്കുകുത്തി

നിര്‍മാണത്തിലെ അപകംമൂലം ഞെളിയന്‍പറമ്പിലെ മലിനജല ശുദ്ധീകരണ പ്ലാന്റ് നോക്കുകുത്തിയായി മാറുന്നു. പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകാത്തതിനാല്‍ പ്ലാന്റ് ഇനിയും കോര്‍പ്പറേഷന് ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കാനായിട്ടില്ല. ഹൈദരാബാദിലെ രാംകി എന്‍ജിനീയറിങ് കമ്പനിയാണ് പ്ലാന്റിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായെന്ന് പറഞ്ഞ് കമ്പനി പ്ലാന്റ് കോര്‍പ്പറേഷന് കൈമാറാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ നിര്‍മാണത്തിലെ അപാകം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല. രണ്ടര മീറ്റര്‍ ആഴത്തില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് സംഭരണിയിലേക്ക് മാലിന്യസംസ്‌കരണ പ്ലാന്റില്‍നിന്നുള്ള മലിനജലം ശേഖരിച്ച് പ്രത്യേക യന്ത്രസംവിധനത്തിലൂടെ കരിയും മണലും ഉപയോഗിച്ച് ശുദ്ധീകരിച്ച് പുറത്തേക്ക് വിടുകയായിരുന്നു പ്ലാന്റ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ശുദ്ധീകരണ പ്രക്രിയ വേണ്ടവിധത്തില്‍ നടക്കുന്നില്ലെന്ന് ട്രയല്‍ പരിശോധനയില്‍തന്നെ കണ്ടെത്തി. അപാകം എത്രയും വേഗം പരിഹരിച്ച് കൈമാറണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തുടര്‍നടപടികള്‍ വൈകുകയാണ്. ഇതു കാരണം ഞെളിയന്‍ പറമ്പില്‍നിന്നുള്ള കറുത്ത മലിനജലമാണ് ഓവുചാല്‍ വഴി പുറത്തേക്ക് ഒഴുകുന്നത്. തുടര്‍ച്ചയായി 40 ദിവസം പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചാല്‍ അപകടം പരിഹരിക്കപ്പെടുമെന്നായിരുന്നു കമ്പനി അധികൃതരുടെ മറുപടി.

ഇത്തരത്തില്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. സുസ്ഥിര നഗരവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയ നവീകരണ പ്രവൃത്തിയിലാണ് ഞെളിയന്‍ പറമ്പില്‍ 32 ലക്ഷത്തിന്റെ മലിനജല ശുദ്ധീകരണ പ്ലാന്റ് നിര്‍മിച്ചത്. നിര്‍മാണ ത്തുകയുടെ 80 ശതമാനത്തിലധികം കമ്പനി അധികൃതര്‍ ഇതിനകം കൈപ്പറ്റിക്കഴിഞ്ഞുവെങ്കിലും അപാകം പരിഹരിക്കാനുള്ള നടപടി ഉണ്ടായിട്ടില്ല. ഇതു കാരണം ഒരു വര്‍ഷത്തിലധികമായി പ്ലാന്റ് ഞെളിയന്‍ പറമ്പില്‍ നോക്കുകുത്തിയായി കിടക്കുകയാണ്. പ്ലാന്റ് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഞെളിയന്‍ പറമ്പില്‍നിന്ന് സമീപപ്രദേശങ്ങളിലേക്ക് മലിനജലം ഒഴുകുന്ന പ്രശ്‌നം പൂര്‍ണമായി ഇല്ലാതാകും. നിലവില്‍ പ്ലാന്റില്‍നിന്നുള്ള മലിനജലം ഓവുചാലിലേക്ക് നേരിട്ട് ഒഴുക്കുകയാണ്. ഇത് അസഹനീയമായ ദുര്‍ഗന്ധത്തിനും ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമിടയാക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. പണി പൂര്‍ത്തിയാക്കിയ പ്ലാന്റ് കഴിഞ്ഞ ജൂണില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും പരിശോധിച്ചിരുന്നു. നിര്‍മാണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി പ്രവര്‍ത്തനാനുമതിക്കുള്ള സര്‍ട്ടിഫിക്കറ്റ് ബോര്‍ഡ് അധികൃതരും നിഷേധിച്ചു. കോര്‍പ്പറേഷന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകള്‍ നടക്കുന്നതിനാലാണ് പ്രശ്‌നപരിഹാരം നീളുന്നത്. അപാകം എത്രയും വേഗം പരിഹരിക്കാന്‍ കമ്പനി അധികൃതരോട് നിര്‍ദേശിച്ചതായി കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് മേയര്‍ യോഗം വിളിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
30 Jan 2012 Mathrubhumi Kozhikkod News 

Sunday, January 22, 2012

മാലിന്യം പിണമല്ല പണം -ഐ.എം.എ

 തിരുവനന്തപുരം: നഗരത്തിലെ മാലിന്യനിര്‍മാര്‍ജനത്തെക്കുറിച്ച് തര്‍ക്കവും ബഹളവും നടക്കുമ്പോള്‍ മാലിന്യം പിണമല്ല പണമാണെന്ന് തെളിയിച്ച് ഐ.എം.എ. 'മാതൃഭൂമി' ഹെല്‍ത്ത് എക്‌സ്‌പോയോട് അനുബന്ധിച്ച് ഐ.എം.എ. സംഘടിപ്പിച്ച ശാസ്ത്രീയ മാലിന്യനിര്‍മാര്‍ജനത്തെക്കുറിച്ചുള്ള സെമിനാറിലാണ് മാലിന്യം പണമാണെന്ന് തെളിവ് സഹിതം നിരത്തി ഐ.എം.എ. മന്നോട്ടുവന്നിട്ടുള്ളത്.
മാലിന്യശേഖരണത്തിലൂടെയും സംസ്‌കരണത്തിലൂടെയും കോടിക്കണക്കിന് ഡോളറാണ് ബിന്‍ലാദന്റെ കുടുംബം സമ്പാദിച്ചത്. സൗദി ബിന്‍ലാദന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മാലിന്യശേഖരണ വാഹനങ്ങള്‍ നിരത്തിലെവിടെയും കാണാന്‍ കഴിയും. ഇതേ മാതൃകയിലാണ് സംസ്ഥാനത്ത ആസ്​പത്രികളിലെ മാലിന്യം ഐ.എം.എ. സംസ്‌കരിക്കുന്നത്. കേരളത്തിലെ 60 ശതമാനം ആസ്​പത്രികളിലെ മാലിന്യവും ഐ.എം.എയുടെ പാലക്കാട്ടുള്ള സംസ്‌കരണശാലയിലാണ് സംസ്‌കരിക്കുന്നത്. 26 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന സംസ്‌കരണശാലയുടെ പ്രവര്‍ത്തനം ആര്‍ക്കും ശല്യമുണ്ടാക്കുന്നില്ല. മാലിന്യം ഉറവിടത്തില്‍തന്നെ വേര്‍തിരിച്ച് ശേഖരിക്കുന്നതിനാല്‍ സംസ്‌കരണം എളുപ്പമാക്കുന്നു. ഉറവിടത്തില്‍വെച്ച്തന്നെ മാലിന്യം വേര്‍തിരിക്കുക എന്നതാണ് ഏക പോംവഴിയെന്ന് സെമിനാറില്‍ അഭിപ്രായമുയര്‍ന്നു.
ഒരാള്‍ ഒരു ദിവസം ഒന്നര കിലോ മാലിന്യം ഉല്പാദിപ്പിക്കുന്നുവെന്നാണ് കണക്ക്. ഇതനുസരിച്ചുള്ള മാലിന്യ സംസ്‌കരണ പ്ലാന്റാണ് സ്ഥാപിക്കേണ്ടത്. മൊത്തം ഉല്പാദിപ്പിക്കുന്ന മാലിന്യങ്ങളില്‍ 50 ശതമാനം മാത്രമേ അതാതിടങ്ങളില്‍ സംസ്‌കരിക്കാന്‍ കഴിയൂ. ശേഷിക്കുന്ന 50 ശതമാനം കേന്ദ്രീകരിച്ചുവേണം സംസ്‌കരിക്കാന്‍. ഈ രീതി ഫലപ്രദമാക്കാന്‍ ഉറവിടത്തില്‍തന്നെ വേര്‍തിരിക്കാന്‍ പ്രക്രിയ നടപ്പിലാക്കണം. ആവശ്യമുള്ളതും ഇല്ലാത്തതും വാരിക്കൂട്ടുന്നതാണ് മാലിന്യത്തിന്റെ അളവ് വര്‍ധിക്കാന്‍ കാരണമെന്ന് സെമിനാര്‍ ഉദ്ഘാടനംചെയ്ത ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.രാജഗോപാലന്‍ നായര്‍ പറഞ്ഞു.
പ്രൊഫ.ജി.വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. എ.മാര്‍ത്താണ്ഡപ്പിള്ള മുഖ്യ പ്രഭാഷണം നടത്തി. ഐ.എം.എ. സ്റ്റേറ്റ് സെക്രട്ടറി ഡോ.എ.വി.ബാബു, ഡോ.എന്‍.സുള്‍ഫി, ഡോ.അല്‍ത്താഫ്, ഡോ.സി.വി.പ്രശാന്ത്, ഡോ.വി.വിജയചന്ദ്രന്‍, ഡോ.ഷാനവാസ്, ഡോ.ശ്രീജിത് എന്‍.കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
22 Jan 2012 Mathrubhumi Thiruvananthapuram News

Thursday, January 5, 2012

നൂറു രൂപയ്ക്ക് പൈപ്പ് കമ്പോസ്റ്റ്

ഉറവിടത്തിലെ മാലിന്യ സംസ്കരണത്തിനായി തിരുവനന്തപുരം കോര്‍പറേഷനിലെ ഒരു ലക്ഷം വീടുകളില്‍ പൈപ്പ് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിക്കുന്നു. കോര്‍പറേഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ ഇതിനുള്ള പദ്ധതി തയാറാക്കിവരികയാണ്. ഇത്രയും കമ്പോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതോടെ റോഡിലെത്തുന്ന മാലിന്യത്തില്‍ വലിയ അളവുവരെ കുറവുണ്ടാവുമെന്നാണു കണക്കാക്കുന്നത്. ബയോഗ്യാസ് പ്ളാന്റ് അല്ലാതെയും മാലിന്യസംസ്കരണ മാര്‍ഗങ്ങളുണ്ടെന്ന പ്രചാരണത്തിനു കൂടി പദ്ധതി ഉപകരിക്കും.

വീടിനോടു ചേര്‍ന്നു പത്തടി സ്ഥലമെങ്കിലും ഉള്ളവര്‍ക്കു പൈപ്പ് കമ്പോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കഴിയും. രണ്ടു പൈപ്പുകളും അതിനുള്ള അടപ്പും അടങ്ങിയ യൂണിറ്റിനു 340 രൂപയോളം വില വരും. ഇതിന്റെ 75% സബ്സിഡി ലഭിക്കുമെന്നതിനാല്‍ നൂറു രൂപയില്‍ താഴെ മാത്രമേ ഒരു വീടിനു ചെലവ് വരികയുള്ളു. ഇതു സ്ഥാപിക്കാനുള്ള ചുമതല കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പ്പിക്കാനാണ് ആലോചന.

ഒന്നര മീറ്റര്‍ വീതം നീളമുള്ള പിവിസി പൈപ്പോ സിമന്റ് പൈപ്പോ ഉപയോഗിക്കാം. 250 മില്ലീമീറ്റര്‍ വ്യാസം ഉണ്ടായിരിക്കും ഇതിന്. ഇത് ഒരടി താഴ്ചയില്‍ കുത്തനെ കുഴിച്ചിടും. ഇതില്‍ ആദ്യം കുറച്ചു ചാണകം നിക്ഷേപിക്കും. അതിനു മുകളിലേക്കു ദിവസവും ഉണ്ടാവുന്ന മാലിന്യം നിക്ഷേപിച്ചു പൈപ്പ് അടച്ചുവയ്ക്കാം. മാലിന്യത്തില്‍ നിന്നുള്ള ജലാംശം മണ്ണിലേക്കു താഴ്ന്നിറങ്ങി പൊയ്ക്കൊള്ളും. ശേഷിക്കുന്ന മാലിന്യം പൈപ്പിനകത്തു കിടന്നു കമ്പോസ്റ്റാവും. ഒന്നരമാസം കൊണ്ടാണ് ഒരു പൈപ്പിലെ മാലിന്യം കമ്പോസ്റ്റാവുക. അപ്പോഴേക്കും അടുത്ത പൈപ്പ് സ്ഥാപിക്കുകയും നിലവിലുള്ളത് ഇളക്കിയെടുത്ത് അതിനകത്തെ കമ്പോസ്റ്റ് പുട്ടുകുറ്റി കുത്തുന്ന തരത്തില്‍ കുത്തി പുറത്തെടുക്കുകയും ചെയ്യാം. ഈ കമ്പോസ്റ്റ് ഉപയോഗിച്ചു വീട്ടുവളപ്പിലും ടെറസിലും ചട്ടികളിലും പച്ചക്കറി കൃഷി നടത്തുകയും ചെയ്യാം.

അഞ്ചു പേരടങ്ങുന്ന കുടുംബത്തിനു മാലിന്യം സംസ്കരിക്കാന്‍ പൈപ്പ് കമ്പോസ്റ്റ് യൂണിറ്റ് മതി. രണ്ടര കിലോ മാലിന്യം ദിവസവും നിക്ഷേപിക്കാം. ഇറച്ചിയുടെയും മീനിന്റെയും അവശിഷ്ടങ്ങളും മുട്ടത്തോടുമെല്ലാം സംസ്കരിക്കാന്‍ കഴിയും. വീടിനോടു ചേര്‍ന്ന് അല്‍പം മണ്ണെങ്കിലും ഉള്ളവര്‍ക്ക് ഈ രീതി പരീക്ഷിക്കാവുന്നതാണ്. പൈപ്പ് അടച്ചുവയ്ക്കുന്നതിനാല്‍ ദുര്‍ഗന്ധവുമുണ്ടാവില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

നഗരത്തില്‍ അങ്ങിങ്ങായി വീണ്ടും മാലിന്യ നിക്ഷേപം കണ്ടുതുടങ്ങി. പ്ളാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ചിട്ടു പോവുകയാണു ചിലര്‍. പിടിപി നഗര്‍ മരുതംകുഴി റോഡ്, മെഡിക്കല്‍കോളജ്, പൂന്തീ റോഡ്, ശ്രീചിത്ര ക്വാര്‍ട്ടേഴ്സ് ലെയ്ന്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മാലിന്യം വീണുതുടങ്ങി. ശുചീകരണ തൊഴിലാളികള്‍ മാലിന്യം റോഡരികിലിട്ടു കത്തിക്കുന്നുമുണ്ട്.

ഹോട്ടലുകളിലെ മാലിന്യം എടുക്കാന്‍ ചിലര്‍ രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും ഒരു ചാക്ക് മാലിന്യം എടുക്കാന്‍ 1000 രൂപയാണ് ആവശ്യപ്പെടുന്നതെന്നു ഹോട്ടല്‍ നടത്തിപ്പുകാര്‍ പറയുന്നു. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തു മാലിന്യം കുഴിച്ചുമൂടുകയാണു പല ഹോട്ടലുകാരും. ഹോട്ടലുകളില്‍ നിന്നു മാലിന്യം ശേഖരിക്കുന്നതു കോര്‍പറേഷന്‍ നേരത്തെ തന്നെ നിര്‍ത്തിയിരുന്നു. സര്‍ക്കാര്‍ സ്ഥലത്തു മാലിന്യം കുഴിച്ചുമൂടൂന്ന രീതിയും വിജയകരമല്ല. ഒരിക്കല്‍ കുഴിയെടുത്ത സ്ഥലത്തു മാലിന്യം കമ്പോസ്റ്റായിത്തീരുന്നതിനു മുന്‍പു തന്നെ വീണ്ടും കുഴിയെടുക്കേണ്ടിവരുന്നതു ദുരിതമായിരിക്കുകയാണ്.

വീടുകളില്‍ പട്ടികളെയും പൂച്ചകളെയും വളര്‍ത്തുന്നവര്‍ക്കു മാലിന്യപ്രശ്നത്തില്‍ നിന്ന് ഒരു പരിധിവരെ രക്ഷപ്പെടാന്‍ കഴിയുന്നുണ്ട്. ഭക്ഷണത്തിന്റെയും ഇറച്ചിയുടെയും മീനിന്റെയുമെല്ലാം അവശിഷ്ടം വളര്‍ത്തുമൃഗങ്ങള്‍ ഭക്ഷിച്ചുകൊള്ളും.
Manoramaonline(അനില്‍ കുരുടത്ത്)>> Environment >> Save earth

Wednesday, January 4, 2012

ചെലവു കുറഞ്ഞ മാലിന്യ നിര്‍മാര്‍ജനലായനി കേരളത്തിലേക്കും

ചെലവു കുറഞ്ഞ രീതിയില്‍ ഖരമാലിന്യം സംസ്കരിച്ചു ജൈവ വളമാക്കി മാറ്റുന്നതിനുള്ള സാങ്കേതിക വിദ്യ കേരള വിപണിയില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി കോഴിക്കോട് ഗ്രീന്‍ കേരള ബയോ സയന്‍സ് എംഡി: ഷാജു ജോസഫ്, വയനാട് ഹരിത കേരള ബയോടെക് എംഡി.: മാത്യു ഏബ്രഹാം, മൈസൂര്‍ ജെഎംഎസ് ബയോടെക് എംഡി: കെ. മധുസൂദനന്‍ എന്നിവര്‍ അറിയിച്ചു.

മൂന്നു വര്‍ഷത്തിലധികമായി മൈസൂര്‍ കോര്‍പറേഷനു കീഴിലെ ടണ്‍ കണക്കിനു മാലിന്യം വളമാക്കി മാര്‍ക്കറ്റിലെത്തിക്കുന്ന ജെഎംഎസ് ബയോടെക് സ്ഥാപനവുമായി സഹകരിച്ചാണു കേരളത്തിലും പരിപാടി നടപ്പിലാക്കുന്നത്. കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിലേക്കു ജൈവ ലായനിയും വെള്ളവും വെല്ലവും ചേര്‍ത്തു പ്രത്യേകം തയാറാക്കിയ 'ഒാര്‍ഗാനിക് ലായനി ഒഴിക്കുകയാണു ചെയ്യുന്നത്.

ഇതോടെ ദുര്‍ഗന്ധമുണ്ടാകുന്നത് നിലയ്ക്കും. 40 ദിവസത്തിനുള്ളില്‍ മാലിന്യം, വളമായി മാറും. തുടര്‍ന്നു പ്ളാസ്റ്റിക് നീക്കം ചെയ്തു അരിച്ചതിനു ശേഷമാണു വളം വില്‍പനയ്ക്കായി എത്തുന്നത്. അഞ്ചു ലീറ്റര്‍ ലായനി ഉപയോഗിച്ചു ഒരു ടണ്‍ മാലിന്യം വളമാക്കി മാറ്റാന്‍ സാധിക്കും. ലാക്ടിക് ആസിഡ്, ലാക്ടോ ബേസിനസ്, ഫൊട്ടോ സിന്തറ്റിക്, യീസ്റ്റ്, ആക്ടിനോ മേഴ്സിഡസ്, മെഗാ ബേസിനസ് എന്നിവയാണു ലായനിയിലുള്ളത്. 120 രൂപയാണു ഒരു ലീറ്റര്‍ ലായനിയുടെ വില.കൂടാതെ, മലിന ജലം ശുദ്ധീകരിക്കുന്നതിനുള്ള ലായനിയും തയാറാക്കിയിട്ടുണ്ട്.

ഇതും വിജയപ്രദമായി ഉപയോഗിച്ചു വരുന്നുണ്ട്. 38 രൂപയാണു ഒരു ലീറ്റര്‍ ലായനിയുടെ വില. 1000 ലീറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ നാലു രൂപയാണു ചെലവു വരുന്നത്. മാലിന്യം ഒഴുകുന്ന ഒാടകളില്‍ ലായനി തളിക്കുകയാണു ചെയ്യുന്നത്.കേരളത്തില്‍ മാലിന്യ പ്രശ്നം രൂക്ഷമായ സാഹചര്യത്തിലാണു ലായനി കേരളത്തിലെ മാര്‍ക്കറ്റിലെത്തിക്കാന്‍ നിര്‍മാതാക്കള്‍ തയാറായത്.

കോഴിക്കോട് ഗ്രീന്‍ കേരള ബയോ സയന്‍സ്, വയനാട് ഹരിത കേരള ബയോടെക് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണു ലായനി വിപണിയിലെത്തിക്കുന്നത്. 12നു കോഴിക്കോടു നടക്കുന്ന ചടങ്ങില്‍ ലായനി പുറത്തിറക്കും. വീടുകളില്‍ പോലും എളുപ്പത്തില്‍ മാലിന്യ നിര്‍മാര്‍ജനത്തിനായി ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തിലാണു ലായനി തയാറാക്കിയിട്ടുള്ളതെന്നും, സംസ്ഥാനത്തെ വിവിധ ഗ്രാമ പഞ്ചായത്തുകളും നഗരസഭകളും മാലിന്യ നിര്‍മാര്‍ജനത്തിനായി ലായനി ഉപയോഗിക്കുന്നതു സംബന്ധിച്ചു വിവരങ്ങള്‍ ആരായുന്നുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
Manoramaonline >> Environment >> News

Wednesday, December 21, 2011

മാലിന്യം സംസ്‌കരിക്കാം, വീടുകളില്‍ തന്നെ

തിരുവനന്തപുരം: തലസ്ഥാന നഗരം നേരിടുന്ന വലിയ പ്രശ്‌നമായി മാലിന്യ സംസ്‌കരണം മാറിയിരിക്കുന്നു. വിളപ്പില്‍ശാലയില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യസംസ്‌കരണ ഫാക്ടറി പൂട്ടാന്‍ വിളപ്പില്‍ പഞ്ചായത്ത് തീരുമാനിച്ചിരിക്കുകയാണ്. തങ്ങളുടെ വീടുകളില്‍ സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ നഗരവാസികള്‍ തന്നെ വഴി കണ്ടെത്തേണ്ട സ്ഥിതി.

മാലിന്യങ്ങള്‍ വീട്ടില്‍ തന്നെ സംസ്‌കരിക്കാന്‍ പലവിധ മാര്‍ഗങ്ങളുണ്ട്. 150 രൂപ മാത്രം ചെലവു വരുന്ന മിനി ബയോ പെഡസ്റ്റല്‍ മുതല്‍ ഇവ തുടങ്ങുന്നു. ഹൈടെക് ആക്ടീവ് ബയോഗ്യാസ് പ്ലാന്റിന് വില 12,500 മുതല്‍ 22,000 വരെയാണ്. വിവിധതരത്തിലും വലിപ്പത്തിലും വിലകളിലുമുള്ള പ്ലാന്റുകള്‍ വിപണിയില്‍ ലഭ്യമാണ്.

വീട്ടില്‍ പ്രാവര്‍ത്തികമാക്കാവുന്ന ചില മാലിന്യ സംസ്‌കരണ മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തുകയാണിവിടെ.

പ്ലാസ്റ്റിക് റെഡ്യൂസര്‍

ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പല മാര്‍ഗങ്ങള്‍ ലഭ്യമാണെങ്കിലും എപ്പോഴും കീറാമുട്ടിയാവുന്നത് പ്ലാസ്റ്റിക്കാണ്. പ്ലാസ്റ്റിക് കവറുകള്‍ സംസ്‌കരിക്കാനും ലളിതമായൊരു മാര്‍ഗമുണ്ട്. വായു കയറാതെ അടച്ചുവയ്ക്കാവുന്ന ഒരു ഇരുമ്പ് ടിന്‍ ആണ് ഇതിനായി വേണ്ടത്. സങ്കേതത്തിന്റെ പേര് പ്ലാസ്റ്റിക് റെഡ്യൂസര്‍.

പ്ലാസ്റ്റിക് കവറുകള്‍ ഇരുമ്പു ടിന്നില്‍ നിറച്ചതിനു ശേഷം ചൂടു ലഭിക്കുന്നതിനായി അടുപ്പിന്റെയടുത്ത് ഒരാഴ്ചവയ്ക്കുക. അടുത്തയാഴ്ച അടുപ്പില്‍ നിന്ന് മാറ്റിവയ്ക്കുക. പിന്നീട് ടിന്‍ തുറന്നു നോക്കിയാല്‍ പ്ലാസ്റ്റിക് ഉരുകി പുക പുറത്തുപോകാന്‍ പറ്റാതെ ടിന്നിന്റെ ഉള്‍വശത്ത് പറ്റിപ്പിടിച്ച് ചെറിയ ഉണ്ട പോലെയായിരിക്കുന്നതു കാണാം. ഇതിനുമുകളില്‍ വീണ്ടും പ്ലാസ്റ്റിക് നിറച്ച് പഴയ പോലെ ഈ പ്രക്രിയ ആവര്‍ത്തിക്കാനാവും.

മിനി ബയോ പെഡസ്റ്റല്‍, പ്ലാസ്റ്റിക് റെഡ്യൂസര്‍ തുടങ്ങിയ സങ്കേതങ്ങളുടെ ഉപജ്ഞാതാവ് കോഴിക്കോട് സ്വദേശിയായ രാജന്‍ മണാട്ടിലാണ്. രണ്ടു മുതിര്‍ന്നവരും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ മാലിന്യപ്രശ്‌നങ്ങള്‍ വലിയൊരു പരിധിവരെ പരിഹരിക്കാന്‍ ഈ മാര്‍ഗങ്ങളിലൂടെ സാധിക്കും എന്നദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മിനി ബയോ പെഡസ്റ്റല്‍

ദ്രാവക രൂപത്തിലുള്ള ജൈവ മാലിന്യങ്ങള്‍ വളമാക്കി മാറ്റുന്നതിനുള്ള ഏറ്റവും ലളിതമായ മാര്‍ഗമാണ് മിനി ബയോ പെഡസ്റ്റല്‍. കഞ്ഞിവെള്ളം, കറികള്‍, മീന്‍ വൃത്തിയാക്കുമ്പോഴുണ്ടാവുന്ന അവശിഷ്ടങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍ നിക്ഷേപിക്കാം. ചെറിയ പറമ്പെങ്കിലും ഉള്ളവര്‍ക്കാണ് ഈ സങ്കേതം ഏര്‍പ്പെടുത്താന്‍ സാധിക്കുക.

ആറിഞ്ച് വ്യാസവും ഒന്നര മീറ്റര്‍ നീളവുമുള്ള പി.വി.സി. പൈപ്പ്, ഓഫീസില്‍ പേപ്പര്‍ മാലിന്യം തള്ളാന്‍ ഉപയോഗിക്കുന്ന വല പോലുള്ള ബക്കറ്റ് എന്നിവയാണ് മിനി ബയോ പെഡസ്റ്റല്‍ നിര്‍മിക്കാനാവശ്യമായ വസ്തുക്കള്‍. പിന്നെ കുറേ ചല്ലിയും ചുടുകട്ടയും. പി.വി.സി. പൈപ്പിന്റെ ഒരറ്റം ഫൗണ്ടന്‍ പേനയുടെ മുന പോലെയാക്കി മുറിക്കണം. വേസ്റ്റ് ബക്കറ്റിന്റെ അടിയില്‍ പി.വി.സി. പൈപ്പ് കടത്തി വയ്ക്കാന്‍ പാകത്തില്‍ ആറിഞ്ച് വ്യാസമുള്ള തുളയുമുണ്ടാക്കണം.

ഭൂമിയില്‍ ഒന്നരയടി ആഴത്തില്‍ ഒരു കുഴിയെടുക്കുക. ഈ കുഴിയില്‍ വേസ്റ്റ് ബക്കറ്റ് തലകീഴായി വയ്ക്കാന്‍ സാധിക്കണം. അങ്ങനെ ബക്കറ്റ് കുഴിയിലിറക്കി വെച്ച ശേഷം ചുടുകല്ലും ചല്ലിയുമിട്ട് മൂടുക. ബക്കറ്റിന്റെ അടിയിലിട്ട തുള ഇപ്പോള്‍ മുകളില്‍ കാണാനാവും. അതിലേക്ക് പി.വി.സി. പൈപ്പിന്റെ മുനഭാഗം ഇറക്കിവെച്ച് ഉറപ്പിക്കുക. മിനി ബയോ പെഡസ്റ്റല്‍ തയ്യാര്‍. ഇനി ഇതിലേക്ക് മലിനജലം ഒഴിച്ചുകൊടുത്താല്‍ അത് നീറി വളമായി ഭൂമിയില്‍ ലയിച്ചുപോകും. ദുര്‍ഗന്ധം ഉണ്ടാവുകയുമില്ല. ഒരുവീട്ടില്‍ രണ്ട് ബയോ പെഡസ്റ്റല്‍ വയ്ക്കുകയാണെങ്കില്‍ മുഴുവന്‍ ദ്രവമാലിന്യങ്ങളും സംസ്‌കരിക്കപ്പെടും.

Posted on: 21 Dec 2011 Mathrubhumi Thiruvananthapuram News

Tuesday, November 15, 2011

മാലിന്യം നീക്കാന്‍ ബക്കറ്റ് പദ്ധതി

നഗരത്തിലെ മാലിന്യ സംസ്‌കരണം അധികാരികള്‍ക്ക് തലവേദനയാകുമ്പോള്‍ വീടുകളിലും ഫ്ലാറ്റുകളിലും വളരെ ചെറിയ ചെലവില്‍ നടപ്പാക്കാവുന്ന സംസ്‌കരണ പദ്ധതി ശ്രദ്ധയേറുന്നു. സാധാരണ ഉപയോഗിക്കുന്ന റിങ് കമ്പോസ്റ്റ് പദ്ധതിയാണ് ചെലവുകുറഞ്ഞ രീതിയില്‍ ബക്കറ്റ് ഉപയോഗിച്ച് തൈക്കാട് സ്വദേശിയായ പി.കെ.ജയസിംഹ വിജയകരമായി നടപ്പാക്കിയത്. 2004-06 കാലഘട്ടത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഖര മാലിന്യ നിര്‍മാര്‍ജന പദ്ധതിയെക്കുറിച്ച് പഠിച്ച് കേരള സര്‍വകലാശാലയില്‍ ഗവേഷണ പ്രബന്ധം സമര്‍പ്പിച്ചതാണ് ഇത്തരം ഒരു പരീക്ഷണത്തിന് പ്രേരകമായത്.

സാധാരണ ബയോഗ്യാസ് അടക്കമുള്ള ചെറിയമാലിന്യ പ്ലാന്റുകള്‍ക്ക് 6000 മുതല്‍ 10,000 രൂപ വരെ ചെലവ് വരും. മാത്രമല്ല ഇതിനായി കുറച്ച് സ്ഥലവും മാറ്റി വയ്‌ക്കേണ്ടി വരും. കഷ്ടിച്ച് രണ്ടോ മൂന്നോ സെന്റില്‍ ഇടുങ്ങിയ വീട് വെയ്ക്കുന്നവര്‍ക്ക് റിങ് കമ്പോസ്റ്റ് അടക്കമുള്ളവ സ്ഥാപിക്കാനാവില്ല. ഫ്ലാറ്റുകളില്‍ ജീവിക്കുന്നവരുടെ സ്ഥിതിയും ഇത് തന്നെയാണ്. ഇതിന് പരിഹാരമായാണ് ഒരു പ്ലാസ്റ്റിക് ബക്കറ്റ് വെയ്ക്കാന്‍ മാത്രം സ്ഥലമുണ്ടെങ്കില്‍ മാലിന്യസംസ്‌കരണത്തിനുള്ള സൗകര്യമുണ്ടാക്കാമെന്ന് തെളിയിച്ചത്. ഒരു വര്‍ഷത്തോളം വീടിന്റെ ടെറസ്സിന് മുകളില്‍ നടത്തിയ പരീക്ഷണത്തിനുശേഷമാണ് സംസ്‌കരണ യൂണിറ്റ് വിജയകരമാണെന്ന് കണ്ടെത്തിയതെന്ന് ജയസിംഹ പറയുന്നു.

ഫില്‍റ്റര്‍ ടാപ്പ് ഘടിപ്പിച്ച അടപ്പോട് കൂടിയ 30-60 ലിറ്റര്‍ രണ്ട് പ്ലാസ്റ്റിക് ബക്കറ്റുകള്‍, 40-45 സെന്റീമീറ്റര്‍ വ്യാസമുള്ള പ്ലാസ്റ്റിക് ബേസിന്‍, കട്ടിയുള്ള പ്ലാസ്റ്റിക് കൊതുകുവല അര ചതുരശ്രമീറ്റര്‍ വലിപ്പത്തില്‍, കുറച്ചു ചിരട്ടകള്‍ എന്നിവമാത്രമാണ് ഈ ചെറിയ യൂണിറ്റിനാവശ്യം. വീടുകളിലെ ഖരമാലിന്യത്തിനനുസരിച്ച് 30 ലിറ്റര്‍ മുതല്‍ 60 ലിറ്റര്‍ വരെയുള്ള ബക്കറ്റുകള്‍ ഉപയോഗിക്കാം. പ്ലാസ്റ്റിക് ബേസിനില്‍ ഇഷ്ടിക നിരത്തിയശേഷം അതിനുമുകളിലാണ് ടാപ്പ് പിടിപ്പിച്ച ബക്കറ്റ് വെയ്‌ക്കേണ്ടത്. ബക്കറ്റിനുള്ളില്‍ ചിരട്ട കമഴ്ത്തിവെച്ചശേഷം അതിനുമുകളില്‍ നൈലോണ്‍ വല മടക്കി വെയ്ക്കണം. അഴുകിയ മാലിന്യം താഴേക്കെത്തി ടാപ്പ് അടയാതിരിക്കാനാണ് ഈ സംവിധാനം. ജൈവമാലിന്യങ്ങള്‍ ദിവസേന ബക്കറ്റില്‍ നിക്ഷേപിച്ച് അടച്ച് വെയ്ക്കണം. 10 ദിവസം കഴിയുമ്പോള്‍ അഴുകിയ മാലിന്യങ്ങള്‍ ബക്കറ്റിന് താഴ്‌വശത്ത് ദ്രവരൂപത്തില്‍ അടിഞ്ഞുതുടങ്ങും. ഇവ ടാപ്പിലൂടെ ശേഖരിച്ച് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് വളമായി ഉപയോഗിക്കാം. ആഴ്ചയിലൊന്നോ രണ്ടോതവണ ബക്കറ്റിലെ മാലിന്യങ്ങള്‍ കമ്പുപയോഗിച്ച് ഇളക്കിക്കൊടുക്കണം. ഒരു ബക്കറ്റ് ഒരുമാസം വരെയാകുമ്പോള്‍ നിറയുന്ന അളവിലുള്ള ബക്കറ്റുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഒന്ന്‌നിറയുമ്പോള്‍ അടുത്തതുപയോഗിക്കണം. 10 ദിവസം കഴിയുമ്പോള്‍ ആദ്യ ബക്കറ്റിലുള്ള മാലിന്യങ്ങള്‍ ജൈവവളമായി ഉപയോഗിക്കാം. ഇത് ഉണക്കി ചാക്കില്‍ കെട്ടി സൂക്ഷിക്കുകയും ചെയ്യാം.

ചെറിയ ഫ്ലാറ്റുകളില്‍ പോലും ഉപയോഗിക്കാം എന്നതാണ് ഈ യൂണിറ്റിന്റെ പ്രത്യേകതയെന്ന് ജയസിംഹ പറയുന്നു. കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന ഉറവിടത്തില്‍ തന്നെ മാലിന്യ സംസ്‌കരണ പദ്ധതിയില്‍പ്പെടുത്തി സ്ഥലപരിമിതിയുള്ള വീടുകളിലും ഫ്ലാറ്റുകളിലും ഇത് നടപ്പാക്കാവുന്നതാണെന്നും ചൂണ്ടിക്കാണിക്കുന്നു. ചെലവ് വളരെക്കുറവായതിനാല്‍ സാധാരണക്കാര്‍ക്കും വളരെപ്പെട്ടെന്ന് ഇത് സ്ഥാപിക്കാനാവും. റസിഡന്റ്‌സ് അസോസിയേഷനുകളുടെ നേതൃത്വത്തിലും പദ്ധതി നടപ്പാക്കാനാവുമെന്നും ഇദ്ദേഹം പറയുന്നു. ഇത് സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ തയാറാക്കി കോര്‍പ്പറേഷന്‍ മേയര്‍ക്ക് സമര്‍പ്പിക്കാനുള്ള തീരുമാനത്തിലാണ്ജയസിംഹ. ഫോണ്‍ : 0471-2325887
Posted on: 15 Nov 2011 Mathrubhumi Karshikam 

Monday, October 31, 2011

വലിച്ചെറിയേണ്ട; പ്ലാസ്റ്റിക് കുപ്പികൊണ്ട് വീടുണ്ടാക്കാം

ബ്യൂണസ് അയേഴ്‌സ്: ലോകത്തിന് മുഴുവന്‍ ഉപദ്രവകാരികളായ പ്ലാസ്റ്റിക് കുപ്പികള്‍ വരുമാനമാര്‍ഗമാക്കിയിരിക്കുകയാണ് ആല്‍ഫ്രെഡോ സാന്റാ ക്രൂസ്. പൂര്‍ണമായും പ്ലാസ്റ്റിക് കുപ്പികള്‍ മാത്രം ഉപയോഗിച്ച് വലിയൊരു വീട് നിര്‍മിച്ച് സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തിരിക്കുകയാണ് ഈ അര്‍ജന്റീനക്കാരന്‍.

വിനോദസഞ്ചാരികള്‍ വലിച്ചെറിഞ്ഞ ശീതളപാനീയക്കുപ്പികളും വെള്ളക്കുപ്പികളും ശേഖരിച്ചാണ് സാന്റാ ക്രൂസ് സ്വപ്നഭവനം പണിതത്. അര്‍ജന്റീനയിലെ ഏറ്റവും പ്രശസ്തമായ ഇഗ്വാസു വെള്ളച്ചാട്ടത്തിനു സമീപമാണ് സാന്റക്രൂസിന്റെ 'പ്ലാസ്റ്റിക് വീടെ'ന്നതിനാല്‍ ഇവിടേക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് സുന്ദരമായ വീട് എങ്ങനെ നിര്‍മിക്കാമെന്നതിനെക്കുറിച്ച് സന്ദര്‍ശകരെ പഠിപ്പിച്ചും സാന്റാക്രൂസ് വരുമാനമുണ്ടാക്കുന്നു.

സാമ്പത്തികമാന്ദ്യം അര്‍ജന്റീനയെ ഉലച്ച 2001-ല്‍ ചവറ്റുകൂനയില്‍ നിന്ന് പ്ലാസ്റ്റിക് വസ്തുക്കള്‍ ശേഖരിച്ച് വിറ്റാണ് സാന്റാക്രൂസ് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. അതിനിടെ തന്റെ ഇളയമകള്‍ക്കായി പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് കളിവീട് നിര്‍മിച്ചു. കളിവീടിന്റെ പണികള്‍ പൂര്‍ത്തിയായപ്പോള്‍ അതിന്റെ ഉറപ്പ് കണ്ട് കുടുംബത്തിനായി ഒറ്റമുറി പ്ലാസ്റ്റിക് കോട്ടേജും പണികഴിപ്പിച്ചു. ഇവ പ്രചോദനമായപ്പോഴാണ് പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് വലിയൊരു വീടുണ്ടാക്കാമെന്ന മോഹം സാന്റാ ക്രൂസിനുണ്ടായതും അതു പ്രാവര്‍ത്തികമാക്കിയതും.

കിടക്ക, കസേരകള്‍, ഷെല്‍ഫുകള്‍ എന്നിങ്ങനെ പ്ലാസ്റ്റിക് വീട്ടിലെ മുഴുവന്‍ വസ്തുക്കളും നിര്‍മിച്ചത് കുടിവെള്ളം നിറച്ചെത്തുന്ന പെറ്റ് ബോട്ടിലുകള്‍ ഉപയോഗിച്ചാണ്. രണ്ട് ലിറ്ററിന്റെ കുപ്പികള്‍ ഉപയോഗിച്ചാണ് വീടിന്റെ കതകുകള്‍ പണിതത്. ജൂസിന്റെയും മറ്റും ടെട്രാപാക് കാര്‍ട്ടണുകള്‍ മേല്‍ക്കൂര നിര്‍മാണത്തിന് ഉപയോഗിച്ചു. അലുമിനിയം പൂശിയ ഭാഗം മുകളിലേക്കാക്കി വെയിലിനെ പ്രതിരോധിച്ച് വീടിനുള്ളില്‍ തണുപ്പ് നിലനിര്‍ത്താനും സാന്റാക്രൂസ് ശ്രദ്ധിച്ചു. മഴമൂലം ഇവ നാലഞ്ച് വര്‍ഷത്തിനുള്ളില്‍ നശിക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ അതിനു മുകളില്‍ പ്ലാസ്റ്റിക് വിരിച്ചു. ഇത് മേല്‍ക്കൂരയെ 20 വര്‍ഷത്തിലെറെ സംരക്ഷിക്കുമെന്ന് അദ്ദേഹം പറയുന്നു.

Posted on: 31 Oct 2011 Mathrubhumi News.

Tuesday, October 25, 2011

പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് ജീവന്‍രക്ഷാ വസ്ത്രം

ഉപയോഗശൂന്യമായ കാലിക്കുപ്പികള്‍ ഉപയോഗിച്ച് ജീവന്‍രക്ഷാ വസ്ത്രങ്ങള്‍ നിര്‍മിച്ചാല്‍ രണ്ടുണ്ട് കാര്യം. ഒന്ന് വെള്ളപൊക്കമുള്‍പ്പെടെ വെള്ളക്കെട്ടുകളില്‍ പെട്ടുപോയവരെ രക്ഷിക്കാനും സ്വയം രക്ഷപ്പെടാനും സഹായിക്കും. ഒപ്പം, പരിസ്ഥിതിക്ക് ഹാനികരമായ പ്ലാസ്റ്റിക്ക് കുപ്പികള്‍ പറമ്പില്‍ അനാഥമായി കിടന്ന് ദുരിതം ഉണ്ടാക്കില്ല.

ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളെക്കൊണ്ട് ഇങ്ങനെ രണ്ടു കാര്യമുള്ളത് തിരിച്ചറിഞ്ഞ് ജീവന്‍രക്ഷാവസ്ത്രം രൂപകല്പന ചെയ്തത് കാലിക്കറ്റ് സര്‍വകലാശാലയിലെ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനിയായ ശ്രീപ്രിയ എടക്കളത്തിലാണ്. പല പ്രായക്കാര്‍ക്ക് ഉപയോഗിക്കാവുന്ന വസ്ത്രങ്ങള്‍ക്ക് പുറമെ വെള്ളത്തില്‍ ഉപയോഗിക്കാവുന്ന സ്ട്രച്ചറും ശ്രീപ്രിയ രൂപകല്പനചെയ്തിട്ടുണ്ട്.

കുപ്പികള്‍ സ്ഥാപിക്കാന്‍ ധാരാളം അറകളോട് കൂടിയ ജാക്കറ്റും ട്രൗസറും റോമ്പറുമാണ് പുത്തന്‍ രൂപകല്പന. മുളകള്‍ കൊണ്ട് ചങ്ങാടം നിര്‍മിക്കുന്ന മാതൃകയിലാണ് കുപ്പികള്‍ ചേര്‍ത്ത് സ്‌ട്രെച്ചര്‍ നിര്‍മിച്ചിട്ടുള്ളത്. റെക്‌സിന്‍ ഉപയോഗിച്ചാണ് വസ്ത്രം രൂപകല്പന ചെയ്തിട്ടുള്ളത്.

രക്ഷാപ്രവര്‍ത്തനം രണ്ട് മാര്‍ഗത്തില്‍ എന്ന അര്‍ഥം വരുന്ന ഫ്രഞ്ച് പദമായ ' ഡ്യുവല്‍ ഡെ സൗവിറ്റേജ് ' എന്നാണ് ഈ ജീവന്‍രക്ഷാ വസ്ത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. പ്രോജക്ട് ഗൈഡായ ഷാന്‍ഗ്രെല്ല രാജേഷിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി പൂര്‍ത്തീകരിച്ച് സര്‍വകലാശാലയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.

വെള്ളക്കെട്ടുകളില്‍ പെട്ടുപോകുന്ന അവശരായ ആളുകളെ സുരക്ഷിതമായി കരയ്ക്ക് എത്തിക്കുന്നതിനാണ് സ്‌ട്രെച്ചര്‍ ഉപയോഗിക്കുന്നത്. ട്രൗസറും ജാക്കറ്റും റോമ്പറുമെല്ലാം ഇത്തരം ആപത്ഘട്ടങ്ങളിലും അല്ലാതെ പുഴയിലും കുളത്തിലുമെല്ലാം കുളിക്കാന്‍ ഇറങ്ങുമ്പോഴും ഉപയോഗിക്കാനാകും. ഉപയോഗിക്കാത്ത സമയങ്ങളില്‍ കുപ്പികള്‍ ഊരിയെടുത്താല്‍ വസ്ത്രം ചെറുതായി മടക്കി സൂക്ഷിക്കാനും സാധിക്കും. വളരെ കുറഞ്ഞ ചെലവില്‍ ഇവ നിര്‍മിക്കാനാകുമെന്നും എല്ലാ സ്‌കൂളുകള്‍ക്കും പുഴത്തീരങ്ങളിലും മറ്റുമുള്ള റെസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കും ഇത്തരം വസ്ത്രങ്ങള്‍ നിര്‍മിച്ച് സൂക്ഷിക്കാനാകുമെന്നും ഗോവിന്ദപുരം സ്വദേശിനിയായ ശ്രീപ്രിയ എടക്കളത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


ആഷിക് കൃഷ്ണന്‍  Mathrubhumi News 25.10.2011

Tuesday, October 18, 2011

പ്ലാസ്റ്റിക് പാഴ്‌വസ്തു അല്ലാതാകുന്നു

ലോകം പാഴ് വസ്തുക്കളെക്കൊണ്ട് പൊറുതി മുട്ടുകയാണ്. അവയില്‍ ഏറ്റവും പ്രയാസമേറിയതാണ് പ്ലാസ്റ്റിക്. പ്ലാസ്റ്റിക്കിന് ഏറ്റവും കുറഞ്ഞ പുനരുപയോഗമൂല്യമാണുള്ളത്. ഒരു തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ലോകത്തെമ്പാടും വീടുകളിലും റോഡുകളിലും ജലാശയങ്ങളിലുമെല്ലാം പെരുകുന്നു.

ഏറ്റവും കുറച്ചുമാത്രം റീസൈക്കിള്‍ ചെയ്യപ്പെടുന്ന വസ്തുവും പ്ലാസ്റ്റിക് ആണത്രെ. പത്ത് ശതമാനംപോലും ഫാക്റ്ററികളില്‍ എത്തി മറ്റൊരു ഉല്പന്നമായി മാറുന്നില്ല. അനേകമനേകം തരത്തില്‍ പെട്ടതാണ് പ്ലാസ്റ്റിക് എന്നതുതന്നെ വലിയ പ്രശ്‌നം. അവ വേര്‍തിരിക്കുകയാണ് ഏറ്റവും പ്രയാസമേറിയ കാര്യം. ഇക്കാരണങ്ങള്‍ കൊണ്ട് അത്യുപൂര്‍വം സ്ഥാപനങ്ങളേ പ്ലാസറ്റിക് ശേഖരിക്കുകയോ ഫാക്റ്ററികളില്‍ അവ റീ സൈക്ലിങ് നടത്തുകയോ ചെയ്യുന്നുള്ളൂ.

എന്നാല്‍ ഇതാ നല്ല വാര്‍ത്ത. പ്ലാസ്റ്റിക് വെയ്സ്റ്റ് വേര്‍തിരിക്കാനും പുനരുപയോഗിച്ച് പുത്തന്‍ സാധനങ്ങളാക്കി മാറ്റാനുമുള്ള പരീക്ഷണങ്ങളില്‍ വിജയം നേടിയവര്‍ ലോകത്തുണ്ട്. മൈക് ബിഡ്ല്‍ എന്തുപറയുന്നു എന്നുകേള്‍ക്കൂ. അത് വേണമെങ്കില്‍ വായിക്കാനും പ്രശസ്ത പ്രഭാഷണ സൈറ്റ് ആയ ടെഡ് (TED) ഒരുക്കിയ ഈ പേജില്‍ സൗകര്യമുണ്ട്. പ്രഭാഷകനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Posted on: 16 Oct 2011 Mathrubhumi news
Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക