.

.

Monday, September 27, 2010

കേരളത്തിന്റെ തീരക്കടലില്‍ തിരവെട്ടിയും ചോരക്കാലി ആളയും


കണ്ണൂര്‍: കേരളതീരത്തെ ആദ്യ കടല്‍പ്പക്ഷി സര്‍വേയില്‍ കൂടുതല്‍ പക്ഷികളെ കണ്ടെത്തി. കടലുണ്ടിയാള(സാന്‍ഡ്‌വിച്ച് ടേണ്‍), ചോരക്കാലി ആള(കോമണ്‍ ടേണ്‍), ചെറിയ കടലാള(ലെസര്‍ ക്രസ്റ്റഡ് ടേണ്‍) തുടങ്ങിയ കടല്‍പ്പക്ഷികളെയാണ് രണ്ടാം ദിവസം കണ്ടത്. ചില കടല്‍പ്പക്ഷികളുടെ സാന്നിധ്യം ചിലയിനം മത്സ്യങ്ങളുള്ളതിന്റെ സൂചനയാണെന്ന് തിരിച്ചറിയാനായതും സര്‍വേയുടെ നേട്ടമായി. കേരള ബേഡറും മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയും സംയുക്തമായാണ് സര്‍വേ നടത്തിയത്.

കേരളതീരത്ത് അത്യപൂര്‍വമായ തിരവെട്ടി, പരാദമുള്‍വാലന്‍ കടല്‍ക്കാക്ക, തവിടന്‍ കടലാള തുടങ്ങിയവയെ ധാരാളമായി കാണാനായി. പരാദമുള്‍വാലന്‍ കടല്‍ക്കാക്കയെ കേരളതീരത്ത് ആദ്യമായാണ് കണ്ടെത്തുന്നത്. തീരത്തുനിന്ന് 30 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയായിരുന്നു തവിടന്‍ കടലാളയുടെ ദേശാടനം. കരയോട് ചേര്‍ന്ന ഭാഗങ്ങളില്‍ ഒരിക്കലും കാണാറില്ലാത്ത കടല്‍പ്പക്ഷികളാണിവയില്‍ പലതും. വഴിതെറ്റി തീരത്തടിയുമ്പോഴാണ് കേരളത്തില്‍ ഇവയെ കണ്ടെത്തിയിട്ടുള്ളത്.
തിരവെട്ടിയുടെ എണ്ണം വളരെ കൂടുതലായിരുന്നു. കടലില്‍ അയിലയുടെ സാന്നിധ്യവും കണ്ടു. അയിലയുടെ സാന്നിധ്യമാണ് തിരവെട്ടിയെ കൂടുതലായി കാണാന്‍ കാരണമെന്നാണ് നിഗമനം.

തിരവെട്ടിയെ പ്രാദേശികമായി അയിലക്കാക്കയെന്നും പറയാറുണ്ട്.

ചിത്രശലഭങ്ങളുടെ ദേശാടനവും സര്‍വേയില്‍ കണ്ടു. ചക്കരശലഭം, നാരകശലഭം, വന്‍ചൊട്ട ശലഭം എന്നിവയെ തീരത്തുനിന്ന് 30 കിലോമീറ്റര്‍ അകലെവരെ കണ്ടെത്തി. കടുത്ത കടല്‍ക്കാറ്റിനെ അതിജീവിച്ചാണിവയുടെ സഞ്ചാരം. തുലാത്തുമ്പികളുടെ ദേശാടനം ഇത്തവണ നേരത്തെ തുടങ്ങിയതായും സര്‍വേയില്‍ നിരീക്ഷിച്ചു.
രണ്ട് ദിവസത്തെ സര്‍വേ ഞായറാഴ്ച സമാപിച്ചു. ഡോ. ജാഫര്‍ പാലോട്ട്, കെ.വി.ഉത്തമന്‍, സത്യന്‍ മേപ്പയൂര്‍, ജെ.പ്രവീണ്‍, വി.സി.ബാലകൃഷ്ണന്‍, ബ്രിട്ടീഷ് പക്ഷിനിരീക്ഷകനും കടല്‍പ്പക്ഷി വിദഗ്ധനുമായ മൈക്ക് പ്രിന്‍സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള 24 പേര്‍ സര്‍വേയില്‍ പങ്കെടുത്തു. കരയിലേക്ക് വരാത്ത കടല്‍പ്പക്ഷികളെക്കുറിച്ചുള്ള ആദ്യ സര്‍വേ വന്‍ വിജയമായ സാഹചര്യത്തില്‍ തുടരാനാണ് തീരുമാനം.


News: Mathrubhumi, 27.09.2010

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക