.

.

Saturday, November 20, 2010

കണവപിടിത്തിത്തിനുള്ള പാറക്കെട്ട് നിര്‍മാണം പരിസ്ഥിതിക്ക് ഭീഷണി

ചാവക്കാട്: കൃത്രിമ പാറക്കൂട്ടങ്ങള്‍ കടലില്‍ സൃഷ്ടിച്ച് വ്യാപകമായി കണവപിടിത്തം നടത്തുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. ചാവക്കാട് കടപ്പുറത്ത് 500 ഓളം കണവപിടിത്തത്തിന് പോകുന്ന ഫൈബര്‍ വഞ്ചികളുണ്ട്. ഒരു പ്രാവശ്യം മത്സ്യബന്ധനത്തിന് പോകുമ്പോള്‍ 10 മുത ല20 വരെ മണല്‍ നിറച്ച ചാക്കുകള്‍ കടലിലേക്ക് കൊണ്ടുപോകുന്നുണ്ട്. രണ്ട് ദിവസം കൂടുമ്പോള്‍ ആയിരക്കണക്കിന് പ്ലാസ്റ്റിക് ചാക്കുകളാണ് മണല്‍നിറച്ച് കടലില്‍ നിക്ഷേപിക്കുന്നത്. ഇത് വന്‍ പാരിസ്ഥിതിക പ്രശ്‌നത്തിന് കാരണമാകുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത.
തെങ്ങിന്‍ കൊരഞ്ചിലുകളും മിനി കമ്പ്യൂട്ടറുകളും ഉപയോഗിച്ചാണ് കണവ പിടിത്തം നടത്തുന്നത്. കൊരഞ്ചിലുകള്‍ നൈലോണ്‍ ചരടില്‍ കോര്‍ത്ത് മണല്‍ നിറച്ച ചാക്കുകളോട് ബന്ധിച്ച് കടലില്‍ താഴ്ത്തും. കൊരഞ്ചിലുകള്‍ നിക്ഷേപിക്കുന്ന സ്ഥലം മിനി കമ്പ്യൂട്ടറുകളില്‍ രേഖപ്പെടുത്തും. ഏതാനും ദിവസങ്ങള്‍ക്കുശേഷം മത്സ്യത്തൊഴിലാളികള്‍ കൊരഞ്ചില്‍ നിക്ഷേപിച്ചയിടങ്ങിലെത്തി ചൂണ്ടകള്‍ ഉപയോഗിച്ച് കണവകളെ പിടികൂടും. കുളച്ചല്‍, മാര്‍ത്താണ്ഡം, വിഴിഞ്ഞം, പൂവ്വാര്‍ എന്നീ തെക്കന്‍ പ്രദേശങ്ങളിലുള്ളവരാണ് ചാവക്കാട് കടപ്പുറത്ത് കണവ പിടിത്തത്തിനെത്തിയിരിക്കുന്നത്. ആഴക്കടലിലെ പ്രകൃതിദത്തമായ പാറക്കെട്ടുകള്‍ക്കിടയിലാണ് കണവ സാധാരണ പ്രജനനം നടത്തുക. ആഴക്കടലിലെ മത്സ്യബന്ധനം അപകടമേറിയതും ചെലവേറിയതുമാണ്. തുടര്‍ന്നാണ് തീരക്കടലില്‍ കൃത്രിമ പാറക്കെട്ടുകള്‍ കൊരഞ്ചില്‍ ഉപയോഗിച്ച് സൃഷ്ടിച്ച് മത്സ്യബന്ധനം നടത്തുന്നത്.



mathrubhumi thrissur news 14 Nov 2010

കാട് വിഴുങ്ങി വിഷവള്ളി പടരുന്നു; സൈലന്റ് വാലിയിലെ അപൂര്‍വ്വ വൃക്ഷങ്ങള്‍ നശിക്കുന്നു

വിഷവള്ളി പശ്ചിമഘട്ട താഴ്‌വരയിലേക്കും സൈലന്റ് വാലി ബഫര്‍ സോണിലേക്കും പടര്‍ന്നു. ചോക്കാടന്‍ മലവാരത്തില്‍നിന്ന് പടരുന്ന വിഷവള്ളി കാടിനെ മുഴുവന്‍ വിഴുങ്ങിയാണ് വളരുന്നത്. വിഷവള്ളികയറുന്ന വന്‍വൃക്ഷങ്ങള്‍പോലും ഉണങ്ങുകയാണ്.

ചോക്കാട് മലവാരത്തിന് താഴെയുള്ള സ്വകാര്യ വ്യക്തി കൃഷിഭൂമിയില്‍ പടര്‍ത്തിയ വള്ളിയാണ് അതിരുകള്‍ ഭേദിച്ച് വനമേഖലയാകെ വ്യാപിച്ചിട്ടുള്ളത്. റബ്ബര്‍ തോട്ടത്തിലെ മറ്റുചെടികളുടെ വളര്‍ച്ച തടയുന്നതിന് 25 വര്‍ഷം മുമ്പാണ് വള്ളി വളര്‍ത്തിയത്. കൃഷിയിടത്തിനു തന്നെ ഭീഷണിയാകുമെന്ന് കണ്ടതോടെ തോട്ടത്തില്‍നിന്ന് വിഷവള്ളി പൂര്‍ണമായും നീക്കം ചെയെ്തങ്കിലും പുറത്തേക്ക് വ്യാപിച്ച വള്ളി മലവാരത്തിലേക്ക് പടര്‍ന്നിരുന്നു. മറ്റ് ചെടികളെവിഴുങ്ങി വളരെപെട്ടെന്നാണ് വള്ളി വളരുന്നത്.

വെട്ടിമാറ്റിയാലും വിഷവള്ളിനീക്കം ചെയ്യാന്‍ കഴിയുകയില്ല. വള്ളിയുടെ വേരൂന്നിയഭാഗം കണ്ടുപിടിച്ച് കിളച്ച് പറിച്ച് കളയുകതന്നെ വേണം. സ്വകാര്യ വ്യക്തികള്‍ കൃഷിയിടങ്ങളുടെ സംരക്ഷണാര്‍ഥം വള്ളികള്‍ നീക്കം ചെയെ്തങ്കിലും വനമേഖലയിലേക്ക് പടര്‍ന്ന വിഷവള്ളി നശിപ്പിക്കാന്‍ നടപടിയുണ്ടായിട്ടില്ല.

ചോക്കാട് വനസംരക്ഷണ സമിതിയുടെ കീഴില്‍ സൈലന്റ് വാലി ബഫര്‍ സോണില്‍ ചോക്കാട്മലവാരത്തില്‍ വെച്ചുപിടിപ്പിച്ച തൈവൃക്ഷങ്ങള്‍ പൂര്‍ണമായും വള്ളി പടര്‍ന്ന് ഉണങ്ങിയിട്ടുണ്ട്. കണിക്കൊന്ന, ഇരുട്ടി, നെല്ലി തുടങ്ങിയ വൃക്ഷങ്ങളാണ് നശിച്ചിട്ടുള്ളത്.

വിഷവള്ളിയുടെ പടര്‍പ്പ് തടയാന്‍ കഴിയാതെവന്നാല്‍ പശ്ചിമഘട്ടത്തിന്റെ പ്രധാന വനമേഖലയെക്കൂടി വിഴുങ്ങുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ചോക്കാട് മലവാരത്തില്‍ ആദിവാസികള്‍ക്ക് പതിച്ചുകൊടുത്ത ഭൂമിയിലും വള്ളിപടര്‍ന്ന് വിളകള്‍ നശിച്ചിട്ടുണ്ട്.


mathrubhumi malappuram news 14 Nov 2010

രാവിന് ഉന്മാദഗന്ധം പകര്‍ന്ന് പാലകള്‍ പൂവണിഞ്ഞു

കൊല്ലം,പുനലൂര്‍: വീഥികളില്‍ മാദകഗന്ധമുണര്‍ത്തി നാടെങ്ങും കള്ളിപ്പാലകള്‍ പൂത്തുലഞ്ഞു. കാഴ്ചയുടെ നിറവിനൊപ്പം പരിമളത്തിന്റെ സുഖംകൂടി സമ്മാനിക്കുകയാണിവ.
ദൈവപ്പാല, ഏഴിലംപാല തുടങ്ങിയ പല പേരുകളില്‍ അറിയപ്പെടുന്ന പാല, കേരളത്തിലെ പ്രധാന തണല്‍മരങ്ങളിലൊന്നാണ്. ഒക്ടോബര്‍മാസമെത്തിയാല്‍ പൂത്തുതുടങ്ങുന്ന പാല രാത്രികളില്‍ സുഗന്ധം നിറയ്ക്കും. യക്ഷികളുടെയും ഗന്ധര്‍വന്‍മാരുടെയും കഥകളുമായി കെട്ടുപിണയുന്ന ഈ വൃക്ഷത്തിന്റെ പ്രത്യേകതയും തുളഞ്ഞുകയറുന്ന ഗന്ധംതന്നെ.
'അള്‍സ്റ്റോണിയ സ്‌കോളാരിസ്' എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഈ വൃക്ഷത്തിന് ഡെവിള്‍ ട്രീ എന്നാണ് ഇംഗ്ലീഷിലെ പേര്. നിലാവുള്ള രാത്രികളില്‍ സംഗീതം പൊഴിക്കുന്ന ഗന്ധര്‍വന്മാരും ഭയപ്പെടുത്തുന്ന യക്ഷികളും പാലയില്‍ വന്നണയുന്നു എന്ന കെട്ടുകഥയുടെ പശ്ചാത്തലത്തില്‍ യക്ഷിപ്പാല എന്ന് മലയാളത്തില്‍ പേര്. ഒരേ ഞെട്ടില്‍നിന്ന് ഏഴിലകള്‍ കിളിര്‍ക്കുന്നതിനാല്‍ ഏഴിലംപാലയെന്ന് മറ്റൊരു പേര്. ഇതിന് സമാനമായി സപ്തവര്‍ണ എന്ന് സംസ്‌കൃതനാമം.
ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ധാരാളമായിക്കാണുന്ന പാല 40 മീറ്റര്‍ വരെ ഉയരത്തില്‍ വളരാറുണ്ട്. പുറംതൊലിപോലുള്ള വൃക്ഷഭാഗങ്ങള്‍ മലമ്പനി തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷധമാണത്രെ. സ്‌കൂളുകളില്‍ വേണ്ട സ്ലേറ്റുകളും ബോര്‍ഡുകളും നിര്‍മ്മിക്കാന്‍ പാലയുടെ തടി ഉപയോഗിക്കുന്നതിനാലാണ് ശാസ്ത്രീയനാമത്തില്‍ സ്‌കോളാരിസ് എത്തിയത്. ശ്രീലങ്കയില്‍ ശവപ്പെട്ടി നിര്‍മ്മാണത്തിന് ഏറ്റവുംകൂടുതല്‍ ഉപയോഗിക്കുന്നത് പാലയുടെ കട്ടികുറഞ്ഞ തടിതന്നെ.
മലയാള ചലച്ചിത്രസംഗീതലോകത്തിന് എന്നും ഇതിവൃത്തമായിരുന്നു കള്ളിപ്പാല. പാലപ്പൂവേ, നിന്‍ തിരുമംഗല്യത്താലി തരൂ, ഏഴിലംപാല പൂത്തു, പാലപ്പൂവിതളില്‍ തുടങ്ങിയ അനവധി ഗാനങ്ങളില്‍ പാലപ്പൂവിന്റെ സൗരഭ്യം നുകരാം.
തെക്കന്‍ കേരളത്തിലെ പ്രധാന തണല്‍മരങ്ങളിലൊന്നായ ഏഴിലംപാലയ്ക്കിപ്പോള്‍ പൂക്കാലമാണ്.
രാത്രിയിലാണ് പാലകള്‍ ഗന്ധമുണര്‍ത്തുന്നത് എന്നതാണ് പ്രത്യേകത. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ഉടനീളം പാലകള്‍ പൂത്തുനില്‍ക്കുകയാണ്. പുഷ്പിച്ച പാലകള്‍ തെന്മല ഇക്കോ ടൂറിസം മേഖലയില്‍ സുഗന്ധം പരത്തുന്നത് മറ്റൊരു ആകര്‍ഷണം.


mathrubhumi kollam news 15 Nov 2010

കീടനാശിനി ഉപയോഗം വര്‍ധിക്കുന്നു; വയനാടന്‍ കൃഷിനിലങ്ങള്‍ വിഷലിപ്തം

വെള്ളമുണ്ട: ആര്‍ക്കും തോന്നിയതുപോലെ ഏതുതരം കീടനാശിനിയും വയനാട്ടില്‍ വിറ്റഴിക്കാം. കര്‍ഷകര്‍ക്കാകട്ടെ ഏതു വാങ്ങണമെന്ന് നിശ്ചയമില്ല. കീടം നശിക്കണമെന്ന് മാത്രമാണ് നിര്‍ബന്ധം. എന്‍ഡോസള്‍ഫാന്‍ അടങ്ങിയ കീടനാശിനികുടെ സാന്നിധ്യം വയനാട്ടില്‍ ഒന്നര വര്‍ഷം മുമ്പേ ശ്രദ്ധിക്കപ്പെട്ടിട്ടും അധികൃതര്‍ ഇതൊന്നും മുഖവിലയ്‌ക്കെടുത്തിട്ടില്ല. വയനാട്ടിലെ കൃഷിയിടങ്ങളിലേക്ക് ക്വിന്റല്‍ കണക്കിന് രാസവളങ്ങളും ടണ്‍കണക്കിന് കീടനാശിനിയും അലിഞ്ഞുചേരുമ്പോഴും നിസ്സംഗത മാത്രമാണ് അധികൃതരുടെ ഭാഗത്തുനിന്നു പ്രകടമാവുന്നത്.മാരകമായ കീടനാശിനികളാണ് വയനാട്ടില്‍ വിറ്റഴിയുന്നത്. അപരനാമത്തില്‍ എന്‍ഡോസള്‍ഫാന്‍ അടങ്ങിയ കീടനാശികളും സുലഭമാണ്. ഗ്രാമീണ മേഖലയിലെ വളക്കടകളില്‍പ്പോലും ഇവ ലഭിക്കും. കീടനാശിനി ഏജന്റുമാര്‍ നേരിട്ടാണ് ഇവ ഈ കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്. ഓരോ തവണയും പുതിയ ബ്രാന്‍ഡുകളുമായാണ് ഇവര്‍ എത്തുന്നത്. കീടനാശിനി ഉപഭോഗത്തിനും വില്പനയ്ക്കും യാതൊരു നിയന്ത്രണവുമില്ലെന്നത് പരിസ്ഥിതിക്ക് വന്‍ ആഘാതമാണ് ഏല്പിക്കുന്നത്.

നേന്ത്രവാഴ കര്‍ഷകരും പച്ചക്കറി കര്‍ഷകരുമാണ് മരുന്നുതളിയില്‍ യാതൊരു നിയന്ത്രണവും പാലിക്കാത്തത്. ചെറുകിട കര്‍ഷകര്‍ പച്ചക്കറിയില്‍ ദിവസങ്ങള്‍ ഇടവിട്ട് കീടനാശിനികള്‍ തളിക്കാറുണ്ട്. കീടരോഗബാധയേറിയതിനാല്‍ ജൈവ കീടനാശിനികളൊന്നും ഫലപ്രദമാകാറില്ല. തിമറ്റ്, ഫോറേറ്റ്, ഫ്യൂരിഡാന്‍ തുടങ്ങി വിവിധങ്ങളായ കീടനാശിനികള്‍ കര്‍ഷര്‍ക്ക് സുപരിചിതമാണ്.

വാഴക്കൃഷിയില്‍ വിത്തുപാകുന്ന വേളയില്‍ വാഴയൊന്നിന് ഇരുപതു ഗ്രാം വരെ തിമറ്റ് വിതറുന്നുണ്ട്. പലപ്പോഴും ഇതിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നു. പാട്ടത്തിനെടുത്ത വയലാണെങ്കില്‍ യാതൊരു നിയന്ത്രണവുമില്ല. പരമാവധി ലാഭമുണ്ടാക്കാന്‍ രാസവളങ്ങളുടെ അളവും പാട്ടക്കാര്‍ ഉയര്‍ത്തും. കുലച്ചുതുടങ്ങിയ വാഴയുടെ ചുണ്ടില്‍ തിമറ്റ് കെട്ടിവെക്കുന്നതും വയനാട്ടിലെ കര്‍ഷകര്‍ക്കിടയില്‍ വ്യാപകമാണ്. പിണ്ടിപ്പുഴുവിനെ അകറ്റാന്‍ വാഴക്കൂമ്പില്‍ രണ്ടോ മൂന്നോ തവണ തിമറ്റ് നിക്ഷേപിക്കുന്നതും പതിവാണ്.

രാസവളമാകട്ടെ ടണ്‍കണക്കിന് ഓരോ കര്‍ഷകനും വേണ്ടിവരും. മണ്ണിന്റെ ജൈവഘടനയെ തകര്‍ത്തെറിയുന്ന തരത്തിലേക്കാണ് ഇതിന്റെ ഉപഭോഗം വളര്‍ന്നത്. ജൈവ വളങ്ങള്‍ക്ക് പുല്ലുവിലയാണ് കര്‍ഷകര്‍ കല്പിക്കുന്നത്. വിള ഉത്പാദനത്തിനും പരിപോഷണത്തിനും കാര്യമായ പുരോഗതി ജൈവവള ഉപഭോഗത്തിലൂടെ സാധിക്കുന്നില്ല എന്നാണ് കര്‍ഷകരുടെ പരാതി. കൃഷിയെ വ്യാവസായികമായി സമീപിച്ചതോടെ ജൈവ പരീക്ഷണങ്ങള്‍ക്കൊന്നും കര്‍ഷകര്‍ തയ്യാറാവുന്നില്ല. നേന്ത്രവാഴ ക്കൃഷിയില്‍ രോഗബാധയേറിയതോടെ ഇവയെ ചെറുക്കാന്‍ വീര്യം കൂടിയ കീടനാശിനികള്‍ തേടി കര്‍ഷകര്‍ പരക്കം പായുകയാണ്. ഇത് മുതലെടുത്ത് രാസകീടനാശിനി കമ്പനികള്‍ വീര്യം കൂടിയ ഉത്പന്നങ്ങളുമായി വയനാട്ടിലേക്ക് ചുരം കയറുന്നു.

കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളാണ് കീടനാശിനി ഉപയോഗത്തിലൂടെ വ്യാപിക്കുന്നത്. ജില്ലയില്‍ തവിഞ്ഞാല്‍, വെള്ളമുണ്ട പഞ്ചായത്തുകളില്‍ വ്യാപകമായി കണ്ടുവരുന്ന കാന്‍സര്‍ ബാധയ്ക്ക് കാരണം കീടനാശിനി ഉപഭോഗമാണ് എന്ന് തെളിയിക്കപ്പെട്ടിരുന്നു. തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിന്റെ വിശദമായ പഠനങ്ങളും ഇതു ശരിവെക്കുന്നുണ്ട്. പത്തിലധികം പഠനങ്ങള്‍ നടന്നപ്പോള്‍ കാന്‍സര്‍ രോഗികളുടെ വര്‍ധനയ്ക്ക് ശമനമില്ലെന്ന് വ്യക്തമായിരുന്നു. എന്നാല്‍ ഈ പഠനങ്ങളെയെല്ലാം നിരാകരിക്കുന്ന വിധത്തിലാണ് അധികൃതര്‍ പെരുമാറുന്നത്. പ്രതിവര്‍ഷം നൂറോളം പേര്‍ക്ക് ഈ മേഖലയില്‍ കാന്‍സര്‍ബാധ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുവനന്തപുരം ആര്‍.സി.സി.യില്‍ ചികിത്സ തേടിയെത്തുന്നവര്‍ ഭൂരിഭാഗം പേരും വയനാട്ടില്‍ നിന്നുള്ളതാണെന്ന കണക്കുകളും ഞെട്ടിക്കുന്നു. തിമറ്റിന്റെയും ഫോറേറ്റിന്റെയും അമിതമായ ഉപഭോഗമാണ് ഇതിനുകാരണമെന്ന് പഠനം നടത്തിയവര്‍ പറയുന്നു. പ്രദേശത്തെ ജലസ്രോതസ്സുകളില്‍ വന്‍ തോതില്‍ രാസകീടനാശിനികളുടെ സാന്നിധ്യമുണ്ട്. സാമ്പിളുകള്‍ ശേഖരിച്ച് പഠനത്തിന് വിധേയമാക്കാനുള്ള തീരുമാനം വൈകുകയാണ്.

വയനാട്ടിലെ കീടനാശിനി ഉപഭോഗം പഠനത്തിന് വിധേയമാക്കണമെന്ന് പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജില്ലാ വികസന സമിതി യോഗം തീരുമാനമെടുത്തിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ എട്ടംഗ സമിതിയെയും നിയോഗിച്ചു. എന്നാല്‍ പഠന പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല.

മാനന്തവാടി പയ്യമ്പള്ളി മേഖലയില്‍ കുടിവെള്ളത്തില്‍ വന്‍തോതില്‍ എന്‍ഡോസള്‍ഫാനും മറ്റു കീടനാശിനികളും അടങ്ങിയിട്ടുണ്ട് എന്നതാണ് സി.ഡബ്ല്യു.ആര്‍.ഡി.എമ്മിന്റെ വെളിപ്പെടുത്തല്‍. ജൈവ വള പ്രയോഗത്തിന് വന്‍ പ്രാധാന്യം കൊടുത്തതാണ് ഒരു കാലത്ത് വയനാട്ടിലെ കാര്‍ഷിക മേഖല. നെല്‍കൃഷി മുതല്‍ കുരുമുളക് വിളകള്‍ക്കു വരെ രാസവളം തൊടുവിക്കാത്തതുമായിരുന്നു മുതിര്‍ന്ന തലമുറയുടെ ശീലങ്ങള്‍. കൃഷി കൂടുതല്‍ സങ്കീര്‍ണത നേരിട്ടതോടെ രാസവളങ്ങളും കീടനാശിനികളും അശാസ്ത്രീയമായി
ഉപയോഗിക്കുന്നവരുടെ എണ്ണം ഏറിവരികയാണ്. ജൈവ വയനാട് എന്ന സ്വപ്നം പോലും ഇതിനിടയില്‍ വിസ്മൃതിയിലായി.



mathrubhumi wayanad news 18 Nov 2010

വര്‍ണവിസ്മയങ്ങളുമായി ചിത്രശലഭങ്ങളെത്തുന്നു

സുല്‍ത്താന്‍ബത്തേരി: വര്‍ണവിസ്മയങ്ങള്‍ തീര്‍ത്ത് ചിത്രശലഭങ്ങളുടെ വരവായി. സാധാരണ ഡിസംബറോടെയാണ് ചിത്രശലഭങ്ങള്‍ കൂട്ടത്തോടെ വന്നിരുന്നത്. എന്നാല്‍ ഈ വര്‍ഷം നവംബറോടെത്തന്നെ അവ എത്താന്‍ തുടങ്ങി.

വനത്തില്‍നിന്നുമാണ് വിവിധവര്‍ണങ്ങളിലും വലിപ്പത്തിലുമുള്ള ചിത്രശലഭങ്ങള്‍ അധികവും എത്തുന്നത്. വ്യത്യസ്തങ്ങളായ നൂറുകണക്കിന് ചിത്രശലഭങ്ങളെ ഒറ്റയടിക്ക് കാണുന്നത് ആരെയും അത്ഭുതപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഒന്നിനൊന്ന് ആകര്‍ഷകമാണ് ഓരോന്നും. വസന്തത്തിന്റെ വരവറിയിച്ചുകൊണ്ട് ചെടികള്‍ ഓരോന്നായി പൂക്കാന്‍ തുടങ്ങിയതോടെയാണ് ശലഭങ്ങളും നാട്ടിലേക്കിറങ്ങുന്നത്. വനത്തിലാണ് അധികവും ഇവയുടെ ആവാസം. വനപുഷ്പങ്ങളുടെ രുചിനുണഞ്ഞ് പിന്നീട് ഗ്രാമത്തിലേക്കും നഗരത്തിലേക്കും പാറിപ്പറന്ന് വരികയാണ്. ചെറിയ ഇനത്തില്‍പ്പെട്ടവയാണ് അധികവും കൂട്ടത്തോടെ വന്നുകൊണ്ടിരിക്കുന്നത്.

കേരള-കര്‍ണാടക-തമിഴ്‌നാട് വനാതിര്‍ത്തിയായതിനാല്‍ ബത്തേരിയിലും പരിസരത്തും കൂടുതലായി ശലഭങ്ങളെ കാണാം. ഇതിനിടയില്‍ ചിലപ്പോഴെല്ലാം പാമ്പിന്റെയും പക്ഷികളുടെയും രൂപങ്ങളുള്ള ചിറകുമായി പ്രത്യേക ഇനം നിശാശലഭങ്ങളും എത്താറുണ്ട്. കാലവര്‍ഷം കഴിയുന്നതോടെയാണ് ഇവയുടെ വരവ്.


Mathrubhumi wayanad news 20 Nov 2010

Friday, November 5, 2010

മാലിന്യസംസ്‌കരണവും മണ്ണിരക്കമ്പോസ്റ്റും; ചിന്മയകോളേജില്‍നിന്ന് ഒരു മാതൃക

കണ്ണൂര്‍: മണ്ണിരക്കമ്പോസ്റ്റ് നിര്‍മാണത്തിലൂടെയുള്ള മാലിന്യസംസ്‌കരണത്തിന് ചാലയിലെ ചിന്മയ വനിതാ കോളേജില്‍നിന്ന് ഒരു മാതൃക. കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിലാണ് മണ്ണിരക്കമ്പോസ്റ്റ് നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ തന്നെ ആദ്യമായാണ് കോളേജിലെ എന്‍.എസ്.എസ്.യൂണിറ്റിന്റെ നേതൃത്വത്തില്‍ മാലിന്യസംസ്‌കരണവും മണ്ണിര ക്കമ്പോസ്റ്റ് നിര്‍മാണവും നടക്കുന്നത്.

കോളേജിനും കാമ്പസിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായുള്ള കാന്റീനില്‍നിന്നു പച്ചക്കറി അവശിഷ്ടങ്ങളും മറ്റുമാണ് മണ്ണിരക്കമ്പോസ്റ്റിനായി ഉപയോഗിക്കുന്നത്. ആറ് ടാങ്കുകളാണ് ഇതിനായി ക്രമീകരിച്ചിട്ടുള്ളത്. ആഫ്രിക്കന്‍ മണ്ണിരയേയും ഓസ്‌ത്രേല്യന്‍ മണ്ണിരയേയുമാണ് ടാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ളത്. മണ്ണിരക്കമ്പോസ്റ്റും ടാങ്കുകളില്‍ നിന്നുള്ള വെര്‍മിവാഷും കാമ്പസില്‍തന്നെ പ്രയോജനപ്പെടുത്താനാണ് പദ്ധതിയെന്ന് എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ കെ.സുധ പറഞ്ഞു. എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ പച്ചക്കറിത്തോട്ടം ഒരുക്കുന്നതിനുള്ള പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. ഗ്രൗണ്ടിലെ പുല്‍ത്തകടിയിലും മറ്റുംവെര്‍മിവാഷ് തളിച്ചുകൊടുക്കുന്നുണ്ട്.

കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റില്‍ 125 വളണ്ടിയര്‍മാരാണുള്ളത്. വളണ്ടിയര്‍ ലീഡര്‍ ഹൃദ്യ ഹരീന്ദ്രന്റെയും സെക്രട്ടറി മേഘ വത്സന്റെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍. പ്രിന്‍സിപ്പല്‍ പ്രൊഫ. ശ്യാമള രവീന്ദ്രന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി.എ.വത്സലകുമാരി, സ്റ്റാഫ് അഡൈ്വസര്‍ പി.വി.ഷീജ, അധ്യാപിക കെ.എം.പ്രിയ തുടങ്ങിയവരും എല്ലാക്കാര്യങ്ങളിലും സഹകരിക്കുന്നു. 2009-10ല്‍ കണ്ണൂര്‍ സര്‍വകലാശാലയിലെ മികച്ച എന്‍.എസ്.എസ്. യൂണിറ്റുകളിലൊന്നായി കോളേജിലെ എന്‍.എസ്.യൂണിറ്റിനെ തിരഞ്ഞെടുത്തിരുന്നു. മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള അംഗീകാരം കെ.സുധയ്ക്കും ലഭിച്ചു. മണ്ണിരക്കമ്പോസ്റ്റ് യൂണിറ്റിന് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ ഗ്രാന്റിനും അനുമതിയായി. ജൈവ വാതക പ്ലാന്റ് സ്ഥാപിക്കാനും പദ്ധതിയുണ്ട്. കോളേജിലെ മണ്ണിരക്കമ്പോസ്റ്റ് യൂണിറ്റില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വീട്ടിലും ഇത് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് എന്‍.എസ്.എസ്. വളണ്ടിയര്‍മാരായ സിതാര സജീവും എം.വി.തസ്‌നിമും ശാദിയ ഖലീലുമൊക്കെ.


Mathrubhumi kannur news 05 Nov 2010

അറ്റ്‌ലസ് ശലഭത്തെ കണ്ടെത്തി

അരീക്കോട്: ലോകത്തിലെ ഏറ്റവും വലിയ നിശാശലഭ കുടുംബത്തില്‍പ്പെട്ട അറ്റ്‌ലസ് മോത്തിനെ കണ്ടെത്തി. മൂര്‍ക്കനാട് ഗവ. യു.പി. സ്‌കൂള്‍ അധ്യാപകന്‍ കൊടിയത്തൂരിലെ പി. അബ്ദുള്ളയുടെ വീട്ടിലാണ് ഇതിനെ കണ്ടെത്തിയത്.
നിശാശലഭങ്ങളെക്കുറിച്ച് പഠനംനടത്തുന്ന വടക്കുംമുറിയിലെ മണ്ണില്‍തൊടി അയൂബിനെ വരുത്തി ഇതിന്റെ പ്രത്യേകതകള്‍ സംബന്ധിച്ച് വിവരണം നല്‍കി. അറ്റ്‌ലസ്‌മോത്ത് പേര, ആത്ത, നെല്ലി, ഏലം തുടങ്ങി പത്തോളം ചെടികളില്‍ മുട്ടയിടുമെന്നും ഇതിന്റെ ലാര്‍വ ഈ ചെടികളുടെ ഇലകളെ ഭക്ഷണമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ നിരീക്ഷണത്തിനും പഠനത്തിനുംശേഷം ഇതിനെ കൊടുമ്പുഴ വനം ഡിവിഷനുകീഴിലെ അരിമ്പ്രക്കുത്ത് വനഭൂമിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വിട്ടയച്ചു.

Mathrubhumi malappuram news 05 Nov 2010

Tuesday, November 2, 2010

ജൈവവൈവിധ്യ സമ്പന്നതയില്‍ വയനാട് ഒന്നാമത്

കല്പറ്റ: പശ്ചിമഘട്ട മലനിരകളിലെ ജൈവവൈവിധ്യ സമ്പന്നതയില്‍ വയനാട് ഒന്നാമത്. ഇതുവരെ നടന്ന പഠനങ്ങളില്‍ വയനാടന്‍ വനമേഖലയില്‍ 2100-ലേറെ പുഷ്പിത സസ്യങ്ങളെ കണ്ടെത്തി. കേരളത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള 4054 പുഷ്പിത സസ്യങ്ങളുടെ പകുതിയോളം വരുമിത്. അതുകൊണ്ടുതന്നെ സസ്യവൈവിധ്യത്തില്‍ കേരളത്തില്‍ പ്രഥമസ്ഥാനത്തുള്ള ജില്ലയായി വയനാടിനെ കണക്കാക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.

പശ്ചിമഘട്ട മലനിരകള്‍ സസ്യങ്ങളുടെ എണ്ണത്തിലും തരത്തിലും ദേശ്യ സ്വഭാവങ്ങളിലും ലോകത്തിലെ മറ്റേതൊരു ജൈവവൈവിധ്യമേഖലയോടും കിടപിടിക്കുന്നതാണ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പരുവപ്പെടുത്തിയ മഴക്കാടുകളുടെ സമൃദ്ധിയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. അപൂര്‍വയിനം സസ്യ-ജന്തു ജനുസ്സുകളാല്‍ സമ്പന്നമായ അഗസ്ത്യമല, ആനമല, നീലഗിരി തുടങ്ങിയ പര്‍വതനിരകളാണ് പശ്ചിമഘട്ടത്തിലെ പ്രധാന ജൈവവൈവിധ്യ മേഖലകള്‍. ഇതില്‍ ഏറെ സമ്പന്നം നീലഗിരി ജൈവ മണ്ഡലത്തിന്റെ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന വയനാടാണെന്നത് ശ്രദ്ധേയമാണ്. പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന എല്ലാതരം വനങ്ങളാലും സമൃദ്ധമാണ് ഇവിടത്തെ പ്രകൃതി. വനങ്ങള്‍, കുറ്റിക്കാടുകള്‍, പാറകള്‍ നിറഞ്ഞ പുല്‍മേടുകള്‍, ചതുപ്പ്, വയലുകള്‍ തുടങ്ങി സമ്മിശ്രവും സങ്കീര്‍ണവുമായ ഒരു ആവാസ വ്യവസ്ഥയാണ് വയനാട്ടിലുള്ളത്.

വയനാട്ടില്‍ കാണുന്ന 55 സസ്യങ്ങള്‍ കേരളത്തില്‍ മാത്രം രേഖപ്പെടുത്തിയവയാണ്. ലോകത്ത് വയനാടന്‍ കാടുകളില്‍ മാത്രം രേഖപ്പെടുത്തിയ 21 സസ്യങ്ങളുണ്ട്. ശാസ്ത്രലോകം പുതുതായി തിരിച്ചറിഞ്ഞ മിലിയൂസവയനാടിക്ക, മിലിയൂസ ഗോഖലെ തുടങ്ങിയ ചെറുമരങ്ങളും ഒബറോണിയ സ്വാമിനാഥനി എന്ന കുഞ്ഞന്‍ ഓര്‍ക്കിഡും ഇതില്‍ ഉള്‍പ്പെടും. പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന്‍ ഗവേഷണകേന്ദ്രത്തിലെ

സീനിയര്‍ സയന്റിസ്റ്റ് ഡോ. എം.കെ. രതീഷ് നാരായണന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇവയെ കണ്ടെത്തിയത്.
വയനാട്ടിലെ 130-ലധികം വരുന്ന സസ്യഇനങ്ങള്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവജാലങ്ങളെക്കുറിച്ച് പ്രതിപാദിപ്പിക്കുന്ന ഇന്ത്യന്‍ റെഡ് ഡാറ്റാ ബുക്കില്‍ ഇടംപിടിച്ചിട്ടുണ്ട്. ലോകത്തുനിന്ന് അപ്രത്യക്ഷമായെന്ന് കരുതുന്ന യുജീനിയ അര്‍ജന്‍ഷിയ, ഹിഡിയോട്ടിസ് വയനാടന്‍സിസ് എന്നീ ചെറുമരങ്ങള്‍ കുറിച്യാര്‍മല, ചന്ദനത്തോട്, ചെമ്പ്ര തുടങ്ങിയ മലകളിലെ നിത്യഹരിതവനങ്ങളില്‍ ഇപ്പോഴും അവശേഷിക്കുന്നു.
പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന ഓര്‍ക്കിഡുകളുടെ 60 ശതമാനത്തിലധികവും വയനാടന്‍ വനാന്തരങ്ങളിലുണ്ട്. ലോകത്ത് സൈലന്റ് വാലിയില്‍ മാത്രം അവശേഷിക്കുന്നുവെന്ന് കരുതിയിരുന്ന 'ഇപ്‌സിയ മലബാറിക്ക' എന്ന മനോഹരമായ ഓര്‍ക്കിഡ് വയനാട്ടില്‍ ചെമ്പ്രമലയോടു ചേര്‍ന്ന പുല്‍മേടുകളില്‍ കണ്ടെത്തിയിട്ടുണ്ട്. വയനാട്ടിലെ മഴക്കാടുകളില്‍ ചില അപൂര്‍വ മരങ്ങളും സമൃദ്ധമായി വളരുന്നു. ഗ്ലിപ്‌റ്റോ പെറ്റാലം ഗ്രാന്‍ഡിഫ് ലോറം, സയനോമിട്ര ട്രാവന്‍കോരിക്ക, സയനോമിട്ര ബെഡോമി, സൈസിജിയം, സ്റ്റോക്‌സി, അറ്റുന ഇന്‍ഡിക്ക തുടങ്ങിയവ ഇവയില്‍ ചിലതാണ്.
വയനാടന്‍ കാടുകളെ നിത്യഹരിതവനങ്ങള്‍, അര്‍ധ നിത്യഹരിതവനങ്ങള്‍, ഇലകൊഴിയും ആര്‍ദ്രവനങ്ങള്‍, ഇലകൊഴിയും വരണ്ട വനങ്ങള്‍, ചോലവനങ്ങള്‍, പുല്‍മേടുകള്‍ എന്നിങ്ങനെ അവതരിപ്പിച്ചിരിക്കുന്നു. ഇടകലര്‍ന്നും ഒറ്റതിരിഞ്ഞും കാണപ്പെടുന്ന മുളങ്കാടുകള്‍, പുഴയോര സസ്യജാലങ്ങള്‍, തോട്ടങ്ങള്‍ എന്നിവയും വയനാടന്‍ ആവാസ വ്യവസ്ഥയുടെ ഭാഗമാണ്.
തെക്കുപടിഞ്ഞാറുള്ള ചെമ്പ്ര-വെള്ളരിമല, പടിഞ്ഞാറ് കുറിച്യാര്‍മല, ബാണാസുരമല, ചന്ദനത്തോട് വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ബ്രഹ്മഗിരി മലകള്‍ എന്നിവ നനവാര്‍ന്ന നിത്യഹരിത വനങ്ങളാലും ചോലവനങ്ങളാലും പുല്‍മേടുകളാലും സമ്പന്നമാണ്. വയനാട് വന്യജീവി സങ്കേതത്തില്‍ ഇലപൊഴിയും കാടുകള്‍ കൂടുതലായി കാണുന്നു.
ദേശ്യങ്ങളായ സസ്യങ്ങളാല്‍ സമ്പന്നമായ വയനാട്ടിലെ മഴക്കാടുകളും ചോലവനങ്ങളും പുല്‍മേടുകളുമെല്ലാം പല തരത്തിലുള്ള ഭീഷണികള്‍ നേരിടുകയാണ്. വനങ്ങള്‍ തുണ്ടമാക്കല്‍, കാട്ടുതീ, വന്‍കിട ജലസേചന പദ്ധതികള്‍, ടൂറിസം വികസനത്തിന്റെ ഭാഗമായി ഉള്‍പ്രദേശങ്ങളില്‍പോലും ദ്രുതഗതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വനചൂഷണം തുടങ്ങിയവ ഇതില്‍ ചിലതാണ്. അന്യ സസ്യജനുസ്സുകളുടെ കടന്നുകയറ്റവും ഭാവിയില്‍ ഗുരുതരമായേക്കാവുന്ന പാരിസ്ഥിതിക പ്രശ്‌നമാണ്.
വയനാടിന്റെ ജൈവവൈവിധ്യ സമ്പന്നതയുടെ പ്രാധാന്യം മനസ്സിലാക്കിയുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല. ഇത് പരിസ്ഥിതി സ്നേഹികളെയും ഈ രംഗത്തെ വിദഗ്ധരെയും ആശങ്കപ്പെടുത്തുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.


Mathrubhumi wayanadu news 01 Nov 2010
Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക