.

.

Wednesday, August 25, 2010

17000 ജീവിവര്‍ഗങ്ങള്‍ വംശനാശ ഭീഷണിയില്‍


ജീവിവര്‍ഗങ്ങളില്‍ വലിയൊരു ഭാഗം കടുത്ത വംശനാശഭീഷണി നേരിടുകയാണെന്ന്, അന്താരാഷ്ട്ര തലത്തില്‍ നടന്ന ജൈവവൈവിധ്യ പഠനം മുന്നറിയിപ്പ് നല്‍കി. മൂന്നിലൊന്ന് ഭാഗം ജീവിവര്‍ഗങ്ങളും വെല്ലുവിളി നേരിടുകയാണത്രേ.

അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയ (ഐ.യു.സി.എന്‍) ന്റെ മേല്‍നോട്ടത്തിലുള്ള ചുവപ്പ് പട്ടിക (റെഡ് ലിസ്റ്റ്)യിലെ പുതിയ കണക്കുകളാണ് ജൈവവൈവിധ്യം നേരിടുന്ന ഭീഷണി വ്യക്തമാക്കുന്നത്.
ചുവപ്പു പട്ടികയില്‍ പരിഗണിച്ചിട്ടുള്ള 47,677 ജീവിവര്‍ഗങ്ങതില്‍, 17,291 എണ്ണം ഗുരുതരമായ അപകടാവസ്ഥയിലാണ്. അവയില്‍ സസ്തനികളും (21 ശതമാനം) ഉഭയജീവികളും (30 ശതമാനം), സസ്യയിനങ്ങളും (70 ശതമാനം) അകശേരുക്കളും (35 ശതമാനം) ഉള്‍പ്പെടുന്നു.
ആവാസവ്യവസ്ഥകളുടെ നാശം ഉള്‍പ്പെടെ ജീവിവര്‍ഗങ്ങള്‍ നേരിടുന്ന പ്രധാന ഭീഷണികള്‍ ചെറുക്കാന്‍ വേണ്ട നടപടികള്‍ ഉണ്ടാകുന്നില്ല എന്നാണ്, ചുവപ്പു പട്ടികയിലെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് പരിസ്ഥിതി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഗൗരവമാര്‍ന്ന ഒരു വംശനാശ പ്രതിസന്ധി രൂപപ്പെടുന്നതിനെക്കുറിച്ചുള്ള ശാസ്ത്രീയ തെളിവുകള്‍ ഏറുകയാണ് ഐ.യു.സി.എന്നിന്റെ ഡയറക്ടര്‍ ജേന്‍ സ്മാര്‍ട്ട് പറഞ്ഞു. 2010 ആകുമ്പോഴേക്കും വംശനാശഭീഷണി കുറയ്ക്കണം എന്ന അന്താരാഷ്ട്ര ധാരണ ഫലവത്താകില്ല എന്നാണ് ഒടുവിലത്തെ വിശകലനം വ്യക്തമാക്കുന്നത് അവര്‍ ഓര്‍മിപ്പിച്ചു.
ഭൂമിയിലെ ജീവിവര്‍ഗങ്ങളുടെ അവസ്ഥ സംബന്ധിച്ച ഏറ്റവും ആധികാരികമായ ഒന്നാണ് ചുവപ്പു പട്ടിക. ലോകത്തെമ്പാടുമുള്ള ആയിരക്കണക്കിന് ഗവേഷകരുടെ പ്രവര്‍ത്തനഫലമായാണ് ഈ പട്ടിക സൂക്ഷിക്കുന്നത്.
ഭൂമുഖത്ത് ഏറ്റവുമധികം ഭീഷണി നേരിടുന്നത് ഉഭയജീവികളാണാണെന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. അറിയപ്പെടുന്ന 6285 ഇനം ഉഭയജീവികളില്‍ 1895 എണ്ണം ഭീഷണിയിലാണ്. അതില്‍ തന്നെ 39 ഇനങ്ങള്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായി എന്നാണ് സൂചന. കൂടാതെ 484 ഇനങ്ങള്‍ ഗുരുതരമായ ഭീഷണിയുടെ നിഴലിലാണ്.
പുതിയ പട്ടികയില്‍ 'കിഹാന്‍സി സ്‌പ്രേ തവള' (Nectophyrnoides asperginis) എന്ന ഇനം, 'ഗുരുതരമായ ഭീഷണി നേരുന്ന' വിഭാഗത്തില്‍ നിന്ന് 'വംശനാശത്തിനിരയായ' വര്‍ഗങ്ങളുടെ ഗണത്തിലേക്ക് മാറി. ചില മൃഗശാലകളിലല്ലാതെ, സ്വാഭാവിക ആവാസവ്യവസ്ഥയില്‍ ഈ ജീവി ഇപ്പോള്‍ അവശേഷിച്ചിട്ടില്ല.
ടാന്‍സാനിയയിലെ കിഹാന്‍സി വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് മാത്രം കാണപ്പെട്ടിരുന്ന തവള വര്‍ഗമാണിത്. 1996 വരെ ഇത്തരമൊരു വര്‍ഗം നിലനില്‍ക്കുന്ന കാര്യം പോലും ആരും അറിഞ്ഞിരുന്നില്ല. ആറു വര്‍ഷം മുമ്പ് ഇവയുടെ അംഗസംഖ്യ 2100 വരെയുണ്ടായിരുന്നു. ഇപ്പോള്‍ അവ വന്യതിയില്‍ ഇല്ലാത്ത ജീവികളുടെ ഗണത്തിലായിരിക്കുന്നു.
വെള്ളച്ചാട്ടത്തിന്റെ മേല്‍ഭാഗത്തായി ഒരു അണക്കെട്ട് വന്നതാണ്, സ്‌പ്രേ തവളകളുടെ അന്ത്യം കുറിച്ചതെന്ന് വിദഗ്ധര്‍ പറയുന്നു. അതോടെ, പുഴയിലെ നീരൊഴുക്ക് 90 ശതമാനം കണ്ട് കുറഞ്ഞു.
'താരതമ്യേന ചെറിയൊരു വിഭാഗം ജീവികള്‍ കടുത്ത ഭീഷണി നേരിടുന്ന സ്ഥിതിയില്‍ നിന്ന്, നമ്മുടെ ആയുഷ്‌ക്കാലത്ത് തന്നെ, ആവാസവ്യവസ്ഥകള്‍ ഒന്നോടെ തകര്‍ന്നടിയുന്ന അവസ്ഥ സംജാതമായിരിക്കുന്നു'സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനി (ഇസഡ്.എസ്.എല്‍) ലെ പ്രൊഫ. ജോനാതന്‍ ബെയ്ല്ലി പറയുന്നു.

(കടപ്പാട്: ഐ.യു.സി.എന്‍).

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക