
നേന്ത്രവാഴ കര്‍ഷകരും പച്ചക്കറി കര്‍ഷകരുമാണ് മരുന്നുതളിയില്‍ യാതൊരു നിയന്ത്രണവും പാലിക്കാത്തത്. ചെറുകിട കര്‍ഷകര്‍ പച്ചക്കറിയില്‍ ദിവസങ്ങള്‍ ഇടവിട്ട് കീടനാശിനികള്‍ തളിക്കാറുണ്ട്. കീടരോഗബാധയേറിയതിനാല്‍ ജൈവ കീടനാശിനികളൊന്നും ഫലപ്രദമാകാറില്ല. തിമറ്റ്, ഫോറേറ്റ്, ഫ്യൂരിഡാന്‍ തുടങ്ങി വിവിധങ്ങളായ കീടനാശിനികള്‍ കര്‍ഷര്‍ക്ക് സുപരിചിതമാണ്.
വാഴക്കൃഷിയില്‍ വിത്തുപാകുന്ന വേളയില്‍ വാഴയൊന്നിന് ഇരുപതു ഗ്രാം വരെ തിമറ്റ് വിതറുന്നുണ്ട്. പലപ്പോഴും ഇതിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നു. പാട്ടത്തിനെടുത്ത വയലാണെങ്കില്‍ യാതൊരു നിയന്ത്രണവുമില്ല. പരമാവധി ലാഭമുണ്ടാക്കാന്‍ രാസവളങ്ങളുടെ അളവും പാട്ടക്കാര്‍ ഉയര്‍ത്തും. കുലച്ചുതുടങ്ങിയ വാഴയുടെ ചുണ്ടില്‍ തിമറ്റ് കെട്ടിവെക്കുന്നതും വയനാട്ടിലെ കര്‍ഷകര്‍ക്കിടയില്‍ വ്യാപകമാണ്. പിണ്ടിപ്പുഴുവിനെ അകറ്റാന്‍ വാഴക്കൂമ്പില്‍ രണ്ടോ മൂന്നോ തവണ തിമറ്റ് നിക്ഷേപിക്കുന്നതും പതിവാണ്.
രാസവളമാകട്ടെ ടണ്‍കണക്കിന് ഓരോ കര്‍ഷകനും വേണ്ടിവരും. മണ്ണിന്റെ ജൈവഘടനയെ തകര്‍ത്തെറിയുന്ന തരത്തിലേക്കാണ് ഇതിന്റെ ഉപഭോഗം വളര്‍ന്നത്. ജൈവ വളങ്ങള്‍ക്ക് പുല്ലുവിലയാണ് കര്‍ഷകര്‍ കല്പിക്കുന്നത്. വിള ഉത്പാദനത്തിനും പരിപോഷണത്തിനും കാര്യമായ പുരോഗതി ജൈവവള ഉപഭോഗത്തിലൂടെ സാധിക്കുന്നില്ല എന്നാണ് കര്‍ഷകരുടെ പരാതി. കൃഷിയെ വ്യാവസായികമായി സമീപിച്ചതോടെ ജൈവ പരീക്ഷണങ്ങള്‍ക്കൊന്നും കര്‍ഷകര്‍ തയ്യാറാവുന്നില്ല. നേന്ത്രവാഴ ക്കൃഷിയില്‍ രോഗബാധയേറിയതോടെ ഇവയെ ചെറുക്കാന്‍ വീര്യം കൂടിയ കീടനാശിനികള്‍ തേടി കര്‍ഷകര്‍ പരക്കം പായുകയാണ്. ഇത് മുതലെടുത്ത് രാസകീടനാശിനി കമ്പനികള്‍ വീര്യം കൂടിയ ഉത്പന്നങ്ങളുമായി വയനാട്ടിലേക്ക് ചുരം കയറുന്നു.
കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളാണ് കീടനാശിനി ഉപയോഗത്തിലൂടെ വ്യാപിക്കുന്നത്. ജില്ലയില്‍ തവിഞ്ഞാല്‍, വെള്ളമുണ്ട പഞ്ചായത്തുകളില്‍ വ്യാപകമായി കണ്ടുവരുന്ന കാന്‍സര്‍ ബാധയ്ക്ക് കാരണം കീടനാശിനി ഉപഭോഗമാണ് എന്ന് തെളിയിക്കപ്പെട്ടിരുന്നു. തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിന്റെ വിശദമായ പഠനങ്ങളും ഇതു ശരിവെക്കുന്നുണ്ട്. പത്തിലധികം പഠനങ്ങള്‍ നടന്നപ്പോള്‍ കാന്‍സര്‍ രോഗികളുടെ വര്‍ധനയ്ക്ക് ശമനമില്ലെന്ന് വ്യക്തമായിരുന്നു. എന്നാല്‍ ഈ പഠനങ്ങളെയെല്ലാം നിരാകരിക്കുന്ന വിധത്തിലാണ് അധികൃതര്‍ പെരുമാറുന്നത്. പ്രതിവര്‍ഷം നൂറോളം പേര്‍ക്ക് ഈ മേഖലയില്‍ കാന്‍സര്‍ബാധ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുവനന്തപുരം ആര്‍.സി.സി.യില്‍ ചികിത്സ തേടിയെത്തുന്നവര്‍ ഭൂരിഭാഗം പേരും വയനാട്ടില്‍ നിന്നുള്ളതാണെന്ന കണക്കുകളും ഞെട്ടിക്കുന്നു. തിമറ്റിന്റെയും ഫോറേറ്റിന്റെയും അമിതമായ ഉപഭോഗമാണ് ഇതിനുകാരണമെന്ന് പഠനം നടത്തിയവര്‍ പറയുന്നു. പ്രദേശത്തെ ജലസ്രോതസ്സുകളില്‍ വന്‍ തോതില്‍ രാസകീടനാശിനികളുടെ സാന്നിധ്യമുണ്ട്. സാമ്പിളുകള്‍ ശേഖരിച്ച് പഠനത്തിന് വിധേയമാക്കാനുള്ള തീരുമാനം വൈകുകയാണ്.
വയനാട്ടിലെ കീടനാശിനി ഉപഭോഗം പഠനത്തിന് വിധേയമാക്കണമെന്ന് പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജില്ലാ വികസന സമിതി യോഗം തീരുമാനമെടുത്തിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ എട്ടംഗ സമിതിയെയും നിയോഗിച്ചു. എന്നാല്‍ പഠന പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല.
മാനന്തവാടി പയ്യമ്പള്ളി മേഖലയില്‍ കുടിവെള്ളത്തില്‍ വന്‍തോതില്‍ എന്‍ഡോസള്‍ഫാനും മറ്റു കീടനാശിനികളും അടങ്ങിയിട്ടുണ്ട് എന്നതാണ് സി.ഡബ്ല്യു.ആര്‍.ഡി.എമ്മിന്റെ വെളിപ്പെടുത്തല്‍. ജൈവ വള പ്രയോഗത്തിന് വന്‍ പ്രാധാന്യം കൊടുത്തതാണ് ഒരു കാലത്ത് വയനാട്ടിലെ കാര്‍ഷിക മേഖല. നെല്‍കൃഷി മുതല്‍ കുരുമുളക് വിളകള്‍ക്കു വരെ രാസവളം തൊടുവിക്കാത്തതുമായിരുന്നു മുതിര്‍ന്ന തലമുറയുടെ ശീലങ്ങള്‍. കൃഷി കൂടുതല്‍ സങ്കീര്‍ണത നേരിട്ടതോടെ രാസവളങ്ങളും കീടനാശിനികളും അശാസ്ത്രീയമായി
ഉപയോഗിക്കുന്നവരുടെ എണ്ണം ഏറിവരികയാണ്. ജൈവ വയനാട് എന്ന സ്വപ്നം പോലും ഇതിനിടയില്‍ വിസ്മൃതിയിലായി.
mathrubhumi wayanad news 18 Nov 2010
No comments:
Post a Comment