.

.

Thursday, December 15, 2011

മുതുമലയില്‍ ആനകള്‍ക്ക് ഇനി സുഖചികിത്സയുടെ നാളുകള്‍

നിലമ്പൂര്‍: തമിഴ്‌നാട്ടിലെ ക്ഷേത്രംവക ആനകള്‍ക്ക് ഇനി 48 നാള്‍ സുഖചികിത്സയുടെ നാളുകള്‍. വനത്തിന്റെയും മായാര്‍ നദിയുടെയും ശീതളിമയില്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള വിദഗ്ധസംഘത്തിന്റെ പ്രത്യേക നിര്‍ദേശമനുസരിച്ചാണ് സുഖചികിത്സ.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള 37 ആനകളാണ് ക്യാമ്പിലെത്തിയിട്ടുള്ളത്. ഒരു കൊമ്പനൊഴികെ ബാക്കിയെല്ലാം പിടിയാനകളാണ്. 48 ദിവസത്തെ ചികിത്സ പൂര്‍ത്തിയാകുമ്പോള്‍ ഓരോ ആനയ്ക്കും ഒരുലക്ഷംരൂപയുടെ ചെലവാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. മുതുമല ആനക്യാമ്പിന് എതിര്‍വശത്ത് സൗരോര്‍ജവേലി കെട്ടി തിരിച്ചാണ് ആനകള്‍ക്ക് ക്യാമ്പൊരുക്കിയിരിക്കുന്നത്. ഇതിനോട് ചേര്‍ന്നുതന്നെ പാപ്പാന്മാര്‍ക്കും സഹായികള്‍ക്കും താമസിക്കാനുള്ള താത്കാലിക ഷെഡ്ഡുകളുമൊരുക്കിയിട്ടുണ്ട്.

പ്രത്യേക ക്യാമ്പിലെ അതേ ചികിത്സകളും മരുന്നുകളും മുതുമലയിലെ സ്ഥിരം ആനക്യാമ്പിലുള്ള 25 ആനകള്‍ക്കും ഇതേ കാലയളവില്‍ നല്‍കുന്നുണ്ട്. മറ്റൊരു ക്യാമ്പ് പൊള്ളാച്ചിയിലും നടത്തുന്നുണ്ട്. അവിടെ 21 ആനകളാണുള്ളത്.

ക്യാമ്പിലേക്ക് വെളിച്ച സംവിധാനമൊരുക്കിയതിനുപുറമെ കാട്ടാനകളുടെ ആക്രമണം തടയാന്‍ കുങ്കിയാനകളെയും ഒരുക്കിനിര്‍ത്തിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ നടന്ന ചടങ്ങ് തമിഴ്‌നാട് വനംമന്ത്രി പച്ചൈമാള്‍, ദേവസ്വംമന്ത്രി ആനന്ദ് എന്നിവര്‍ ഉദ്ഘാടനംചെയ്തു. ജില്ലാകളക്ടര്‍ അര്‍ച്ചന പട്‌നായിക് പങ്കെടുത്തു.
Posted on: 15 Dec 2011 Mathrubhumi News  

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക