.

.

Sunday, December 18, 2011

ഭാരതപ്പുഴ സംരക്ഷണ പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി

മായന്നൂര്‍:നദീതീര സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച ഭാരതപ്പുഴ സംരക്ഷണ പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി. പുല്‍ക്കാടുകള്‍ക്കിടയിലെ പല നീര്‍ച്ചാലായി പുഴ മാറി. വന്‍തോതിലുള്ള മണലെടുപ്പ് പുഴയുടെ ജലസംഭരണശേഷി നഷ്ടപ്പെടുത്തി. ഇതുമൂലം തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ കുടിവെള്ള പദ്ധതികള്‍ അവതാളത്തിലാകും.
2007 ഏപ്രില്‍ 21ന് ഒറ്റപ്പലത്താണ് ഭാരതപ്പുഴ സംരക്ഷണ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നടന്നത്. കാര്യമായ പ്രവര്‍ത്തനം ഇതുവരെയും ഉണ്ടായിട്ടില്ല. പുഴയിലെ പുല്‍ക്കാടുകള്‍ നശിപ്പിക്കുക, അനധികൃത മണലെടുപ്പ് അവസാനിപ്പിച്ച് ശാസ്ത്രീയമായും അംഗീകൃതമായും മണലെടുക്കുക, കുടിവെള്ളപദ്ധതി സംരക്ഷിക്കുക തുടങ്ങിയവ ഉള്‍പ്പെടുത്തി പുഴയുടെ സുഗമമായ ഒഴുക്ക് ഉറപ്പുവരുത്താനുള്ള പദ്ധതികളാണ് വേണ്ടത്.
എന്നാലിത്തരത്തിലുള്ള ചര്‍ച്ചകളൊ പദ്ധതികളൊ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. സര്‍ക്കാരിന് അധികബാധ്യത വരാതെതന്നെ ചെയ്യാവുന്നതാണ്. ദേശീയ തൊഴിലുറപ്പുപദ്ധതിയംഗങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ നല്കാന്‍ കഷ്ടപ്പെടുകയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. ഈ സാഹചര്യത്തില്‍ അതതു തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പരിധിയില്‍വരുന്ന പുഴയിലെ പുല്‍ക്കാടുകള്‍ തൊഴിലുറപ്പു പദ്ധതിയംഗങ്ങളെക്കൊണ്ട് നീക്കം ചെയ്യാവുന്നതേ ഉള്ളൂ. ഇതിന് തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലാ ഭരണകൂടങ്ങളുടെയും ജനപ്രതിനിധികളുടെയും ഏകോപിതമായ ആലോചനയും പദ്ധതികളും കൂടിയേ കഴിയൂ.
ഇപ്പോള്‍ പുഴയില്‍ നിര്‍മിക്കാനുദ്ദേശിച്ചിട്ടുള്ള തടയണകളുടെ പ്രവര്‍ത്തനം എത്രയും പെട്ടെന്നു തുടങ്ങേണ്ടതുണ്ട്. കാലവര്‍ഷം അവസാനിച്ചതോടെ പുഴയിലെ നീരൊഴുക്ക് കുറഞ്ഞു. പല ശുദ്ധജലവിതരണ പദ്ധതികളുടെയും ജലസ്രോതസ്സുകളില്‍ വെള്ളം കുറഞ്ഞുതുടങ്ങി. ഇപ്പോള്‍തന്നെ താല്‍ക്കാലിക തടയണ നിര്‍മിച്ചില്ലെങ്കില്‍ കുടിവെള്ള പദ്ധതികള്‍ അടച്ചുപൂട്ടേണ്ടിവരും. ഭാരതപ്പുഴ സംരക്ഷണത്തിന് പദ്ധതി വേണമെന്ന ആവശ്യം ശക്തമാണ്.

Posted on: 18 Dec 2011 Mathrubhumi Thrissur News  

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക