.

.

Saturday, December 31, 2011

പ്രകൃതിയുടെ നിഘണ്ടുകാരന്‍

വനം കരാറുകാരനായ അച്ഛനൊപ്പം കാട് കയറിയ ഒരു കുട്ടി പക്ഷേ, തടി വെട്ടി വിറ്റ് കാശുണ്ടാക്കാന്‍ നോക്കിയില്ല. തടിയിലെയും ചെടിയിലെയും പ്രപഞ്ചരഹസ്യങ്ങള്‍ തേടുന്നവനായി. കേരളത്തിലെ ചെടികളെ ചെറിയ സൂചനകള്‍ നല്‍കിയാല്‍ ഏത് സാധാരണക്കാരനും തിരിച്ചറിയാനാവും വിധം വര്‍ഗീകരിച്ച സസ്യശാസ്ത്രജ്ഞനായി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഡോ. ബി.പി. പാല്‍ഫെലോഷിപ്പ് അവാര്‍ഡ് അദ്ദേഹത്തെ തേടി വന്നു. ഇത് ലഭിക്കുന്ന കേരളത്തിലെ രണ്ടാമത്തെ ഗവേഷകനാണ് കെ.എഫ്.ആര്‍.ഐ.യിലെ ഡിവിഷന്‍ ഓഫ് ഫോറസ്റ്റ് ഇക്കോളജി ആന്‍ഡ് ബയോഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്‍ പ്രോഗ്രാം കണ്‍സര്‍വേറ്ററായ ഈ സീനിയര്‍ സയന്റിസ്റ്റ് ഡോ.എന്‍. ശശിധരന്‍.

കേരളത്തിലെ പൂക്കുന്ന എല്ലാ ചെടികളുടെയും മരങ്ങളുടെയും ഹൃദയരഹസ്യങ്ങള്‍ ഡോ. ശശിധരനറിയാം. നമുക്ക് ഒരു ഇലയോ പൂവോ കിട്ടിയെന്നിരിക്കട്ടെ. അതേത് ചെടിയുടെയെന്നറിയാന്‍ എന്താണ് മാര്‍ഗം ? ഫ്‌ളവറിങ് പ്ലാന്റ്‌സ് ഓഫ് കേരള എന്ന ഡി.വി.ഡി.യെടുക്കുക. അതില്‍ ഇലയുടെ ആകൃതി, അല്ലെങ്കില്‍ പൂവിന്റെ നിറം സംബന്ധിച്ച സൂചന രേഖപ്പെടുത്തുക. അപ്പോള്‍ അതേ ആകൃതിയോ നിറമോ ഉള്ള ചെടികളുടെ വിവരങ്ങള്‍ വരികയായി. കൂടുതല്‍ കൃത്യമായ ലക്ഷ്യത്തിലേക്ക് അടുക്കാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ഇതില്‍നിന്നു ലഭിക്കും. ഒടുവില്‍ ചെടിയുടെ കൃത്യമായ പേരും അനുബന്ധവിവരങ്ങളും ലഭിക്കും. ചെടികളില്‍ താത്പര്യമുള്ള ഏതൊരാള്‍ക്കും സഹായകരമായ ഈ ഡി.വി.ഡി. വികസിപ്പിച്ചെടുത്തത് ഡോ. ശശിധരനാണ്.

18200 ഫോട്ടോകളാണ് ഈ ഡിവിഡിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെല്ലാം നേരിട്ട് പകര്‍ത്തിവയാണ്. ഒന്നും ഇന്റര്‍നെറ്റില്‍നിന്ന് എടുത്തവയല്ല. ഒരു ചെടിയുടെ പ്രാദേശിക നാമം, ഇംഗ്ലീഷ് നാമം എന്നിവ വഴിയും ഇതില്‍ വിവരങ്ങള്‍ തേടാം. ഓരോ ജില്ലയിലെയും സപുഷ്പികളായ സസ്യങ്ങള്‍ ഏതൊക്കെയാണെന്നും അവയില്‍ ഔഷധങ്ങള്‍, പച്ചക്കറികള്‍, ഭക്ഷ്യയോഗ്യമായ ഫലങ്ങള്‍, ഉദ്യാനസസ്യങ്ങള്‍, കളസസ്യങ്ങള്‍, വംശനാശഭീഷണി നേരിടുന്ന ചെടികള്‍ എന്നിവയേതെന്നും മനസ്സിലാക്കാം. ഇല, വിത്ത്, പൂക്കളുടെ സ്വഭാവം എന്നിവയൊക്കെ ചെടികളെ കണ്ടെത്താനുള്ള സൂചകമായി ഉപയോഗിക്കാം.

ഒരു സംസ്ഥാനത്തിലെ ചെടികളെ പഠിക്കാന്‍ ഇത്തരമൊരു സംവിധാനം ഇന്ത്യയില്‍ ഇതുവരെ മറ്റാരും തയ്യാറാക്കിയിട്ടില്ല. പുസ്തകങ്ങള്‍ ഉണ്ട്. അതില്‍ തപ്പി കണ്ടുപിടിക്കുക എളുപ്പമല്ല. സി.ഡി.കളും മറ്റും അക്കാദമിക് സമൂഹത്തിന് മാത്രം സഹായകരമാംവിധം സാങ്കേതിക ജടിലമാണ്. ഇത്രയും വിവരങ്ങള്‍ ഒരു പുസ്തകത്തിലാക്കിയാല്‍ 1000 രൂപയെങ്കിലും വില വരും. ഈ ഡി.വി.ഡി.യാകട്ടെ 500 രൂപയ്ക്കാണ് കെ.എഫ്.ആര്‍.ഐ. നല്‍കുന്നത്. 15 വര്‍ഷത്തോളം കേരളത്തിലെ കാടും മലകളും കയറിയിറങ്ങിയാണ് ശശിധരനും സംഘവും ഇതിനാവശ്യമായ വിവരങ്ങള്‍ സംഘടിപ്പിച്ചത്.


ഒരു മരത്തിലേക്ക് 85 സൂചകങ്ങള്‍


കേരളത്തിലെ മരങ്ങളെ ഇതേരീതിയില്‍ തിരിച്ചറിയാന്‍ ഉപകരിക്കുന്ന ഒരു സി.ഡി.യും നേരത്തെ ശശിധരന്‍ തയ്യാറാക്കിയിരുന്നു. ഒരു മരത്തെ തിരിച്ചറിയാന്‍ ഉപകരിക്കുന്ന 85 സൂചകങ്ങള്‍ ഉണ്ട്. ഇലയും കാണ്ഡവും മുതല്‍ കറ വരെ ഇതില്‍ വരും. ഒരു മരത്തിന്റെ കറ കിട്ടിയാല്‍ അതിനെ തിരിച്ചറിയാന്‍പോലും ഈ സി.ഡി. സഹായകരമാണെന്നതാണ് സവിശേഷത. കമ്പ്യൂട്ടര്‍ പ്രോഗ്രാമിലെ ചിത്രങ്ങളുമായി താരതമ്യം ചെയ്ത് യോജിക്കുന്നവ കണ്ടെത്താം. ഒരോ മരത്തിന്റെയും സ്വഭാവവിശേഷങ്ങള്‍ പ്രകടമാക്കുന്ന ഒന്നിലധികം ചിത്രങ്ങള്‍ ഉണ്ട്. ശാസ്ത്രനാമം, പ്രാദേശിക നാമം, കാണപ്പെടുന്ന ആവാസവ്യവസ്ഥ, പ്രദേശം എന്നിവയെല്ലാം വ്യക്തമാണ്. സാങ്കേതിക പദങ്ങള്‍ അറിയാത്തവര്‍ക്കും കേരളത്തിലെ 650 ഇനം മരങ്ങളെ തിരിച്ചറിയാന്‍ കഴിയുമെന്നതാണ് പ്രത്യേകത.


കണ്ടെത്തിയത് 20 ചെടികള്‍


ശശിധരന്‍ കേരളത്തിലെ കാടുകളില്‍നിന്നും മറ്റുമായി 20 ചെടികളെ കണ്ടെത്തി ശാസ്ത്രലോകത്തിന് ആദ്യമായി പരിചയപ്പെടുത്തിയ വ്യക്തി കൂടിയാണ്. അതില്‍ 7 മരങ്ങളുമുണ്ട്. പാലി, പാതിരി, നീരാല്‍ തുടങ്ങിയവയുടെ ചിലയിനങ്ങളെ ഇദ്ദേഹം കണ്ടെത്തി ശാസ്ത്രീയനാമകരണം ചെയ്തിട്ടുണ്ട്. ഒരു പുതിയ കുറ്റിച്ചെടിക്ക് തന്റെ പേര് ചേര്‍ത്ത് തോട്ടിയാ ശശിധരാനോ എന്നാണ് നാമകരണത്തിന് അപേക്ഷിച്ചിരിക്കുന്നത്. 1977 മുതല്‍ കെ.എഫ്.ആര്‍.ഐ.യില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഈ വര്‍ഷം വിരമിക്കുകയാണ്.

അതിനു മുന്നേയാണ് സമഗ്രസംഭാവനയ്ക്കായി കേന്ദ്രവനം മന്ത്രാലയത്തിന്റെ ഫെലോഷിപ്പ് കിട്ടിയത്. മാസശമ്പളത്തിന് തുല്യമായ തുക നികുതിയിളവോടെ എല്ലാ മാസവും ഫെലോഷിപ്പായി കിട്ടും. കൂടാതെ പൊന്‍കരണ്ടി എന്ന ഔഷധത്തെക്കുറിച്ച് പഠിക്കാന്‍ 21 ലക്ഷം രൂപയും അനുവദിച്ചു. ഇതിനുമുമ്പ് ടി.ബി.ജി.ആര്‍.ഐ.യിലെ സി. സതീഷ്‌കുമാറിന് മാത്രമാണ് കേരളത്തില്‍ ഈ ഫെലോഷിപ്പ് ലഭിച്ചത്്.

കൊല്ലം തങ്കശ്ശേരി സ്വദേശിയായ ഈ പ്രതിഭ കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്നാണ് പി.എച്ച്.ഡി. നേടിയത്. ഹെര്‍ബേറിയം നിര്‍മാണത്തില്‍ ഇംഗ്ലണ്ടില്‍നിന്നു ഡിപ്ലോമയും ലഭിച്ചു. 2004ല്‍ വി.വി. ശിവരാജന്‍ ഗോള്‍ഡ് മെഡലും നേടിയിരുന്നു.

സാഹിത്യ-സാംസ്‌കാരിക രംഗങ്ങളിലെ ചെറിയ നേട്ടങ്ങള്‍പോലും ആഘോഷിക്കപ്പെടുന്ന നമ്മുടെ നാട്ടില്‍ ശാസ്ത്രജ്ഞര്‍ സംസ്‌കാരത്തിന് നല്‍കുന്ന സംഭാവനകള്‍ അവഗണിക്കപ്പെടുകയാണ് പതിവ്. വേണമെങ്കില്‍ ശശിധരനും ശാസ്ത്രജ്ഞര്‍ക്ക് മാത്രം മനസ്സിലാകുന്ന രീതിയില്‍ തന്റെ അറിവുകളെ വര്‍ഗീകരിച്ച് രേഖപ്പെടുത്താമായിരുന്നു.

പക്ഷേ, അദ്ദേഹം അതിനെ ഏത് മലയാളിക്കും ഉപകാരപ്പെടും വിധം വികസിപ്പിച്ചു. പരിസ്ഥിതി ബോധത്തിലേക്ക്പിച്ചവെയ്ക്കുന്ന കേരളീയര്‍ക്ക് നാളെ വലിയൊരു നിഘണ്ടുവാകുന്ന ചരിത്രദൗത്യമാണ് ഈ മനുഷ്യന്‍ ചെയ്തിരിക്കുന്നതെന്ന് ഒരിക്കല്‍ തിരിച്ചറിയാതിരിക്കില്ല. 'ശാസ്ത്രലോകത്ത് ശാസ്ത്രജ്ഞന് പ്രസക്തിയില്ല.

കണ്ടെത്തലുകള്‍ക്കേ പ്രസക്തിയുള്ളു'- തന്റെ കൂട്ടിലേക്ക് ശശിധരന്‍ ഉള്‍വലിയുന്നു. ഒല്ലൂക്കരയിലെ വീടിന്റെ പേരുപോലും ഒരു ചെടിയുടെതാണ്- മെഡിനില്ല. പക്ഷേ, മെഡിവില്ല എന്ന് മാറ്റിയാണ് തപാല്‍ പലതും വരിക. ശാസ്ത്രബോധത്തില്‍നിന്നു എത്ര അകലെയാണ് നാം.

31.12.2011 Mathrubhumi (ഇ.ജി. രതീഷ്‌)

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക