.

.

Wednesday, October 26, 2011

വയനാട്ടില്‍ 28 ഇനം പരുന്തുകളെന്ന് പഠനം

കല്പറ്റ: സംസ്ഥാനത്ത് അപൂര്‍വമായ രണ്ടുതരം കഴുകന്മാരെയും 28 ഇനം പരുന്തുകളെയും വയനാട്ടില്‍ കണ്ടെത്തി.കാതിലക്കഴുകന്‍ (റെഡ് ഹെഡഡ് വള്‍ച്ചര്‍), ചുട്ടിക്കഴുകന്‍ (വൈറ്റ് റംപഡ് വള്‍ച്ചര്‍) എന്നിവയാണ് കഴുകന്മാര്‍. വയനാട് വന്യജീവി സങ്കേതത്തിലാണ് കഴുകന്മാരെ കണ്ടെത്തിയത്. ഐ.യു.ഡി.എന്‍. റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട പക്ഷിയാണ് ചുട്ടിക്കഴുകന്‍. വയനാട്ടില്‍ ഇതിന്റെ കൂടും കണ്ടെത്തി. 75-85 സെന്റീമീറ്റര്‍ നീളവും കറുപ്പ് കലര്‍ന്ന തവിട്ടുനിറവുമാണ് ചുട്ടിക്കഴുകനുള്ളത്. കാതിലക്കഴുകന് 85 സെന്റീമീറ്റര്‍ നീളവും കറുത്ത നിറവും ആണ്. റെഡ് ലിസ്റ്റില്‍പ്പെട്ട പക്ഷിയാണ് ഇതും.

ചുട്ടിപ്പരുന്ത്, തേന്‍കൊതിച്ചി പരുന്ത്, കരിമ്പരുന്ത് എന്നിങ്ങനെ 28 പരന്തുകളാണ് വയനാട് വന്യജീവി സങ്കേതം, തോലെ്പട്ടി വന്യജീവി സങ്കേതം, അതിര്‍ത്തി വനങ്ങള്‍ എന്നിവിടങ്ങളില്‍ കണ്ടത്. ഇതില്‍ മിക്കതും അപൂര്‍വമാണ്. സംസ്ഥാനത്ത് തന്നെ ഇത്രയധികം പരുന്തുകളെ കണ്ടെത്തുന്ന പഠനം ആദ്യമായാണ്. കേരള വനം വകുപ്പ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ദീപക്കുമാര്‍ നാരായണക്കുറുപ്പ് നടത്തിയ പഠനമാണ് ഇത് വ്യക്തമാക്കുന്നത്.

2009 ജൂണ്‍ മുതല്‍ 2010 മെയ്‌വരെ ബ്രഹ്മഗിരി, ബേഗൂര്‍, ബാണാസുരമല, പടിഞ്ഞാറത്തറ അണക്കെട്ട്, പുളിയാര്‍മല, ചെമ്പ്ര, ലക്കിടി, പനമരം, ഊട്ടിപ്പാറ, മുത്തങ്ങ എന്നീ പത്ത് സ്ഥലങ്ങളിലാണ് നിരീക്ഷണം നടത്തിയത്. ഏറ്റവും കൂടുതല്‍ എണ്ണത്തെ കണ്ടത് മുത്തങ്ങയിലും കുറവ് പുളിയാര്‍മലയിലുമായിരുന്നു.

വനത്തില്‍ മാത്രം കാണുന്ന പട്ടവാലന്‍ എന്ന പരുന്തിന്റെ കൂട് സംസ്ഥാനത്ത് ആദ്യമായി കണ്ടെത്തിയതും ഈ പഠനത്തിന്റെ പ്രത്യേകതയാണ്. ലോകത്തില്‍ത്തന്നെ ഏറ്റവും വേഗതയേറിയ പക്ഷികളിലൊന്നായ ഷഹീന്‍ ഫാല്‍ക്കണെ ബ്രഹ്മഗിരി മലയില്‍ കാണാനായത് പക്ഷി നിരീക്ഷകരെ അത്ഭുതപ്പെടുത്തുന്നു.

തമിഴ്‌നാട്-കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് മഴക്കാലങ്ങളില്‍ പരുന്തുകളുടെ കുടിയേറ്റം നടക്കുന്നു. ഇതില്‍ത്തന്നെ ജൂണില്‍ 221 തവണയും ഡിസംബറില്‍ 77 തവണയും ചുട്ടിക്കഴുകനെയും കാതിലക്കഴുകനെ ജൂണില്‍ 21 തവണയും കണ്ടു. ഇത് സൂചിപ്പിക്കുന്നത് ജൂണിലാണ് ഏറ്റവും കൂടുതല്‍ പരുന്തുകളും കഴുകന്മാരും ഉണ്ടാകുന്നത് എന്നതാണ്.

യൂറേഷ്യന്‍ പ്രാപ്പിടിയന്‍, താലിപ്പരുന്ത്, എറിയന്‍ എന്നിവയെ പഠനകാലയളവില്‍ ഓരോന്നു വീതം കണ്ടു. പുല്പള്ളിയില്‍ മാത്രമുണ്ടായിരുന്ന ചക്കിപ്പരുന്ത്, ദേശാടന പ്പരുന്തായ വെള്ളിക്കറുപ്പന്‍ എന്നിവയും ശ്രദ്ധയില്‍പ്പെട്ടു. ഷിക്ര, പട്ടവാലന്‍, ചുട്ടിപ്പരുന്ത്, മലമ്പുള്ളി, മീന്‍മൂങ്ങ, കാട്ടുമൂങ്ങ, വെള്ളിമൂങ്ങ എന്നീ ഏഴിനങ്ങളുടെ കൂടും വയനാടന്‍ വനാന്തരങ്ങളില്‍ കണ്ടെത്താനായി.

പരുന്തുകള്‍ ഇര തേടുന്നവയും കഴുകന്മാര്‍ മാംസഭുക്കുകളുമാണ്. വംശനാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്നവയാണ് പരുന്തുകളില്‍ മിക്കവയും. വ്യത്യസ്ത ആവാസ വ്യവസ്ഥകള്‍ ഉള്ളതുകൊണ്ടാണ് വയനാട്ടില്‍ ഇത്രയെങ്കിലും എണ്ണം കണ്ടെത്തിയതെന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു. മലമുകളിലാണ് മിക്കതിന്റെയും വാസം. പ്രകൃതി ചൂഷണവും അമിത കീടനാശിനി പ്രയോഗവും ജൈവവ്യവസ്ഥയുടെ ഭാഗമായി ഇവറ്റകളെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കുന്നു.


Posted on: 26 Oct 2011 Mathrubhumi Wayanad News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക