.

.

Friday, October 14, 2011

'പച്ചിലക്കൂട്ട്' ദേശീയ വന്യജീവി ചലച്ചിത്രോത്സവത്തിലേക്ക്‌

എന്‍ഡോസള്‍ഫാന്‍ ഭീതിയില്‍ കഴിയുന്ന ഒരു കുഞ്ഞന്‍ പുഴുവിന്റെയും നാടന്‍ ഉറുമ്പിന്റെയും കഥ ആനിമേഷനിലൂടെ പറഞ്ഞ് 'പച്ചിലക്കൂട്' അന്താരാഷ്ട്ര പരിസ്ഥിതി സ്‌നേഹികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. രാജ്യത്തെ ഏറ്റവും പ്രാധാന്യമേറിയ പരിസ്ഥിതി ചലച്ചിത്ര ഫെസ്റ്റിവലായ ദേശീയ വന്യജീവി ചലച്ചിത്രം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഇത് ഒന്ന് കൂടി സ്ഥിരീകരിക്കപ്പെട്ടു. ഡല്‍ഹിയില്‍ ഈ വര്‍ഷം ഡിസംബര്‍ ആറ് മുതല്‍ പത്തുവരെ നടക്കുന്ന ഫെസ്റ്റിവലില്‍ ആനിമേഷന്‍ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് ഹ്രസ്വചിത്രങ്ങളില്‍ ഒന്നാണ് പച്ചിലക്കൂട്.

42 മിനിറ്റ് ദൈര്‍ഘ്യത്തിലുള്ള ഹ്രസ്വചിത്രം ചില ഭേദഗതികള്‍ വരുത്തി ദൈര്‍ഘ്യംകുറച്ചും പേര് 'മൈ ഹോം ഈസ് ഗ്രീന്‍' എന്നാക്കി മാറ്റിയുമാണ് പ്രദര്‍ശനത്തിനെത്തുന്നത്. സംഭാഷണം ഒട്ടുമില്ലാതെ ഏത് ഭാഷക്കാര്‍ക്കും ഏത് പ്രായക്കാര്‍ക്കും മനസ്സിലാക്കുവാന്‍ സാധിക്കുന്ന രീതിയിലാണ് ചിത്രം തയ്യാറാക്കിയിട്ടുള്ളത്. പരിസ്ഥിതി പ്രവര്‍ത്തകനും പ്രശസ്ത ആനിമേറ്ററുമായ കോഴിക്കോട് സ്വദേശി സാജന്‍ സിന്ധുവാണ് സിനിമയുടെ സംവിധാനവും തിരക്കഥയും ഒരുക്കിയിട്ടുള്ളത്.

എല്ലോറ മള്‍ട്ടിമീഡിയ മുന്‍ ഡയറക്ടറായ സാജന്‍ അവിടെ നിന്നാണ് സിനിമ നിര്‍മിച്ചത്. കുട്ടികളെയും പ്രകൃതിയെയും സഹജീവികളെയും സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലാണ് സിനിമയുടെ സാരാംശം. എന്‍ഡോള്‍ഫാന്‍ തുള്ളികള്‍ ശരീരത്തില്‍ പതിക്കുമെന്ന് ഭയന്ന് ജീവിതം തള്ളിനീക്കുന്ന പുഴുവും ഉറുമ്പും കുട്ടികളെ സ്വാധീനിക്കാന്‍തക്ക രീതിയിലാണ് കഥ പറയുന്നത്. ജിബിന്‍ അബ്രഹാം, ആകേഷ് നടരാജന്‍, ആല്‍ബിന്‍ രാജ്, ഷബീബ്, ജസീര്‍, രാകേഷ്, അനീഷ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

മിഥുനും ഷാനും ചേര്‍ന്നാണ് സംഗീതം സംവിധാനം ചെയ്തിട്ടുള്ളത്. കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ക്ക് സാജന്റെ ഈ ഹ്രസ്വചിത്രം നേരത്തേ അര്‍ഹമായിട്ടുണ്ട്. നഷ്ടപ്പെട്ടുപ്പോയ കാര്‍ഷിക വിത്തിനെ അന്വേഷിക്കുന്നവന്റെ കഥ പറയുന്ന 'കൈയ്യേണി' യാണ് സാജന്റെ പുതിയ ആനിമേഷന്‍ ചിത്രം.

14 October 2011 Mathrubhumi News.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക