.

.

Sunday, October 16, 2011

വയനാട് ജൈവമണ്ഡലം ആശങ്കയില്‍

വയനാട്/പടിഞ്ഞാറത്തറ: ജില്ലയില്‍ പരിസ്ഥിതി ചൂഷണത്തിന്റെ നിയന്ത്രണരേഖകള്‍ അതിരുകടന്നതോടെ വയനാട് ജൈവമണ്ഡലം കനത്ത ഭീഷണിയില്‍. അതീവ ലോലപ്രദേശത്തുപോലും പരിസ്ഥിതി സംരക്ഷണനിയമങ്ങളെ തകിടം മറിച്ചാണ് പ്രകൃതിവിഭവങ്ങള്‍ കവര്‍ന്നെടുക്കുന്നത്. പുഴയോരങ്ങള്‍ മുതല്‍ ഗിരിനിരകള്‍വരെ കടന്നുകയറ്റം വ്യാപകമാണ്. നീലഗിരി ജൈവമണ്ഡലത്തോടു ചേര്‍ന്ന വയനാട് ഭൂമണ്ഡലത്തില്‍ അതീവ പ്രാധാന്യമുള്ള സസ്യജനുസ്സുകളെയും ജീവിവര്‍ഗങ്ങളെയും ഇത് സാരമായി ബാധിക്കും.

ബാണാസുരമല, കുറിച്ച്യാട്, ബ്രഹ്മഗിരി മലനിരകള്‍ സംരക്ഷിക്കാന്‍ നിലവിലുള്ള സാഹചര്യം പ്രതീക്ഷ നല്കുന്നതല്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം. ചെമ്പ്രഗിരി പര്‍വതം കഴിഞ്ഞാല്‍ ബാണാസുരമലയാണ് ഗ്രീന്‍ സോണായി അറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍നിന്ന് ഏറെ ഉയരത്തിലുള്ള മലയുടെ ഒരുഭാഗം ചോലവനങ്ങളാല്‍ സമൃദ്ധമാണ്.

മലയുടെ താഴ്‌വാരത്തില്‍ മാത്രം മുമ്പ് തുടങ്ങിയ പാറഖനനം ഇപ്പോള്‍ ഏതാണ്ട് പകുതിയോളം വ്യാപിച്ചിട്ടുണ്ട്. നിര്‍മാണ മേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യത ചൂണ്ടിക്കാണിച്ചാണ് ക്വാറി ഉടമകള്‍ പുതിയവയ്ക്ക് അനുമതി നേടുന്നത്. പ്രാദേശികമായി നേരിടുന്ന എതിര്‍പ്പുകളെ ഭീഷണികൊണ്ട് നേരിട്ടും പണംകൊണ്ട് സ്വാധീനിച്ചുമാണ് അന്യദേശക്കാരായ കരിങ്കല്‍ മുതലാളിമാരുടെ കടന്നുകയറ്റം.

റവന്യൂ-വനം ഭൂമികളും വന്‍കൈയേറ്റത്തിന് വിധേയമാവുന്നുണ്ട്. വില്ലേജ് ഓഫീസര്‍മാരും മറ്റു റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഈ കൈയേറ്റത്തിന് പലപ്പോഴായി കൂട്ടുനില്ക്കുന്നതായാണ് ആരോപണം. പരിസ്ഥിതി പ്രവര്‍ത്തകരുടെ ഇടപെടലും ബാണാസുരമലയില്‍ സക്രിയമല്ല. പഞ്ചായത്തിന്‍െംറയും മറ്റും ലൈസന്‍സ് കരസ്ഥമാക്കാന്‍ എളുപ്പവഴികള്‍ കണ്ടെത്തിയ പാറവ്യവസായികള്‍ ഈ മലനിരകള്‍ കേന്ദ്രീകരിച്ച് തമ്പടിച്ചിരിക്കുകയാണ്.

പ്രദേശവാസികള്‍ പ്രതിഷേധം ശക്തമാക്കുമ്പോള്‍ കേവലം ദിവസങ്ങള്‍ മാത്രം നിലനില്ക്കുന്ന സ്റ്റേ ഓര്‍ഡര്‍ വരും. പിന്നീട് ആരും അറിയാതെ ഇതെല്ലാം നീക്കിയെടുക്കും. ഇത്തരം നടപടികള്‍ പേരിനു മാത്രമാണ് എന്നാണ് ആരോപണം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ബാണാസുരമലയില്‍ രണ്ടായിരം ഹെക്ടര്‍ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് കര്‍ഷകരെ വന്‍തുക നല്കി മലയില്‍നിന്ന് ഒഴിപ്പിച്ചെടുത്തത്. റിസോര്‍ട്ട് തുടങ്ങാനാണ് ഭൂമി വാങ്ങുന്നത് എന്നായിരുന്നു പ്രചാരണം. എന്നാല്‍ വന്‍കിട ഫ്‌ളാറ്റ്‌നിര്‍മാണ കമ്പനികളുടെ വന്‍ കരിങ്കല്‍പ്ലാന്റ് തുടങ്ങാനാണ് ഇവരുടെ നീക്കം.

അതിലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് ബാണാസുരമലയ്ക്ക് ഏറ്റവും ഒടുവില്‍ തുണയാവുന്നത്. പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മകള്‍ പഠനം നടത്തിയ ജൈവ വൈവിധ്യബോര്‍ഡുമായി ആശയം പങ്കുവെച്ചിട്ടുണ്ട്. ചെറുകിട ക്വാറി വ്യവസായത്തിനുപോലും ഇത് തിരിച്ചടി നല്കും. ജിയോളജി വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന തരത്തില്‍ മാത്രം പരിസ്ഥിതി സൗഹൃദ ഖനനം നടത്തുന്ന ചെറിയ ക്വാറികള്‍ വന്‍കിടക്കാരുടെ അമിതാവേശം നിമിത്തം ഈ തൊഴിലില്‍ നിന്നും പിന്‍വാങ്ങേണ്ടിവന്നിട്ടുണ്ട്. വലിയ യന്ത്രങ്ങള്‍ സ്ഥാപിച്ചാണ് ചില ക്വാറികള്‍ ബാണാസുരമലയെ അരിഞ്ഞെടുക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇത്തരം പാറമടകളാണ് പരിസ്ഥിതിയെ മാറ്റിമറിക്കുന്നത്. ഇവര്‍ക്കുവേണ്ടി നിര്‍മാണ വസ്തുദൗര്‍ലഭ്യം ഉയര്‍ത്തിക്കാട്ടി സമരം ചെയ്യാനും സംഘടനകള്‍ രംഗത്തുവരുന്നുണ്ട്.

ബാണാസുരമലയിലെ കരിങ്കല്‍ ഖനനം പരിസ്ഥിതിക്ക് വന്‍ ആഘാതമുണ്ടാക്കുന്നതായി സംസ്ഥാന ഭൗമശാസ്ത്ര പഠനകേന്ദ്രം ശാസ്ത്രീയ പഠന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 2003-ല്‍ സെസ്സിലെ ജി. ശങ്കര്‍, ആര്‍. അജയകുമാര്‍ വര്‍മ, സി.എന്‍. മോഹനന്‍ എന്നിവര്‍ നടത്തിയ പഠനത്തിലാണ് പാറഖനനത്തിന്റെ തീവ്രത വെളിപ്പെടുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും നടപടികള്‍ വൈകുകയാണ്. നരിപ്പാറയില്‍ ഇരുനൂറോളം ആദിവാസികുടുംബത്തിന്റെയും മുന്നൂറോളം മറ്റു കുടുംബങ്ങളുടെയും ജീവന്‍ പണയപ്പെടുത്തിയാണ് ക്വാറി പ്രവര്‍ത്തനം.

ബാണാസുരസാഗര്‍ അണക്കെട്ടിന് സമീപം ഭൂമി താഴല്‍ പോലുള്ള പ്രതിഭാസം സംഭവിക്കാന്‍ സാധ്യതയുള്ളതായാണ് സെസ്സ് മുന്നറിയിപ്പ് നല്‍കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് വാരാമ്പറ്റയിലെ പത്തോളം വീടുകള്‍ക്ക് പാലം നിര്‍മാണത്തിനായി പാറഖനനം നടത്തിയപ്പോള്‍ വിള്ളലേറ്റിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ എര്‍ത്ത് ഡാമായ ബാണാസുരസാഗറിനെപ്പോലും പാറഖനനം പ്രതികൂലമായി ബാധിക്കും.

ജിയോളജിയുടെയും വനംവകുപ്പിന്റെയും പ്രാദേശികഭരണ നിര്‍വഹണ സംവിധാനത്തിന്റെയും അനാസ്ഥയാണ് വയനാട് ജൈവമണ്ഡലത്തിന് വന്‍ തിരിച്ചടിയാവുന്നത്. പാരിസ്ഥിതിക ദുരന്ത മുന്നറിയിപ്പുകളെല്ലാം അവഗണിക്കുന്നതില്‍ വയനാട് മുന്നിലാണ്. കാലവര്‍ഷമെത്തുമ്പോള്‍ മലനിരകളില്‍ ഉരുള്‍പ്പൊട്ടല്‍ പതിവാണ്. വര്‍ഷംതോറും നിരവധി ജീവന്‍ പൊലിയുമ്പോഴും താത്കാലിക മുന്‍കരുതലുകളല്ലാതെ നടപടിയൊന്നുമില്ല.

1967-ലെ കേരള മൈനര്‍ മിനറല്‍ കണ്‍സര്‍വേഷന്‍ റൂള്‍, 1999-ലെ ഗ്രാനൈറ്റ് കണ്‍സര്‍വേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് റൂള്‍ എന്നിവ പ്രകാരം പ്രകൃതിദത്ത ജലശ്രോതസ്സുകള്‍ക്കോ വനത്തിനോ യാതൊരു കോട്ടവും വരുത്താതെ ഇവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന വിശദമായ മൈനിങ് പ്ലാന്‍ സമര്‍പ്പിക്കണം. എന്നാല്‍ മാത്രമേ ക്വാറിലീസും ജിയോളജി പെര്‍മിറ്റും അനുവദിക്കാന്‍ പാടുള്ളൂ. മൈനിങ് പ്ലാനിന്റെ നഗ്‌നമായ ലംഘനമാണ് വയനാട് നേരിടുന്ന പ്രധാന വെല്ലുവിളികള്‍. പരമാവധി 20 അടി താഴ്ചയില്‍ മാത്രമാണ് ഖനനം നടത്താന്‍ നിയമം അനുവദിക്കുക. എന്നാല്‍, വയനാട്ടിലെ ക്വാറികള്‍ 175 അടിയിലധികം താഴ്ചയിലുള്ളതാണ്.

സഹകരണ മേഖലയില്‍ കരിങ്കല്‍ ക്വാറി തുടങ്ങിയാല്‍ ഈ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്നാണ് വിദഗ്ധപക്ഷം. അനധികൃത മണല്‍വാരലും വനംകൊള്ളയും മറുഭാഗത്ത് മുന്നേറുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് നിയമ നടപടികള്‍ അത്യാവശ്യമാണ്.

Posted on: 16 Oct 2011 Mathrubhumi wayanad News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക