.

.

Friday, October 28, 2011

ആഫ്രിക്കന്‍ ഒച്ച് പെരുകുന്നു


ആലത്തൂര്‍: കാര്‍ഷികവിളകള്‍ തിന്നു നശിപ്പിക്കുന്ന ആഫ്രിക്കന്‍ ഒച്ചുകള്‍ മെനിഞ്ചൈറ്റിസ് രോഗഭീഷണിയും ഉയര്‍ത്തുന്നു. പീച്ചിയിലെ കേരള വനഗവേഷണസ്ഥാപനം നടത്തിയ പഠനത്തില്‍ സംസ്ഥാനത്തെ 29 സ്ഥലത്തില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യവും എണ്ണവും വര്‍ധിച്ചുവരുന്നതായി കണ്ടെത്തിയിരുന്നു. ഇതില്‍, പാലക്കാട് ജില്ലയിലും പത്തനംതിട്ടയിലെ കോന്നി, കണ്ണൂരിലെ പറശ്ശിനക്കടവ് എന്നിവിടങ്ങളിലും അപകടരമായ തോതിലാണ് ഇതിന്റെ പെരുപ്പം.
ആഫ്രിക്കന്‍ ഒച്ചിന്റെ ഇറച്ചി, കക്കായിറച്ചിയെന്ന പേരില്‍ കള്ളുഷാപ്പുകളിലും മറ്റും കറിയാക്കി വില്‍ക്കുന്നുണ്ട്. എറണാകുളംജില്ലയിലെ കോലഞ്ചേരിയില്‍ അടുത്തിടെ ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അധികാരികളിടപെട്ട് ഇത് കര്‍ശനമായി തടയുകയായിരുന്നു. മെനിഞ്ചൈറ്റിസ് രോഗത്തിന്റെ രോഗാണുവാഹകരാണ് ആഫ്രിക്കന്‍ ഒച്ചുകളെന്ന് പീച്ചി വനഗവേഷണകേന്ദ്രത്തിലെ ഡോ.ടി.വി. സജീവ് പറഞ്ഞു.
പനിയുടെ ലക്ഷണത്തോടെയുണ്ടാകുന്ന മെനിഞ്ചൈറ്റിസ് തലച്ചോറിനും തലയോട്ടിക്കും ഇടയിലുള്ള പാടപോലുള്ള ഭാഗത്തുണ്ടാകുന്ന അണുബാധയാണ്. മരണകാരണമാകുന്ന ഗുരുതരമായ രോഗാവസ്ഥയാണിത്. ആഫ്രിക്കന്‍ ഒച്ചിന്റെ മാംസം കക്കയിറച്ചിയെന്ന് ധരിച്ച് കഴിക്കുന്നത് രോഗം വരുത്തിവെക്കുമെന്ന് ഡോ. ടി.വി. സജീവ് വ്യക്തമാക്കി. ഇറച്ചി വേവിക്കുന്ന ഊഷ്മാവിലും രോഗാണു നശിക്കാത്തതുകൊണ്ടാണിത്. പൂര്‍ണ വളര്‍ച്ചയെത്തിയ ആഫ്രിക്കന്‍ ഒച്ചിന് മനുഷ്യന്റെ കൈപ്പത്തിയുടെ വലിപ്പവും നൂറുഗ്രാം ഇറച്ചിയുമുണ്ടാകും.
മൂന്നുനാല് വര്‍ഷമായി ആഫ്രിക്കന്‍ ഒച്ചുകളെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും കണ്ടുവരുന്നു. ചൈനയില്‍ ഭക്ഷ്യാവശ്യത്തിന് വ്യാവസായികാടിസ്ഥാനത്തില്‍ ആഫ്രിക്കന്‍ ഒച്ചിനെ വളര്‍ത്തി കയറ്റുമതിചെയ്തിരുന്നു. എന്നാല്‍, മെനിഞ്ചൈറ്റിസ് രോഗാണുവാഹകരാണെന്ന് സ്ഥിരീകരിച്ചതോടെ യൂറോപ്യന്‍രാജ്യങ്ങളും അമേരിക്കയും ആഫ്രിക്കന്‍ ഒച്ചിന്റെ മാംസം ഇറക്കുമതിചെയ്യുന്നത് നിരോധിക്കയായിരുന്നു.
ജില്ലയില്‍ കുഴല്‍മന്ദം, കാവശ്ശേരി, നെന്മാറ, കൊടുവായൂര്‍, വെണ്ണക്കര, കഞ്ചിക്കോട്, കല്ലേപ്പുള്ളി പ്രദേശങ്ങളിലാണ് ആഫ്രിക്കന്‍ ഒച്ച് പെരുകുന്നത്.
തെങ്ങ്, കവുങ്ങ്, വാഴ, പച്ചക്കറിവിളകള്‍, ഇഞ്ചി, മഞ്ഞള്‍ എന്നിവ ആഫ്രിക്കന്‍ഒച്ചുകള്‍ നശിപ്പിക്കുന്നുണ്ട്.
മുളതിന്ന് നശിപ്പിക്കുന്നതിനൊപ്പം കായ്കളുടെ നീരൂറ്റി കുടിക്കുകയും ചെയ്യും.
'അറ്റ്കാര' എന്ന ജൈവകീടനാശിനിയുപയോഗിച്ച് ആഫ്രിക്കന്‍ ഒച്ചിനെ നിയന്ത്രിക്കാം. പുകയിലയും തുരിശും വെള്ളത്തില്‍ ലയിപ്പിച്ച് തയ്യാറാക്കുന്ന മിശ്രിതം തളിച്ചും ഇവയെ തുരത്താം.
ആഫ്രിക്കന്‍ ഒച്ചുള്ള സ്ഥലത്ത് കാബേജ് ഇല വിതറിയിട്ടാല്‍ അവ കൂട്ടത്തോടെ ഇത് തിന്നാനെത്തും. അപ്പോള്‍ കീടനാശിനി പ്രയോഗിക്കുന്നതാണ് ഉത്തമം.
ബോധവത്കരണത്തിലൂടെയും തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, വായനശാലകള്‍, സംഘടനകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയും ആഫ്രിക്കന്‍ ഒച്ച് നിയന്ത്രണത്തിന് പദ്ധതി ആവിഷ്‌കരിക്കണമെന്നാണ് പീച്ചി വനഗവേഷണ കേന്ദ്രം നിര്‍ദേശിക്കുന്നത്. തുടര്‍പ്രവര്‍ത്തനം അനിവാര്യമാണ്. കക്കയിറച്ചിയെന്ന് തെറ്റിദ്ധരിപ്പിച്ച് ആഫ്രിക്കന്‍ ഒച്ചിന്റെ ഇറച്ചിവില്‍ക്കുന്നത് കൃത്യമായി തടയുകയും വേണം.

Posted on: 28 Oct 2011 Mthrubhumi Palakkad news 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക