.

.

Monday, October 17, 2011

ഭൗമ സൂചികയിലും പ്രതീക്ഷയില്ല സുഗന്ധം പൂക്കാതെ നെല്‍പ്പാടങ്ങള്‍

പടിഞ്ഞാറത്തറ: ഭൗമസൂചികയില്‍ ഇടം നേടിയിട്ടും വയനാടന്‍ വയലുകളില്‍നിന്നും ഗന്ധകശാലകൃഷി അന്യമാവുന്നു. വയനാടിന്റെ കാര്‍ഷികപാരമ്പര്യത്തോടൊപ്പം പഴക്കമുള്ള തനതു കൃഷിയും നെല്‍വിത്തുകളുമാണ് ഇതോടെ നാമാവശേഷമാകുന്നത്. ചില ഗോത്ര തറവാട്ടുകാര്‍ പഴയ നെല്‍വിത്തുകള്‍ ഇപ്പോഴും കൃഷിചെയ്യുന്നതൊഴിച്ചാല്‍ സുഗന്ധനെല്ലിനങ്ങള്‍ മറഞ്ഞുപോയ വയനാടന്‍ വയലുകളാണ് അവശേഷിക്കുന്നത്.

അരീക്കായ്, ചുണ്ടന്‍, നവര, ചേറ്റുമുണ്ടന്‍ തുടങ്ങിയ നൂറ്റിപ്പതിനഞ്ചോളം നെല്ലിനങ്ങള്‍ വയനാട്ടില്‍നിന്നും ഇതിനകം അപ്രത്യക്ഷമായിട്ടുണ്ട്. പൂര്‍ണമായും ജൈവ വളത്തെയും കാര്‍ഷിക കാലാവസ്ഥാ കലണ്ടറിനെയും ആശ്രയിച്ചായിരുന്നു മുന്‍കാലത്തെ കൃഷി. കഴുത്തിനൊപ്പം വളര്‍ന്നുപൊങ്ങിയ നെല്ലോലകളും സുഗന്ധം പരത്തുന്ന വയലേലകളും വയനാടിന്റെ ഒളിമങ്ങാത്ത ഗതകാല ഓര്‍മകളാണ്.

നെല്ലിന്റെ പിറന്നാളായ ആയില്യംനാള്‍മുതല്‍ കൊയ്ത്തുകാലമായ വൃശ്ചികംവരെ ഉത്തരേന്ത്യയിലെ ഗോതമ്പ് പാടങ്ങള്‍ക്ക് സമാനമായിരുന്നു വയനാടിന്റെ വയല്‍ക്കാഴ്ചകള്‍. വിവിധതരം നെല്‍വിത്തുകള്‍ പാടങ്ങള്‍ വേര്‍തിരിച്ചു കൃഷിചെയ്യുകയായിരുന്നു പഴയ തലമുറയിലെ കര്‍ഷകരുടെ ശീലം. സുഗന്ധനെല്ലിനങ്ങള്‍ക്ക് വയലിന്റെ ഒരു ഭാഗത്ത് പ്രത്യേകമായ സ്ഥാനമുണ്ട്. കാലിവളവും പച്ചിലവളവും കൂടുതല്‍ അളവില്‍ നല്‍കി ഇവയെ പ്രത്യേകമായി പരിചരിക്കാനും മുന്‍തലമുറ മറക്കാറില്ല. മറ്റുള്ള നെല്ലിനങ്ങളുമായി പരാഗണം നടന്ന് നെല്ലിനങ്ങള്‍ കൂട്ടുകലര്‍ന്ന് ജൈവമാറ്റം സംഭവിക്കാതിരിക്കാന്‍ അകന്നുള്ള കൃഷിയാണ് സുഗന്ധനെല്ലിനങ്ങള്‍ക്ക് വേണ്ടിയിരുന്നത്.

ഉയരംകൂടിയ സുഗന്ധനെല്ലിനങ്ങള്‍ക്ക് കാലാവസ്ഥയും പ്രധാനപ്പെട്ടതാണ്. ചാത്തുവീഴുന്ന നെല്‍പ്പാടം കൊയ്ത്തുകാലത്ത് പെയ്തുവീഴുന്ന മഴ പാടെ നശിപ്പിക്കുന്നു. മുട്ടിനൊപ്പം മാത്രം വളര്‍ന്നു നില്‍ക്കുന്ന നൂതനയിനം സങ്കര നെല്ലിനങ്ങള്‍ ഇതിനൊപ്പം അതിജീവിക്കുമ്പോള്‍ ചിലപ്പോഴൊക്കെ കര്‍ഷകര്‍ക്ക് കണ്ണീരാവും സുഗന്ധ നെല്‍ക്കൃഷി.

ജീരകശാല പൂര്‍ണമായും വയനാട്ടില്‍ നിന്നും അകന്നു കഴിഞ്ഞു. നെല്‍വയലുകളുടെ വിഭജനവും നൂതന കൃഷിയിലേക്കുള്ള കര്‍ഷകരുടെ ചുവടുമാറ്റവുമാണ് തിരിച്ചടിയാവുന്നത്. പുരാതന നെല്‍വിത്തുകള്‍ സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍ വന്നെങ്കിലും വയനാടിന് ആശ്വാസകരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടില്ല. ഗന്ധകശാല കൃഷി ചെയ്യുന്നവരുടെ പ്രത്യേക കാര്‍ഷിക സമിതികള്‍ നിലവിലുണ്ടെങ്കിലും പ്രത്യേകമായ പരിഗണന ലഭിക്കാത്തതിനാല്‍ ഇവയെല്ലാം കൃഷിയില്‍ നിന്നും അകന്നുപോവുകയാണുണ്ടായത്.

തനതു നെല്ലുകള്‍ സംരക്ഷിക്കുന്നതിനും വിപണനം നടത്തുന്നതിനും പ്രത്യേക വിപണി വയനാട്ടില്‍ നിലവിലില്ല. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എത്തിക്കുന്നതിനും സര്‍ട്ടിഫിക്കേഷന്‍ വൈകിയതിനാലും ഇതിന്റെ സാധ്യതകളൊന്നും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. പരമ്പരാഗത നെല്‍വിത്തുകള്‍ സംരക്ഷിക്കുമെന്ന് കൃഷിവകുപ്പ് അടിവരയിടുമ്പോഴും നെല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. തൊഴിലാളികളുടെ ലഭ്യതക്കുറവും ധനസഹായത്തിന്റെ പരിമിതിയും ഇതിനൊക്കെ വെല്ലുവിളിയായി തുടരുകയാണ്.

ചേകാടി, തിരുനെല്ലി തുടങ്ങിയ വനഗ്രാമങ്ങള്‍ നഷ്ടങ്ങള്‍ സഹിച്ചും ഇപ്പോഴും നെല്‍ക്കൃഷിയെ പരിപാലിക്കുന്നുണ്ട്. വയനാടിന്റെ ഹരിതാഭമായ നെല്‍പ്പാടങ്ങള്‍ കാണണമെങ്കില്‍ ഇവിടെത്തന്നെ പോകണമെന്നാണ് അവസ്ഥ. വന്യമൃഗങ്ങളുടെ ശല്യവും നഷ്ടക്കണക്കുകളും തൊഴിലാളിക്ഷാമവുമെല്ലാം സഹിച്ച് നെല്ലറയെ കാത്തുവെക്കുകയാണ് ഈ ഗ്രാമങ്ങള്‍.

Posted on: 17 Oct 2011 Mathrubhumi Wayanad News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക