.

.

Tuesday, October 25, 2011

വയനാട്ടില്‍ ഇനി പച്ചക്കറി കൃഷിയുടെ കാലം

സുല്‍ത്താന്‍ബത്തേരി: പച്ചക്കറി കൃഷിക്ക് കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് ഏറെ അനുയോജ്യ ജില്ലയായ വയനാട്ടില്‍ പച്ചക്കറി കൃഷിക്ക് സമയമായി. കഴിഞ്ഞ വര്‍ഷം വയനാട്ടില്‍ മുപ്പതിനായിരത്തോളം കര്‍ഷകര്‍ കൃഷിചെയ്തതായി വയനാട് ജില്ലാ ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റിങ് സൊസൈറ്റീ നടത്തിയ സര്‍വേയില്‍ കണ്ടെത്തി. സൊസൈറ്റി തന്നെ നൂറുകണക്കിന് കര്‍ഷകര്‍ക്ക് വിത്തുകള്‍ നല്‍കി. ഓരോ ദിവസവും കൂടുതല്‍ കുടുംബങ്ങളും കര്‍ഷകരും പച്ചക്കറി കൃഷിയിലേക്ക് തിരിച്ചുചെന്നതും പ്രതീക്ഷ നല്‍കുന്ന കാര്യമായി.

വയനാട്ടില്‍ ഏത് ഭാഗത്ത് ചെന്നാലും ഇന്ന് പച്ചക്കറി കൃഷി കാണാം. പയര്‍, പാവല്‍, പടവലം, ശീതകാല ഇനങ്ങളായ കാബേജ്, കോളിഫ്‌ളവര്‍, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയൊക്കെ വയനാടന്‍ മണ്ണില്‍ തഴച്ചുവളരുന്നു. വാങ്ങുന്ന പച്ചക്കറിയിലെ അമിതമായ കീടനാശിനി പ്രയോഗമാണ് കൂടുതല്‍ കുടുംബങ്ങളെ പച്ചക്കറി കൃഷിയിലേക്ക് ആകര്‍ഷിച്ചത്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നവര്‍ വേറെയുമുണ്ട്. സ്വന്തം ഉപയോഗത്തിന് സ്വയം കൃഷിചെയ്യുക എന്ന ആശയം കര്‍ഷകരില്‍ എത്തിക്കാന്‍ സൊസൈറ്റി വഹിക്കുന്ന പങ്കും ശ്ലാഘനീയമാണ്. കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ വകുപ്പ് മുഖേന പച്ചക്കറി വിത്തുകള്‍ നല്‍കിയതും കൃഷിയുടെ മുന്നേറ്റത്തിന് കാരണ
മായി.

വയനാട്ടില്‍ സപ്തംബര്‍ മുതല്‍ ഫിബ്രവരിവരെ ശീതകാലമായതിനാല്‍ കാബേജ്, കോളിഫ്‌ളവര്‍, ബ്രോക്കോളി, ബീന്‍സ്, കാരറ്റ്, ബീറ്റ്‌റൂട്ട്, നോല്‍ക്കോലു എന്നിവ കൃഷിചെയ്യാന്‍ അനുകൂല സാഹചര്യമാണ്. ഡിസംബര്‍ മുതല്‍ പയര്‍, പടവലം, പാവല്‍, മത്തന്‍, കാപ്‌സിക്കം എന്നിവ കൃഷിചെയ്യാം.

കുറഞ്ഞ സ്ഥലത്തുനിന്ന് കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ കഴിക്കുന്ന കൃഷിയാണിത്. സ്വന്തം ആവശ്യവും വില്പനയും സാധ്യമാകും. ഇതിനെല്ലാം പുറമെ വെള്ളരി, കുമ്പളം, തണ്ണിമത്തന്‍, കക്കിരി, പച്ചമുളക് എന്നിവയും കൃഷിചെയ്യാം. വേനല്‍ക്കാലത്ത് ഏറെ ആവശ്യക്കാര്‍ ഉള്ളത് പച്ചക്കറിക്കാണ്. വെള്ളരിയും കക്കിരിയും തണ്ണിമത്തന്‍ കൃഷിയും വയനാട്ടില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു.

ഈ വര്‍ഷം കൂടുതല്‍ പേര്‍ പച്ചക്കറി കൃഷിയിലേക്ക് തിരിയുമെന്നാണ് സംഘം പ്രസിഡന്റ് ജോര്‍ജ് മുണ്ടക്കന്‍ അഭിപ്രായപ്പെട്ടത്. ഈ വര്‍ഷം വിളയിറക്കല്‍ സീസണ്‍ ആരംഭിക്കുമ്പോള്‍ത്തന്നെ പച്ചക്കറി വിത്തുകള്‍ തേടി ഏറെപ്പേരെത്തി. കൂടാതെ അയല്‍ക്കൂട്ടങ്ങളും കുടുംബശ്രീ കൂട്ടായ്മകളും പച്ചക്കറി കൃഷിയില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നു. കഴിഞ്ഞവര്‍ഷം മിക്ക സംഘങ്ങളും വന്‍ വരുമാനമാണ് പച്ചക്കറി കൃഷിയിലൂടെ നേടിയത്. ആറ് മാസംകൊണ്ട്തന്നെ നല്ലൊരു വരുമാനം എന്ന ലക്ഷ്യംവെച്ച് ഈ രംഗത്തേക്ക് യുവാക്കളും ഇറങ്ങിയാല്‍ ഏറെ നേട്ടം കൊയ്യാന്‍ കഴിയും. കേരളത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളായ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടയും മറ്റും പച്ചക്കറി കൃഷിയില്‍കൂടി മാത്രമാണ് മുന്നേറുന്നത്. അതേ കാലാവസ്ഥതന്നെയായി മാറിക്കൊണ്ടിരിക്കുന്ന വയനാട്ടില്‍ ആ വഴി തുടരാന്‍ കഴിയും.

കര്‍ഷകര്‍ പച്ചക്കറിയിലേക്ക് തിരിയുന്നത് കണ്ട് വയനാട് ജില്ല പഴം, പച്ചക്കറി മാര്‍ക്കറ്റിങ് സഹകരണസംഘം കല്പറ്റ, മാനന്തവാടി, ബത്തേരി ഡിപ്പോകളില്‍ എല്ലാത്തരം പച്ചക്കറി വിത്തുകളും ഹൈബ്രീഡും അല്ലാത്തതുമായവ എത്തിച്ചിട്ടുണ്ട്.

Posted on: 25 Oct 2011 Mathrubhumi wayanad News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക