.

.

Thursday, October 13, 2011

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചക്കംകണ്ടം സന്ദര്‍ശിച്ചു ചക്കംകണ്ടം കണ്ടല്‍ വനമാപ്പില്‍ സ്ഥാനം പിടിക്കും

ചാവക്കാട്: സംസ്ഥാനത്തെ കണ്ടല്‍ വനമാപ്പിലേയ്ക്ക് ചക്കംകണ്ടവും സ്ഥാനം പിടിക്കുന്നു. ചക്കംകണ്ടം കായലിന്റെ കരകളോട് ചേര്‍ന്ന് വളര്‍ന്നു നില്‍ക്കുന്ന കണ്ടല്‍ച്ചെടികളെ ഇക്കാലമത്രയും വനംവകുപ്പ് കണ്ടില്ലെന്നു നടിക്കുകയായിരുന്നു. ചക്കംകണ്ടത്തെ കണ്ടല്‍ച്ചെടികളുടെ സമൃദ്ധി സംബന്ധിച്ച പരിസ്ഥിതി പ്രവര്‍ത്തകനായ സി.എഫ്. ജോര്‍ജ് സര്‍ക്കാരിനും വനംവകുപ്പിനും കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിനും നിവേദനം നല്‍കിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തെ ജോര്‍ജിന്റെ ശ്രമങ്ങള്‍ക്കാണ് ഫലമുണ്ടാകാന്‍ പോകുന്നത്.

ചക്കംകണ്ടത്തെ കണ്ടല്‍ച്ചെടികള്‍ പരിശോധിക്കാന്‍ വനംവകുപ്പിന്റെ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച രാവിലെ ചക്കംകണ്ടം മേഖല സന്ദര്‍ശിച്ചു. വനംവകുപ്പ് വടക്കാഞ്ചേരി റേഞ്ച് ഓഫീസര്‍ കെ.എന്‍. ഉണ്ണികൃഷ്ണന്‍നായര്‍, എരുമപ്പെട്ടി ഡ്യൂട്ടി റേഞ്ച് ഓഫീസര്‍ പി.സി. ജോണ്‍സണ്‍, ഗാര്‍ഡുമാരായ എസ്. രാജേഷ്, കെ.ടി. ഹരിപ്രസാദ്, കെ.എ. സലീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചക്കംകണ്ടത്തെത്തിയത്. ജോര്‍ജില്‍നിന്നും പരിസരവാസിയായ കെ.എ. ശ്രീധരനില്‍ നിന്നും സംഘം വിവരങ്ങള്‍ ശേഖരിച്ചു.

ചക്കംകണ്ടത്ത് രണ്ട് തരത്തിലുള്ള കണ്ടല്‍ ച്ചെടികളുണ്ടെന്ന് സംഘം അഭിപ്രായപ്പെട്ടു. ചക്കംകണ്ടത്തെ കണ്ടല്‍ച്ചെടികളെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു. സമീപപ്രദേശങ്ങളും കുണ്ടുവക്കടവും കനോലിക്കനാലിന്റെ വിവിധ തീരങ്ങളും സംഘം സന്ദര്‍ശിച്ചു. ചക്കംകണ്ടം കായലിലെ കണ്ടല്‍ച്ചെടികള്‍ നാശത്തിന്റെ വക്കിലാണെന്ന് ഒരു വര്‍ഷം മുമ്പ് കെ.എഫ്.ആര്‍.ഐ. വന്യമൃഗ ജീവശാസ്ത്രം വിഭാഗത്തിലെ ഡോ.ഇ.എ. ജെയ്‌സണ്‍ ചക്കംകണ്ടത്തെത്തി പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


Posted on: 13 Oct 2011 Mathrubhumi Thrissur News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക