.

.

Wednesday, October 12, 2011

പേടിയില്ലാ റെക്കോഡ്

ഏതു വമ്പന്‍ ശത്രുവിനെയും ഒട്ടും പേടിയില്ലാതെ നേരിടാനുള്ള സാമര്‍ത്ഥ്യം ! ഇരയെ അതിവേഗം കടിച്ചു മുറിക്കാന്‍ സഹായകരമായ ദൃഢതയുള്ള കൂര്‍ത്ത പല്ലുകള്‍; ആഫ്രിക്കയിലും തെക്കു പടിഞ്ഞാറന്‍ ഏഷ്യയിലുമൊക്കെ കാണപ്പെടുന്ന ഹണിബാഡ്ജറിന്‍െറ സവിശേഷതകളാണിത്.  ലോകത്തിലെ ഏറ്റവും പേടിയില്ലാത്ത ജീവി എന്ന നിലയില്‍ ഗിന്നസ് ബുക്കിലും ഇവ സ്ഥാനം പിടിച്ചിരിക്കുന്നു.
മറ്റു ജീവികളുടെ ആക്രമണത്തില്‍ നിന്ന് അനായാസം രക്ഷനേടാന്‍ സഹായിക്കുന്ന ശരീരാകൃതിയാണിവയ്ക്കുള്ളത്. തലയ്ക്കും ഉടലിനും കൂടി ഏകദേശം 75 സെന്റീമീറ്റര്‍ നീളവും 16 കിലോഗ്രാം വരെ ഭാരവും ഇക്കൂട്ടര്‍ക്കുണ്ടാവും. ശരീരം മുഴുവന്‍ കാണപ്പെടുന്ന നീളം കൂടിയ രോമങ്ങള്‍, വലിപ്പം കുറഞ്ഞ മുഖം, ചെവികള്‍, നീളമേറിയ കഴുത്ത്, തടിച്ചു കുറുകിയ ബലമുള്ള കാലുകള്‍ എന്നിവയാണ് ഇവയുടെ മറ്റു ശാരീരിക പ്രത്യേകതകള്‍.
ഇവയുടെ ശരീരത്തിന്‍െറ മുകള്‍ഭാഗത്തെ രോമങ്ങള്‍ വെള്ളയോ, വെള്ള കലര്‍ന്ന മഞ്ഞ നിറത്തിലോ കാണപ്പെടുന്നു. എന്നാല്‍ കീഴ് ഭാഗത്തെയും കാലുകളിലെയും വാലിലെയും രോമങ്ങള്‍ക്ക് കറുപ്പ് നിറമാണുള്ളത്.
മരപ്പൊത്തുകളും, പാറയിടുക്കുകളും, മണ്ണു മാന്തിക്കുഴിച്ചുണ്ടാക്കുന്ന മാളങ്ങളുമാണ് ഇവയുടെ പ്രധാന വിശ്രമസ്ഥാനങ്ങള്‍. രാത്രിസഞ്ചാരന്മാരായ ഇവ പകല്‍ മുഴുവന്‍ മാളങ്ങളില്‍ വിശ്രമത്തിലായിരിക്കും. ഒരു രാത്രിയില്‍ ഇരതേടി ഏകദേശം 32 കിലോമീറ്റര്‍ ദൂരം വരെ ഇവ സഞ്ചരിക്കാറുണ്ട്. ചത്ത മൃഗങ്ങളുടെ മാംസം റോഡന്റുകള്‍, പക്ഷികള്‍, മുട്ടകള്‍, പ്രാണികള്‍, തവളകള്‍, ആമകള്‍, തേളുകള്‍, തേന്‍, പഴവര്‍ഗങ്ങള്‍, സസ്യങ്ങളുടെ വേരുകള്‍ തുടങ്ങിയ നീണ്ട ഒരു ഭക്ഷണമെനു തന്നെ ഇക്കൂട്ടര്‍ക്കുണ്ട്.
ഹണിഗൈഡ് പോലെയുള്ള ചിലയിനം പക്ഷികള്‍ തുടര്‍ച്ചയായി പ്രത്യേകതരം ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് ഇവയെ തേന്‍ കൂടുകളിലേക്കാകര്‍ഷിക്കാറുണ്ട്. ഹണിബാഡ്ജര്‍ കൂടുപൊട്ടിച്ച് തേന്‍ കുടിക്കുമ്പോള്‍ ഈ പക്ഷികള്‍ തേനടകളും ലാര്‍വകളും ഭക്ഷിക്കുന്നു. തേന്‍കൂടു ഭക്ഷിക്കാന്‍ വേണ്ടി എത്ര വമ്പന്‍ മരങ്ങളിലും ഇവ വലിഞ്ഞു കയറും.
ചീഞ്ഞ മാംസം ഭക്ഷിക്കുന്നതിനാലും മണ്ണു മാന്താന്‍ പ്രത്യേക സാമര്‍ത്ഥ്യം ഉള്ളതിനാലും 'ശവക്കുഴി തോണ്ടുന്ന മൃഗം എന്നൊരു അപരനാമം ഇവയ്ക്കുണ്ട്. ശത്രുക്കളില്‍ നിന്നും രക്ഷനേടാനായി രൂക്ഷമായ ദുര്‍ഗന്ധത്തോടു കൂടിയ ഒരു സ്രവം പുറപ്പെടുവിക്കുന്നതും ഇവയുടെ സവിശേഷതയാണ്.
ഒരു പ്രസവത്തില്‍ സാധാരണയായി രണ്ട് കുഞ്ഞുങ്ങളാണ് ഇവയ്ക്കുണ്ടാവുക. 6 മാസമാണ് ഇവയുടെ ഗര്‍ഭകാലയളവ്.
സ്വയം  രക്ഷയ്ക്കായി മനുഷ്യരെപ്പോലും ആക്രമിക്കാന്‍ മടികാട്ടാത്ത ഇക്കൂട്ടര്‍ റാറ്റല്‍, തറക്കരടി എന്നീ പേരുകളിലുമറിയപ്പെടുന്നു.
മമേലിയ ക്ലാസില്‍ കാര്‍ണിവോറ ഓര്‍ഡറില്‍ മസ്റ്റെലിഡെ  (Mustelidae) എന്ന കുടുംബത്തിലുള്‍പ്പെടുത്തിയാണിവയെ വര്‍ഗീകരച്ചിരിക്കുന്നത്.  'മെല്ലിവോറ കാപെറെസിസ്  (Mellivora caperisis) എന്നതാണ് 20 വര്‍ഷം വരെ ആയുസുള്ള ഇവയുടെ ശാസ്ത്രീയ നാമം.

ഷിജു ആര്‍. നങ്ങ്യാര്‍കുളങ്ങര Manoramaonline Environment Wonders.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക