.

.

Friday, October 14, 2011

പാരിസ്ഥിതിക അനുമതിക്ക് ഇനി സംസ്ഥാന അതോറിറ്റി

ന്യൂഡല്‍ഹി: വികസനപദ്ധതികള്‍ക്കുള്ള പാരിസ്ഥിതിക അനുമതിക്കായി സംസ്ഥാനത്ത് പ്രത്യേക അതോറിറ്റി രൂപവത്കരിക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിതലസംഘത്തിന്റെ ആവശ്യം അംഗീകരിച്ചാണ് മന്ത്രാലയത്തിന്റെ തീരുമാനം. കേന്ദ്ര നിയമമന്ത്രാലയത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായശേഷം ഇക്കാര്യത്തില്‍ ഉടന്‍ ഔദ്യോഗിക വിജ്ഞാപനമുണ്ടാവും.
ഇതോടെ സംസ്ഥാനത്തെ വികസന-വ്യവസായ പദ്ധതികള്‍ക്കുള്ള പാരിസ്ഥിതിക അനുമതി ഇനി കേരളത്തില്‍ത്തന്നെ നല്‍കാനാവും. പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാറില്‍ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കേണ്ട സ്ഥിതിയാണ് ഇപ്പോള്‍.

2006-ലെ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനതലസമിതികള്‍ രൂപവത്കരിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. സംസ്ഥാനതല പാരിസ്ഥിതികാഘാത അതോറിറ്റിയും പാരിസ്ഥിതികാഘാതം വിലയിരുത്താനുള്ള വിദഗ്ധസമിതിയും രൂപവത്കരിക്കാന്‍ നിര്‍ദേശവും സമര്‍പ്പിച്ചു. ചെയര്‍മാനടക്കം മൂന്നംഗങ്ങളുള്ളതാവും അതോറിറ്റി. മൂന്നു വര്‍ഷം കാലാവധി. അതോറിറ്റി ചെയര്‍മാനായി കേന്ദ്ര സമുദ്രവികസനവകുപ്പിലെ മുന്‍സെക്രട്ടറി ഡോ. എ. ഇ. മുത്തുനായകത്തെയും മെമ്പര്‍ സെക്രട്ടറിയായി പാരിസ്ഥിതിക-കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടറെയും അംഗമായി എം.ജി. സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റംഗം ഡോ. കെ.പി. ജോയിയെയും നിയമിക്കണമെന്നും സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. 16 അംഗങ്ങളുള്ള വിദഗ്ധ സമിതിയുടെ പാനലും അംഗീകാരത്തിനായി സമര്‍പ്പിച്ചു. കഴിഞ്ഞ മാസം മന്ത്രിസംഘത്തോടൊപ്പം ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയന്തി നടരാജനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു.

പാരിസ്ഥിതികാനുമതി ആവശ്യമുള്ള കേന്ദ്ര പദ്ധതികളെ 'എ' വിഭാഗത്തിലും സംസ്ഥാന പദ്ധതികളെ 'ബി' വിഭാഗത്തിലും ഉള്‍പെടുത്തിയുള്ളതാണ് കേന്ദ്രവിജ്ഞാപനം. എല്ലാ പുതിയ പദ്ധതികള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പാരിസ്ഥിതികാനുമതി വേണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. വിദഗ്ധസമിതിയുടെ ശുപാര്‍ശയനുസരിച്ച് പദ്ധതികള്‍ക്ക് പാരിസ്ഥിതികാനുമതി നല്‍കുന്ന കാര്യം അതോറിറ്റി തീരുമാനിക്കും. ഒരു പദ്ധതിക്ക് അനുമതി നല്‍കാന്‍ പരിശോധന, സാധ്യത, പൊതുചര്‍ച്ച, വിലയിരുത്തല്‍ എന്നീ നാലു കടമ്പകളുണ്ടാവും. സംസ്ഥാനതലത്തില്‍ പരിഗണിക്കുകയും പരിശോധിക്കുകയും ചെയ്യുന്നത് 'ബി' വിഭാഗത്തിലുള്ള പദ്ധതികളാണ്. ഇവയെ ബി-ഒന്ന്, ബി-രണ്ട് എന്നിങ്ങനെ വേര്‍തിരിക്കും. വിശദമായ പാരിസ്ഥിതികാഘാതപഠനം ആവശ്യമുള്ളവയെ ബി-ഒന്നില്‍ ഉള്‍പെടുത്തും. അല്ലാത്തവയെ ബി രണ്ടിലും ഉള്‍പ്പെടുത്തും.

പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി നല്‍കുന്നതിന്റെ ഭാഗമായുള്ള പൊതുചര്‍ച്ച സംഘടിപ്പിക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനാണ് ഉത്തരവാദിത്വം. ജില്ലാ മജിസ്‌ട്രേറ്റിന്റെയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിനിധിയായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് റാങ്കില്‍ കുറയാത്ത വ്യക്തിയുടെയോ സാന്നിധ്യത്തിലായിരിക്കണം പൊതുചര്‍ച്ച. പാരിസ്ഥിതിക അനുമതിക്ക് അപേക്ഷ കിട്ടി 45 ദിവസത്തിനകം ഇതു പൂര്‍ത്തിയാക്കണം. പാരിസ്ഥിതിക ആഘാത പഠന റിപ്പോര്‍ട്ടില്‍ പദ്ധതി വിവരണം, പരിസ്ഥിതി വിവരണം, പദ്ധതി പരിസ്ഥിതിയെ എങ്ങനെ ബാധിക്കും സാങ്കേതികവിദ്യയ്ക്കും സ്ഥലത്തിനുമായി ബദല്‍ മാര്‍ഗങ്ങള്‍, പദ്ധതിയുടെ ഗുണഫലങ്ങള്‍ തുടങ്ങിയവ നിര്‍ബന്ധമായും വിശദീകരിക്കണം. ഈ റിപ്പോര്‍ട്ട് ലഭിച്ച് 45 ദിവസത്തിനുള്ളില്‍ പാരിസ്ഥിതികാനുമതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നാണ് വ്യവസ്ഥ.

ധാതുഖനനം, തീരദേശങ്ങളിലെ എണ്ണ-വാതക പര്യവേക്ഷണം, അമ്പതു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ജലപദ്ധതികള്‍, പുഴയോര പദ്ധതികള്‍, 500 മെഗാവാട്ട് വരെ ഉത്പാദന ശേഷിയുള്ള താപോര്‍ജനിലയങ്ങള്‍, ആണവോര്‍ജ പദ്ധതികള്‍, വര്‍ഷത്തില്‍ ദശലക്ഷം ടണ്‍ ഉത്പാദനശേഷിയുള്ള സിമന്റ് പ്ലാന്റുകള്‍, പെട്രോളിയം വ്യവസായം, തുകല്‍ സംസ്‌കരണം, രാസവള ഫാക്ടറികള്‍, കീടനാശിനി ഉത്പാദനം, പേപ്പര്‍-പള്‍പ്പ് വ്യവസായം, ഡിസ്റ്റിലറികള്‍ തുടങ്ങിയ പദ്ധതികള്‍ക്കെല്ലാം ഇനി സംസ്ഥാനതലത്തില്‍ പാരിസ്ഥിതിക അനുമതി നല്‍കാം. ഇവയ്‌ക്കെല്ലാം നിര്‍ബന്ധമായും പാരിസ്ഥിതികാഘാത പഠനം നടത്തണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു.

നിലവിലുള്ള ജലസേചനപദ്ധതികളുടെ ആധുനികീകരണം, ഇപ്പോഴുള്ള വ്യവസായ പാര്‍ക്കിലെയും വ്യവസായ എസ്റ്റേറ്റിലെയും പദ്ധതികള്‍, അധികമായി ഭൂമിയേറ്റെടുക്കല്‍ ആവശ്യമില്ലാത്ത ദേശീയപാത, റോഡ് വികസനം, കെട്ടിട നിര്‍മാണ പദ്ധതികള്‍, ടൗണ്‍ഷിപ്പ് എന്നിവയ്‌ക്കൊന്നും പാരിസ്ഥിതികാഘാതപഠനം ആവശ്യമില്ല. കേന്ദ്രസര്‍ക്കാര്‍ പങ്കാളിത്തത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് കേന്ദ്രസമിതിയുടെ പാരിസ്ഥിതികാനുമതി നേടിയിരിക്കണമെന്ന വ്യവസ്ഥ തുടരും.

(പി.കെ. മണികണ്ഠന്‍) Mathrubhumi 14.10.2011 News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക