.

.

Wednesday, October 12, 2011

കുട്ടനാട്ടില്‍ കരിങ്കല്‍ ബണ്ടിനു നീക്കം

കോട്ടയം: പരിസ്ഥിതിയെ പുനരുജ്ജീവിപ്പിക്കുന്നതിനു കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തപ്പെട്ട പല നിര്‍ദേശങ്ങളും നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ വൈമുഖ്യം കാണിക്കുകയാണ്. വ്യക്തിഗത സഹായങ്ങള്‍ക്കും പാടശേഖരങ്ങളുടെ പുറംബണ്ടു നിര്‍മാണത്തിനു മാണ് മുന്‍ഗണന.

അശാസ്ത്രീയ ബണ്ട് നിര്‍മാണം കുട്ടനാടിന്റെ പാരിസ്ഥിതിക തകര്‍ച്ചയ്ക്ക് ആക്കം കൂട്ടും. കുട്ടനാടിനെ തകര്‍ക്കുംവിധമുള്ള കരിങ്കല്ലു നിര്‍മാണങ്ങള്‍ക്കാണ് ഇപ്പോള്‍ സര്‍ക്കാര്‍ നീക്കം.

പാക്കേജിലെ 3500 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കുട്ടനാടിന്റെ ശേഷിയെ എങ്ങനെ ബാധിക്കുമെന്നുള്ള യാതൊരു പഠനവും നടത്തിയിട്ടില്ല.

ഡോ. സ്വാമിനാഥന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത് ചെളി കൊണ്ടുള്ള ബണ്ട് നിര്‍മാണത്തിന് മുന്‍ഗണന നല്‍കണമെന്നാണ്. ലക്ഷക്കണക്കിനു ടണ്‍ കരിങ്കല്ല് കുട്ടനാട്ടില്‍ കൊണ്ടിട്ടാല്‍ അവിടത്തെ ലോലമായ പാരിസ്ഥിതിക ആവാസവ്യവസ്ഥ തകരും. അവിടെ ആവശ്യമായി വരുന്ന കരിങ്കല്ലെല്ലാം തന്നെ മലയോര ജില്ലകളെ തകര്‍ത്ത് പൊട്ടിച്ചെടുക്കേണ്ടി വരും. നിയമം ലംഘിച്ചുള്ള പാറമടകള്‍ മറ്റൊരു പാരിസ്ഥിതിക തകര്‍ച്ചയ്ക്കും ഇടയാക്കും.

മുരിക്കന്‍ 20 അടി താഴ്ചയുള്ള കായലുകള്‍ ഒന്നാന്തരം നെല്‍പ്പാടങ്ങളാക്കിയത് ജലപാതകളില്‍ നിന്ന് ചെളി കുത്തിയെടുത്താണ്.
ജലപാതകളില്‍നിന്നു ചെളിയെടുത്തു ബണ്ടു കെട്ടുമ്പോള്‍ ഇവയുടെ ആഴം കൂടും. നീരൊഴുക്കു പുനഃസ്ഥാപിക്കുകയും ജലസസ്യങ്ങള്‍ മാറ്റപ്പെടുകയും ചെയ്യും. മല്‍സ്യസമ്പത്ത് വര്‍ധിക്കും.

കരിങ്കല്ലും കോണ്‍ക്രീറ്റും ഉപയോഗിച്ചുള്ള നിര്‍മാണത്തിനുവരുന്ന പണച്ചെലവ് പരിഗണിക്കപ്പെടുന്നതേയില്ല. വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികളിലുള്‍പ്പെടുത്തി 75% കേന്ദ്ര ധനസഹായം ഉറപ്പുവരുത്തുവാനുള്ള ബന്ധപ്പെട്ട ഒൌദ്യോഗിക സംവിധാനത്തിന്റെ ശ്രമം ഇതിന്റെ പിന്നിലുണ്ട്. കഴിഞ്ഞകാലങ്ങളില്‍ കുട്ടനാട് വികസനപദ്ധതികളിലുള്‍പ്പെടുത്തി പാതിവഴി ഉപേക്ഷിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇന്ന് കുട്ടനാട് നേരിടുന്ന ഏറ്റവും വലിയ ദുരന്തങ്ങള്‍. എ.സി. കനാലും, തണ്ണീര്‍മുക്കം ബണ്ടും ഉദാഹരണം. ബണ്ടുനിര്‍മാണത്തിലും ഇൌ ഗതി വന്നുകൂടായ്കയില്ല.
ഡോ. സ്വാമിനാഥന്റെ ശുപാര്‍ശ പരിഗണിച്ച് ചെളി ഉപയോഗിച്ച് ബണ്ടുകള്‍ ബലപ്പെടുത്തുകയും വിവിധതരം ജൈവസംരക്ഷണ പ്രവര്‍ത്തനങ്ങളും കൂടാതെ സാധ്യമായ സ്ഥലങ്ങളില്‍ ജിയോ ടെക്സ്ടൈല്‍ ഉപയോഗിച്ച് ബണ്ടു കൂടുതല്‍ ബലപ്പെടുത്തണം.

പരിസ്ഥിതി പ്രശ്നങ്ങള്‍ കുട്ടനാടന്‍ ജനതയുടെ ആരോഗ്യത്തെ ബാധിച്ചിരിക്കുന്നു. ആറുകളും തോടുകളും ചെളിയടിഞ്ഞും, ജലസസ്യങ്ങള്‍ വളര്‍ന്നും നീരൊഴുക്ക് നിലച്ച മട്ടാണ്. മാലിന്യങ്ങള്‍ ഇടാനുള്ള കുപ്പത്തൊട്ടികളായി മാറിയതോടെ രോഗാണു കേന്ദ്രങ്ങളായി ജലസ്രോതസ്സുകള്‍ മാറി. ജലസ്രോതസ്സുകള്‍ പുനരുജ്ജീവിപ്പിച്ച് നീരൊഴുക്ക് നിലനിര്‍ത്തണമെന്ന് കുട്ടനാട് പാക്കേജില്‍ ആവര്‍ത്തിച്ച് ശുപാര്‍ശ ചെയ്യുന്നു. 700 കിലോമീറ്ററോളം വരുന്ന കനാലുകളുടെയും ജലസ്രോതസ്സുകളുടെയും പുനരുദ്്ധാരണത്തിന് യാതൊരു പരിഗണനയും നല്‍കപ്പെട്ടിട്ടില്ല.
ജലസ്രോതസ്സുകള്‍ വംശനാശഭീഷണി നേരിടുന്ന കുട്ടനാടന്‍ മല്‍സ്യങ്ങളുടെ വളര്‍ച്ചയ്ക്കും ഉള്‍നാടന്‍ മല്‍സ്യത്തൊഴിലാളികളുടെ ജീവസന്ധാരണത്തിനും അനിവാര്യമാണ്. മല്‍സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നത് പ്രാദേശിക തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതും മല്‍സ്യാഹാരത്തിലെ ലഭ്യത പോഷകാഹാരത്തിന്റെ കുറവ് പരിഹരിക്കുകയും ജനങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ജലസ്രോതസ്സുകളുടെ അതിര്‍ത്തി നിര്‍ണയിക്കണമെന്ന് പാക്കേജില്‍ ശക്തമായി ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിനുവേണ്ടി ഗവണ്‍മെന്റ് ഒന്നും ചെയ്തിട്ടില്ല. അതിരുകള്‍ നിര്‍ണയിക്കാതെ സ്വകാര്യപാടശേഖരങ്ങളുടെ പുറംബണ്ടുകള്‍ നിര്‍മിക്കുന്നത് ജലസ്രോതസ്സുകളുടെ മരണമണി മുഴക്കും.

കുട്ടനാട് പദ്ധതികള്‍ പുനരാലോചനയ്ക്കു വിധേയമാക്കി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഡോ. സ്വാമിനാഥന്റെ ശുപാര്‍ശകള്‍ക്കനുസരിച്ച് മാത്രമെ നടത്താവു.

എന്‍.കെ. സുകുമാരന്‍ നായര്‍ (ജനറല്‍ സെക്രട്ടറി, പമ്പാ പരിരക്ഷണ സമിതി)ManoramaOnline Environment

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക