.

.

Monday, October 3, 2011

പച്ച പട്ടിട്ട സുന്ദരി

കുമളി: വെറും കാനനഭംഗി മാത്രമല്ല ഏറെ വിസ്മയങ്ങളാണ് തേക്കടിയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. ബോട്ട് ദുരന്തത്തിന്റെ മുറിപ്പെടുത്തുന്ന കാഴ്ചകള്‍ ഓര്‍മകളില്‍ ഓടിയൊളിച്ചതോടെ തേക്കടി വീണ്ടും സഞ്ചാരികളുടെ തിരക്കില്‍ വീര്‍പ്പുമുട്ടുന്ന കാഴ്ചയാണ് കഴിഞ്ഞ സീസണില്‍ ദൃശ്യമായത്. ലോക രാജ്യങ്ങളെ സാമ്പത്തിക മാന്ദ്യം വേട്ടയാടുന്നുണ്ടെങ്കിലും ഇത്തവണയും സീസണ്‍ മോശമാകില്ലെന്നാണ് ഇതുവരെയുള്ള സൂചനകള്‍. ഒരിക്കലെങ്കിലും തേക്കടി സന്ദര്‍ശിച്ചവരുടെ ഓര്‍മകളിലേക്ക് ലോക ടൂറിസം ദിനത്തില്‍ തേക്കടിയിലെ മനോഹര കാഴ്കള്‍ ഒരിക്കല്‍കൂടി ഓടിയെത്തട്ടെ.

തടാകത്തിലെ ബോട്ടിങ് തന്നെയാണ് ഇവിടുത്തെ പ്രധാന വിനോദം. ആന, പോത്ത്, മ്ളാവ്, പന്നി തുടങ്ങിയ വന്യമൃഗങ്ങളെയും കണ്ട് കുളിര്‍കാറ്റേറ്റ് സാവധാനമുള്ള യാത്ര ആരുടെ മനസ്സിലും മായാത്ത ഓര്‍മയാണ് സമ്മാനിക്കുന്നത്. ബോട്ടില്‍ കയറാന്‍ എത്തുമ്പോള്‍ ലാന്‍ഡിങ്ങില്‍ വിലസുന്ന കുരങ്ങന്‍മാര്‍ യാത്രക്കാരുടെ കൈവശമുള്ള പ്ളാസ്റ്റിക് കവറുകള്‍ തട്ടിയെടുക്കുന്നത് ഏറെനേരം ആസ്വദിച്ചശേഷമായിരിക്കും ബോട്ടില്‍ കയറുക. ഇൌ ഓര്‍മകള്‍ മായാതിരിക്കാന്‍ കൈവശമുള്ള ക്യാമറയില്‍ ചിത്രങ്ങളും പകര്‍ത്തിയാണ് സഞ്ചാരികള്‍ മടങ്ങുന്നത്. കെടിഡിസിയും വനം വകുപ്പുമാണ് ബോട്ട് സര്‍വീസ് നടത്തുന്നത്. വനം വകുപ്പ് ഒരാള്‍ക്ക് 40 രൂപ ഇൌടാക്കുമ്പോള്‍ കെടിഡിസി 150 രൂപയാണ് ചാര്‍ജ് ചെയ്യുന്നത്. ചാര്‍ജിലെ വ്യത്യാസം പലപ്പോഴും വിനോദസഞ്ചാരികളെ പ്രകോപിതരാക്കാറുണ്ട്.



വനത്തിനുള്ളിലൂടെ കാല്‍നടയായി സഞ്ചരിക്കണമെന്നുള്ളവര്‍ക്ക് അതിനും സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇൌ പദ്ധതികള്‍ വനം വകുപ്പിന്റെ ഇക്കോ ടൂറിസം പരിപാടിയുടെ ഭാഗമാണ്. ക്ളൌഡ് വാക്ക്, നേച്ചര്‍ വാക്ക്, ഗ്രീന്‍ വാക്ക്, ബോര്‍ഡര്‍ ഹൈക്കിങ്, ജംഗിള്‍ സ്കൌട്ട് എന്നിവയാണ് വിവിധ ട്രക്കിങ് പരിപാടികള്‍. ക്ളൌഡ്സ് വാക്ക് സമീപത്തുള്ള മലമുകളിലേക്കും മറ്റുള്ളവയെല്ലാം വനത്തിനുള്ളിലൂടെയുമുള്ള യാത്രകളാണ്. ജംഗിള്‍ സ്കൌട്ട് മൂന്ന് മണിക്കൂര്‍ നീളുന്ന രാത്രി വനയാത്രയാണ്. ബോര്‍ഡര്‍ ഹൈക്കിങിന് 1000 രൂപ മുടക്കുന്ന ഒരാള്‍ക്ക് ഒരു പകല്‍ മുഴുവന്‍ വനത്തിലൂടെ സഞ്ചരിക്കാം. ചുരുങ്ങിയത് നാലു പേരെങ്കിലും ഉണ്ടെങ്കില്‍ മാത്രമെ പരിപാടി നടത്തുകയുള്ളു. ഇത്രയും തുക മുടക്കാന്‍ കഴിയാത്തവര്‍ക്ക് നേച്ചര്‍ വാക്കും, ഗ്രീന്‍ വാക്കും പ്രയോജനപ്പെടുത്താം. രണ്ട് പരിപാടികളുടെയും ചാര്‍ജ് 800 രൂപയാണ്. ഇതും കൂടുതലാണെന്ന് കരുതുന്നവര്‍ക്ക് 300 രൂപ മുടക്കി മേഘങ്ങളോട് കിന്നാരം പറഞ്ഞ് ക്ളൌഡ്സ് വാക്കില്‍ പങ്കെടുക്കാം.

വനത്തിനുള്ളില്‍ താമസിക്കണമെന്ന് താല്‍പര്യമുള്ളവര്‍ക്ക് ടൈഗര്‍ ട്രയല്‍, ബാംബൂ ഗ്രോവ്, ജംഗിള്‍ ഇന്‍, ജംഗിള്‍ ക്യാംപ് എന്നീ വിവിധ പദ്ധതികളുണ്ട്. ടൈഗര്‍ ട്രയലിന് ഒരു രാത്രി വനത്തില്‍ താമസിക്കുന്നതിന് 4000 രൂപയും, രണ്ടു രാത്രി ഉള്‍പ്പെടുന്ന പ്രോഗ്രാമിന് 6000 രൂപയുമാണ് ചാര്‍ജ്. വാച്ച് ടവറില്‍ താമസിക്കുന്ന ജംഗിള്‍ ഇന്‍ പ്രോഗ്രാമിന് 2000 രൂപ നല്‍കണം. 1500 രൂപ മുടക്കിയാല്‍ ആനവച്ചാലിലുള്ള മുളങ്കാട്ടിലെ കുടിലില്‍ രണ്ടുപേര്‍ക്ക് താമസിക്കാം.

തടാകത്തിലെ യാത്രയും വനത്തിലൂടെയുള്ള ട്രക്കിങും ഒരു പകല്‍ കൊണ്ട് പൂര്‍ത്തിയാക്കണമെന്ന് ആഗ്രഹിക്കുന്നവരെ ഉദ്ദേശിച്ചാണ് ബാംബു റാഫ്റ്റിങ്. ഇതില്‍ ഒന്നിലും താല്‍പര്യമില്ലാത്തവര്‍ക്ക് തമിഴ്നാട്ടിലെ കൃഷിയിടങ്ങളിലൂടെ കാളവണ്ടിയില്‍ ഒരു യാത്രയാകാം. തടാകത്തിലെ ബോട്ടിങ് ഒഴികെ മറ്റ് ടൂറിസം പരിപാടികള്‍ക്ക് ബുക്ക് ചെയ്യാന്‍ തേക്കടി റെയ്ഞ്ച് ഓഫിസില്‍ സൌകര്യമുണ്ട്. ഫോണ്‍: 04869 224571

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക