.

.

Wednesday, October 12, 2011

വെറും കൂടുമാറ്റം മാത്രം!

തൃശൂര്‍: സര്‍ക്കാര്‍ തൃശൂരിനു വാഗ്ദാനം ചെയ്ത അത്യാധുനിക മൃഗശാലയ്ക്ക് അകാല ചരമം. പകരം പുത്തൂരില്‍ ഒരുങ്ങുന്നതു തൃശൂര്‍ മൃഗശാല മാറ്റിപ്പാര്‍പ്പിക്കാനുള്ള കര്‍മപദ്ധതി മാത്രം. മൃഗങ്ങളെ തൊട്ടുരുമ്മുന്ന വാഹന സവാരിയായിരുന്നു പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ പ്രധാന ആകര്‍ഷണമായി പറഞ്ഞിരുന്നത്. മാത്രമല്ല, കാട്ടിലെന്നപോലെ മൃഗങ്ങള്‍ സ്വൈരമായി വിഹരിക്കുന്ന സങ്കേതങ്ങള്‍ ഒരുക്കുമെന്നും പ്രാഥമിക ചര്‍ച്ചാവേളയില്‍ പറഞ്ഞുകേട്ടിരുന്നു.
എന്നാല്‍, കഴിഞ്ഞ ദിവസം വനംവകുപ്പ് തയാറാക്കിയ രൂപരേഖയും മുമ്പു ചര്‍ച്ച ചെയ്ത സ്വപ്നപദ്ധതിയും തമ്മില്‍ ആനയും ആടും പോലെയാണു വ്യത്യാസം. മാത്രമല്ല, ഏറെ ചെലവു പ്രതീക്ഷിക്കുന്ന സവാരിയെ കുറിച്ചു രൂപരേഖയില്‍ പരാമര്‍ശംപോലുമില്ല. തിരുവനന്തപുരം മൃഗശാലയുടെ പകുതിമാത്രം വലുപ്പമുള്ള മൃഗശാലയാണു പുത്തൂരില്‍ ഒരുങ്ങുന്നത്. തിരുവനന്തപുരം മൃഗശാലയില്‍ 720 മൃഗങ്ങളുണ്ടെങ്കില്‍ നിര്‍ദിഷ്ട പാര്‍ക്കില്‍ കേവലം 444 മൃഗങ്ങള്‍ മാത്രമെ ഉണ്ടാകു.
പുത്തൂരിലേക്കു മൃഗശാല മാറ്റി സ്ഥാപിക്കാനുള്ള കര്‍മപദ്ധതി നേരത്തെ മൃഗശാല ഡയറക്ടര്‍ ഡോ. ഉദയവര്‍മന്‍ തയാറാക്കിയിരുന്നു. ഈ കര്‍മപദ്ധതിയുടെ അല്‍പം വിപുലമായ പതിപ്പാണു സുവോളജിക്കല്‍ പാര്‍ക്കിന്റെ രൂപരേഖ എന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
മൃഗങ്ങളുടെ എണ്ണത്തിലല്ല മറിച്ചു വൈവിധ്യത്തിലാണു മൃഗശാലകളുടെ മികവ്. സന്ദര്‍ശകര്‍ എത്തുന്നതും അപൂര്‍വങ്ങളും വംശനാശം നേരിടുന്നതുമായ മൃഗങ്ങളെ കാണാനാണ്. അനക്കോണ്ട വരെയുള്ള അപൂര്‍വ 

ഉരഗങ്ങളുമായാണു മൈസൂര്‍ മൃഗശാല സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. എന്നാല്‍ സാധാരണ രാജവെമ്പാലയാണു തൃശൂര്‍ മൃഗശാലയിലെ ലോക്കല്‍ അനക്കോണ്ട. ഭീമന്‍പാണ്ട പോലുള്ള അപൂര്‍വ മൃഗങ്ങളും കേരളത്തിനു പുറത്തുള്ള മൃഗശാലകളില്‍ ഉണ്ട്.
എന്നാല്‍, കടുവയ്ക്കും പുലിക്കും സിംഹത്തിനുമപ്പുറം അപൂര്‍വ മൃഗങ്ങള്‍ രൂപരേഖയുടെ ഏടുകളിലുമില്ല. ജിറാഫും സീബ്രയും മാത്രമാണു വിദേശ മൃഗങ്ങള്‍.
മൃഗങ്ങളെ സ്വൈരവിഹാരത്തിനു വിടുകയും സന്ദര്‍ശകരെ സുരക്ഷിത കവചങ്ങള്‍ക്കുള്ളില്‍ സഞ്ചരിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന തുറന്ന മൃഗശാലകളാണ് ഇപ്പോള്‍ നിര്‍മിക്കാറുള്ളത്. എന്നാല്‍ ഏതു തരം മൃഗശാലയാണു പുത്തൂരില്‍ നിര്‍മിക്കുന്നതെന്ന് ഇതുവരെ വനംവകുപ്പ് വ്യക്തമാക്കിയിട്ടില്ല.
പുത്തൂരില്‍ സുവോളജിക്കല്‍ പാര്‍ക്ക് നിര്‍മിക്കുന്നതിനു മുന്നോടിയായി വിദേശത്തുനിന്നുള്ള മാതൃകകള്‍ സ്വീകരിക്കുമെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഉറപ്പ് നല്‍കിയിരുന്നു. വിവിധ മാതൃകകള്‍ പരിശോധിച്ചു പുത്തൂരിന് യോജ്യമായവ തയാറാക്കുന്നതിന് ഉദ്യോഗസ്ഥ സംഘത്തെ മറുനാടന്‍ മൃഗശാലകള്‍ കാണാന്‍ അനുവദിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍, മന്ത്രിയുടെ വാക്കുകളും പാഴായി. മാതൃകകള്‍ സ്വീകരിച്ചതുമില്ല; സംഘത്തെ നിയോഗിച്ചതുമില്ല.
മൃഗശാലയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു രാജ്യാന്തര കണ്‍സള്‍ട്ടന്‍സിപോലും സ്വീകരിച്ചില്ല. തിരുവനന്തപുരം മൃഗശാലയുടെ മുന്‍ ഡയറക്ടര്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സി.എസ്. യാലക്കിയെ ചുമതലപ്പെടുത്തിയതു മാത്രമാണു സര്‍ക്കാര്‍ ചെയ്തത്. മൃഗശാല അതോറിറ്റിക്ക് അപേക്ഷ നല്‍കേണ്ട സമയം അതിക്രമിച്ചതോടെ സി.എസ്. യാലക്കി തിരക്കിട്ടു രൂപരേഖ തയാറാക്കുകയായിരുന്നു.

ആര്‍. കൃഷ്ണരാജ് ManoramaOnline Thrissur News 12.10.2011

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക