.

.

Tuesday, October 11, 2011

ആനക്കൂവ ഭംഗിക്കും മരുന്നിനും

ഒരേസമയം സുന്ദരിയായ ഒരു ഉദ്യാനസസ്യവും ഔഷധമഹിമ ഉള്ളിലൊതുക്കിയ ഔഷധസസ്യവും-അതാണ് 'ആനക്കൂവ' എന്ന ക്രേപ് ജിഞ്ചറിന്റെ സവിശേഷത. ഏഷ്യന്‍ സ്വദേശിതന്നെയാണ് ഈ ചെടി; കൃത്യമായിപ്പറഞ്ഞാല്‍ ഇന്‍ഡൊനീഷ്യയിലെ ഗ്രേറ്റര്‍ സുന്‍ഡ ദ്വീപുകള്‍. പേരില്‍ 'ജിഞ്ചര്‍' എന്നുണ്ടെങ്കിലും നമുക്ക് സുപരിചിതമായ ഇഞ്ചിയുമായി വലിയ ബന്ധമൊന്നും ആനക്കൂവയ്ക്കില്ല. 'കോസ്റ്റസ്' എന്ന ജനുസിലാണത് പെടുന്നത്. ഇഞ്ചിക്കുടുംബത്തിന്റെ ഒരകന്ന ബന്ധു എന്നുവേണമെങ്കില്‍ ക്രേപ് ജിഞ്ചറിനെ വിശേഷിപ്പിക്കാം.

നമ്മുടെ നാട്ടിലുള്‍പ്പെടെയുള്ള ഉഷ്ണമേഖലാ ഉദ്യാനങ്ങളിലൊക്കെ ആനക്കൂവ നന്നായി വളരും. മൂന്നു മീറ്ററോളം ഉയരത്തില്‍ വളരുന്ന ക്രേപ് ജിഞ്ചര്‍ ഭൂദൃശ്യത്തിന് (ലാന്‍ഡ്‌സ്‌കേപ്പ്) നാടകീയചാരുത പകര്‍ന്നുനല്കാന്‍ പ്രയോജനപ്പെടുത്താറുണ്ട്. എങ്കിലും ഇതിന്റെ ശരാശരി വളര്‍ച്ച ഒന്നര-രണ്ടു മീറ്റര്‍ ഉയരത്തിലാണ്. കടുത്ത പച്ചിലകള്‍ ചെടിത്തണ്ടില്‍ 'സ്‌പൈറല്‍' രൂപത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. വലിയ വെളുത്ത പൂക്കള്‍ക്ക് മധ്യഭാഗത്തായി മഞ്ഞരാശി കാണാം. പൂവിതളുകള്‍ മെഴുകുപുരട്ടിയതുപോലി രിക്കും. അരികുകള്‍ ഫ്രില്ല് പിടിപ്പിച്ചതുപോലെ രൂപഭാവത്തോടെ വസ്ത്രങ്ങള്‍ തുന്നാന്‍ ഉപയോഗിക്കുന്ന ക്രേപ് കടലാസിനോട് സാമ്യമുള്ളതിനാലാണ് ഈ ഉദ്യാനഔഷധിക്ക് 'ക്രേപ് ജിഞ്ചര്‍' എന്ന പേരുകിട്ടിയത്.

വിത്തുകിഴങ്ങ് മണ്‍നിരപ്പിനു തൊട്ടുതാഴെയായി ഇഴഞ്ഞ് മുന്നോട്ടുപോകുന്നതിനനുസരിച്ചാണ് ചെടിയില്‍ പുതിയ തണ്ടുകള്‍ തലനീട്ടുന്നത്. വളരുന്നതനുസരിച്ച് ഈ ചുവന്ന തണ്ടുകള്‍ രസകരമായ രീതിയില്‍ ചുറ്റിവളയുന്ന പതിവുണ്ട്. ഇതനുസരിച്ചാണ് ഇതിലെ ഇലകള്‍ വിടരുന്നത്. ഈ ചുറ്റിത്തിരിയലാണ് ഇതിന് 'സ്‌പൈറല്‍ ജിഞ്ചര്‍' എന്നു പേരു ലഭിക്കാന്‍ കാരണം.

ക്രേപ് ജിഞ്ചര്‍ ഏറെയും പുഷ്പിക്കുന്നത് വേനല്‍ അവസാനിക്കാറാകുന്നതോടെയാണ്. പൂക്കള്‍ വിടര്‍ന്നുകൊഴിഞ്ഞാലും അതിനെ ഉള്‍ക്കൊള്ളുന്ന ചുകപ്പന്‍ പുഷ്പഭാഗം അതേപടി നിലനില്ക്കുകയും ചെയ്യും. 'കോസ്റ്റസ്' എന്ന ജനുസ്സില്‍ നിരവധി ജനങ്ങള്‍ ഉദ്യാന അലങ്കാരത്തിനുവേണ്ടിയാണ് വളര്‍ത്തുന്നത്. ഇതിന്റെതന്നെ 'പിങ്ക്ഷാഡോ' എന്ന ഇനം വെളുത്ത പൂക്കളില്‍ പിങ്ക്‌രാശിയുള്ളതാണ്. 'വേരിഗേറ്റസ്' എന്ന ഇനത്തിന്റെ ഇലകള്‍ക്ക് പച്ചയും വെളുപ്പും കലര്‍ന്ന നിറമാണ്. 'ഫോസ്റ്റര്‍ വേരിഗേറ്റഡ്' എന്ന ഇനത്തിനാകട്ടെ ചുവന്ന തണ്ടുകളും ക്രീം വെള്ളവരകള്‍ കോറിയ വീതിയേറിയ വലിയ ഇലകളും ഉണ്ട്. 'നോവ' എന്ന ഇനമാകട്ടെ വെറും മൂന്നടി ഉയരത്തില്‍ മാത്രമേ വളരാറുള്ളൂ. ഇതിന്റെ ഇലകള്‍ ഇളംപച്ചയാണ്.

ദിവസവും ഏറ്റവും കുറഞ്ഞത് 3 മണിക്കൂര്‍ നേരമെങ്കിലും സൂര്യപ്രകാശം കിട്ടുംവിധമാണ് ആനക്കൂവ വളര്‍ത്തേണ്ടത്. ജൈവവളക്കൂറും വെള്ളക്കെട്ടില്ലാത്തതുമായ മണ്ണും നിര്‍ബന്ധം. വിത്തുകിഴങ്ങ് മുറിച്ചു നട്ടുതന്നെയാണ് ഇതിന്റെ കൃഷി. ഇത്തരം കിഴങ്ങിന്‍ കഷണങ്ങള്‍ മണ്ണും മണലും ഇലപ്പൊടിയും കലര്‍ത്തിയ പോട്ടിങ് മിശ്രിതം നിറച്ച ചട്ടിയില്‍ ഒരിഞ്ചു താഴ്ത്തി നട്ടും ആനക്കൂവ വളര്‍ത്താം. അനുകൂല സാഹചര്യങ്ങളില്‍ ഒരൊറ്റ വിത്തുകിഴങ്ങില്‍നിന്നുതന്നെ പുതിയ തണ്ടുകളും ഇലകളും വിടര്‍ത്തി മൂന്നടി വിസ്തൃതിയില്‍ പുതിയ ചെടി വളര്‍ന്നുവ്യാപിക്കും. തണ്ട് മുറിച്ചുനട്ടും ആനക്കൂവ വളര്‍ത്താറുണ്ട്.

പനിചികിത്സയില്‍ ഇതൊരു അവിഭാജ്യഘടകമാണ്. ഇലകള്‍ ചതച്ച് കുഴമ്പാക്കി നെറ്റിയില്‍ പുരട്ടിയാല്‍ കടുത്ത പനി കുറയും. സസ്യഭാഗങ്ങള്‍ തിളപ്പിച്ച് കഷായമാക്കിയാല്‍ പനിയുള്ള വ്യക്തിക്ക് അതില്‍ കുളിക്കാം. ജലദോഷം, വാതം, ന്യുമോണിയ തുടങ്ങിയവയുടെ ചികിത്സയില്‍ ഉപയോഗിക്കുന്നു. ഇതിന്റെ കിഴങ്ങില്‍ കാര്‍ബോഹൈഡ്രേറ്റ് സമൃദ്ധമായുള്ളതിനാല്‍ ക്ഷാമകാലത്ത് ആനക്കൂവയുടെ കിഴങ്ങ് ഭക്ഷ്യയോഗ്യമാണ്. വേണ്ടത്ര നാരുമുണ്ട്. ഇന്‍ഡൊനീഷ്യയില്‍ ഇതിന്റെ ഇളംതണ്ടുകള്‍ പച്ചക്കറിയായി ഉപയോഗിക്കുന്നു. പ്രമേഹചികിത്സയിലും കരള്‍രോഗ ചികിത്സയിലും ഇതിന് ഉപയോഗമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.
സീമ ദിവാകരന്‍ (Mathrubhumi Karshikam)             

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക