.

.

Tuesday, October 11, 2011

മൃഗശാല: ഒടുവില്‍ രൂപരേഖ!

തൃശൂര്‍: പുത്തൂരില്‍ വനംവകുപ്പ് ആരംഭിക്കുന്ന സുവോളജിക്കല്‍ പാര്‍ക്കില്‍ 67 വിഭാഗങ്ങളില്‍ പെട്ട 444 വന്യജീവികള്‍ക്ക് വാസസ്ഥാനമൊരുങ്ങും. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി ലഭിക്കുന്നതിനായി നിര്‍ദിഷ്ട സുവോളജിക്കല്‍ പാര്‍ക്കിന്റെ രൂപരേഖ വനംവകുപ്പ് തയാറാക്കി. 79.05 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന സൂവോളജിക്കല്‍ പാര്‍ക്ക് നിര്‍മാണം അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. സ്ഥല സൌകര്യങ്ങളാല്‍ വീര്‍പ്പു മുട്ടുന്ന തൃശൂര്‍ നഗരത്തിലെ മൃഗശാലയാണു പൂത്തൂരിലേക്കു മാറ്റി സ്ഥാപിക്കുന്നത്.
വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള 136.85 ഹെക്ടര്‍ സ്ഥലമാണു വന്യജീവികളുടെ സംരക്ഷണം, പഠനം, വംശവര്‍ധനവ് എന്നിവ ലക്ഷ്യമിടുന്ന സൂവോളജിക്കല്‍ പാര്‍ക്കിനു വേണ്ടി ഉപയോഗിക്കുന്നത്. പശ്ചിമഘട്ട മലനിരകളില്‍ മാത്രം കാണപ്പെടുന്ന വരയാടുകള്‍, വംശനാശ ഭീഷണിയുടെ വക്കില്‍ നില്‍ക്കുന്ന സിംഹവാലന്‍ കുരങ്ങുകള്‍ എന്നിവയുടെ സംരക്ഷണവും വംശവര്‍ധനവുമായിരിക്കും പാര്‍ക്കിന്റെ പ്രധാന ലക്ഷ്യങ്ങള്‍. കുന്നും ചെരിവും നിറഞ്ഞ ഭൂപ്രകൃതി മൂലം തീം അടിസ്ഥാനമാക്കി ജീവികളെ വിന്യസിപ്പിക്കുന്നതിനു പകരം സസ്തനികള്‍, ഉരഗങ്ങള്‍, പക്ഷികള്‍ എന്നീ വിഭാഗത്തിലായിരിക്കും കൂടുകള്‍ ഒരുക്കുന്നത്.

അതേ സമയം സന്ദര്‍ശകര്‍ക്കു മൃഗശാലയുടെ സജ്ജീകരണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ രൂപരേഖ നല്‍കുന്നില്ല. വിദേശ രാജ്യങ്ങളില്‍ കാണപ്പെടുന്ന അത്യാധുനിക പാര്‍ക്കുകളുടെ മാതൃക സ്വീകരിക്കുമെന്നു മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ പറഞ്ഞിരുന്നെങ്കിലും

രൂപരേഖ ഇതു സംബന്ധിച്ചു മൌനം പാലിക്കുന്നു. നിലവിലുള്ളതിനേക്കാള്‍ 20 ഇനം ജീവികള്‍ പാര്‍ക്കില്‍ ഉണ്ടാകും. അതേ സമയം മൃഗങ്ങളുടെ എണ്ണത്തില്‍ കുറവ് വരുകയും ചെയ്യും. തൃശൂര്‍ മൃഗശാലയില്‍ 479 വന്യജീവികള്‍ ഉണ്ടെങ്കില്‍ പുതിയ പാര്‍ക്കില്‍ 444 ജീവികള്‍ മാത്രമേ ഉണ്ടാകൂ. ഇപ്പോഴത്തെ മൃഗശാലയില്‍ ഏറ്റവും കൂടുതലുള്ള മാനുകളെ എണ്ണത്തില്‍ കുറവു വരുത്തുന്നതാണു പൂത്തൂര്‍ പാര്‍ക്കിലെ അംഗസംഖ്യ കുറയ്ക്കുന്നത്.

ആനക്കമ്പക്കാരുടെ നാടായ തൃശൂരിലെ പുതിയ പാര്‍ക്കിലും ആനകള്‍ ഉണ്ടാകില്ല. മലയണ്ണാന്‍ മുതല്‍ സിംഹം വരെയുള്ള 25 ഇനത്തില്‍ പെട്ട 220 സസ്തനികളാണു പാര്‍ക്കില്‍ ഉണ്ടാവുക. തൃശൂര്‍ മൃഗശാലയിലെ ഉരഗ വിഭാഗത്തിനെ അതേ പടി നിലനിര്‍ത്തിയാണ് പാര്‍ക്ക് ഒരുക്കുന്നത്. രാജവെമ്പാല മുതല്‍ കടലാമ വരെ ഉരഗ വിഭാഗത്തിലുണ്ടാകും. ഭീമന്‍ പല്ലിയെ മാത്രമാണു പുറത്തു നിന്ന് കൊണ്ടു വരുന്നത്. 15 ഇനത്തില്‍ 68 ഉരഗങ്ങളെ പുതിയ പാര്‍ക്കിലും കാണാം. 24 ഇനത്തില്‍ പെട്ട 150 പക്ഷികളെ പക്ഷി വിഭാഗത്തില്‍ കാണാം. ഇതില്‍ 11 ഇനങ്ങള്‍ വിദേശ പക്ഷികളാണ്.

നിലവില്‍ വിദേശ പക്ഷികള്‍ ഒന്നും തൃശൂര്‍ മൃഗശാലയില്‍ ഇല്ല. ഒട്ടകപ്പക്ഷിയും എമുവും അടക്കമുള്ള വിദേശികളാണു തൃശൂരില്‍ എത്തുന്നത്. ജിറാഫ്, സീബ്ര, ഹിപ്പോപ്പൊട്ടാമസ് എന്നിവയാണു വിദേശികളായ സസ്തനികള്‍. പുത്തൂരിലെ കൈനൂര്‍ വില്ലേജ് ഓഫിസിനു മുന്‍വശത്തായിരിക്കും പാര്‍ക്കിന്റെ പ്രവേശന കവാടം. ഇവിടെ തന്നെ സന്ദര്‍ശകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സൌകര്യമുണ്ടാകും. ഭക്ഷണ ശാലകള്‍ ഉള്‍പ്പെടെ മറ്റ് അടിസ്ഥാന സൌകര്യങ്ങളും ഉണ്ടാകും. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള പാര്‍ക്കില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററായിരിക്കും ഡയറക്ടര്‍.

കൂടാതെ രണ്ട് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍മാരുടെ നേതൃത്വത്തിലുള്ള ഭരണ വിഭാഗം വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള മൃഗപരിചരണ വിഭാഗം എന്നിവയിലായി നൂറോളം ജീവനക്കാര്‍ ഉണ്ടാകും. മൃഗങ്ങളുടെ ഭക്ഷണത്തിനായി പുല്ലു വളര്‍ത്താനും രുപരേഖ ശുപാര്‍ശ ചെയ്യുന്നു. സ്പെഷല്‍ ഓഫിസര്‍ സി.എസ്. യാലക്കിയാണു രൂപരേഖ തയാറാക്കിയിരിക്കുന്നത്.

11.10.2011 Manoramaonline Thrissur News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക