.

.

Saturday, October 15, 2011

സഞ്ചാരികളുടെ മനംകവര്‍ന്ന് പ്രകൃതിഭംഗികള്‍

വയനാട്/പടിഞ്ഞാറത്തറ: മഴ മാറിയതോടെ വയനാടിന്റെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തിരക്കിലായി. നൂറുകണക്കിന് മറുനാടന്‍ സഞ്ചാരികളും അഭ്യന്തര ടൂറിസ്റ്റുകളുമാണ് വയനാടിനെ സ്‌നേഹിച്ചെത്തുന്നത്. ചരിത്രപൈതൃകം സൃഷ്ടിക്കുന്ന ശിലാഗുഹയായ എടക്കലിലാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്നത്. ചെങ്കുത്തായ എടയ്ക്കല്‍ മലകയറാന്‍ പ്രായഭേദമെന്യേ വന്‍ തിരക്കാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിലാലിഖിതമാണ് ഈ ഗിരിപര്‍വതത്തിന്റെ ഖ്യാതി ലോകമെങ്ങും എത്തിക്കുന്നത്.

വയനാടിന്റെ കളിപ്പൊയ്കയായി വിശേഷിപ്പിക്കുന്ന പൂക്കോട് തടാകത്തില്‍ ഉല്ലാസബോട്ടുയാത്ര അവിസ്മരണീയ അനുഭവമാണ്. പൂജാ അവധിവേളയില്‍ മൂവായിരത്തിലധികം സഞ്ചാരികളാണ് കര്‍ണാടകയില്‍നിന്നു മാത്രം ഇവിടെയെത്തി മടങ്ങിയത്. നാലു കുന്നുകള്‍ക്ക് നടുവിലായുള്ള തടാകം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നോഡല്‍ കേന്ദ്രമാണ്.

മാനം തൊട്ടുനില്ക്കുന്ന മലനിരകള്‍ക്ക് അഭിമുഖമായി നിലകൊള്ളുന്ന ബാണാസുരസാഗറാണ് വയനാട്ടിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട വിനോദകേന്ദ്രം. ഏഷ്യയിലെ രണ്ടാമത്തെ എര്‍ത്ത്ഫാം എന്നു വിശേഷിപ്പിക്കുന്ന ബാണാസുരസാഗറില്‍ കെ.എസ്.ഇ.ബി. ഹൈഡല്‍ പദ്ധതിയാണ് നടപ്പാക്കുന്നത്. ഏഴു കിലോമീറ്ററോളം കുന്നുകളെ വലംവെച്ച് തടാകത്തിലൂടെ ബോട്ടുയാത്രയും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചുട്ടുപൊള്ളുന്ന ഉച്ചവെയിലില്‍ പോലും സഞ്ചാരികള്‍ ഇവിടെ ഏറെ നേരം ചെലവിടുന്നു.

വന്യജീവി സങ്കേതങ്ങള്‍, കുറുവാ ദ്വീപ്, തീര്‍ഥാടകരുടെ പുണ്യഭൂമിയായ തിരുനെല്ലി എന്നിവിടങ്ങളിലും സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. സൂചിപ്പാറ, കാന്തന്‍പാറ വെള്ളച്ചാട്ടങ്ങള്‍, പക്ഷിപാതാളം എന്നിവ കാണാന്‍ പ്രത്യേകമായി എത്തുന്ന സാഹസിക സഞ്ചാരികളും ഏറെയുണ്ട്. സ്വാഭാവിക വിനോദസഞ്ചാരത്തിന്റെ അനന്തസാധ്യതകളാണ് വയനാടിന് മുതല്‍ക്കൂട്ടാവുന്നത്. റി സോര്‍ട്ടുകളും മറുനാടന്‍ ടൂര്‍ ഓപ്പറേറ്റര്‍മാരും ഇതിനെ ചൂഷണം ചെയ്ത് സഞ്ചാരികളെ പിഴിയുന്നു എന്ന ആരോപണവുമുണ്ട്.
വിനോദകേന്ദ്രങ്ങളില്‍ നിന്നും ഡി.ടി.പി.സി.യും വനംവകുപ്പും പുരാവസ്തു വകുപ്പും കെ.എസ്.ഇ.ബിയും വന്‍ വരുമാനം ഉണ്ടാക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കുന്നില്ല എന്നാണ് വ്യാപകമായ പരാതി. ഓരോ വര്‍ഷവും വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ ഇങ്ങനെ പതിവു പരാതികള്‍ പറയുമ്പോഴും നില മെച്ചപ്പെടുത്താന്‍ അധികൃതര്‍ ശ്രദ്ധിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. വികലവികസനത്തിന് മാതൃകയാവുകയാണ് വയനാടന്‍ വിനോദകേന്ദ്രങ്ങള്‍.

ആദിവാസികളടക്കമുള്ളവരെ പങ്കാളികളാക്കി വിനോദ വ്യവസായം വളര്‍ത്തുന്നതില്‍ അവഗണന തുടരുകയാണ്. മാനന്തവാടി പഴശ്ശി പാര്‍ക്ക്, കര്‍ലാട് തടാകം, കുങ്കിച്ചിറ തുടങ്ങി ഒട്ടേറെ കേന്ദ്രങ്ങള്‍ ആരും ശ്രദ്ധിക്കാതെ കിടക്കുകയാണ്.
'എന്‍ ഊര്‍' പോലുള്ള പദ്ധതികള്‍ വൈകുന്നതിനാല്‍ വികസനസ്വപ്നങ്ങള്‍ മന്ദീഭവിക്കുകയാണ്.
അനുദിനം സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുമ്പോഴും വയനാട് സൗകര്യം ഒരുക്കുന്നതില്‍ പിന്നോട്ടുപോവുകയാണ്.

Posted on: 15 Oct 2011 Mathrubhumi Wayanad News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക