.

.

Saturday, October 29, 2011

വേമ്പനാട്ടുകായലില്‍ പോളശല്യം ; യാത്രയും മീന്‍പിടിത്തവും പ്രതിസന്ധിയില്‍

മുഹമ്മ/ആലപ്പുഴ: വേമ്പനാട്ടുകായലിന്റെ ആലപ്പുഴമുതല്‍ കൊച്ചി വരെയുള്ള മേഖലകളില്‍ പോളശല്യം രൂക്ഷം. മത്സ്യവിനോദസഞ്ചാര-ഗതാഗത മേഖലകള്‍ ഇതിന്റെ കഷ്ടതയനുഭവിക്കുകയാണ്. കാലംതെറ്റിയെത്തുന്ന മഴ, ഒഴുക്കില്ലായ്മ, ഉപ്പുകയറാത്തത് ഇതെല്ലാമാണ് പ്രകൃത്യാലുള്ള പോളനശീകരണത്തിന് വിഘാതമായിട്ടുള്ളത്. സര്‍ക്കാറും തദ്ദേശ സ്ഥാപനങ്ങളും പോള നശീകരണത്തിനായി ലക്ഷങ്ങള്‍ ചെലവാക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കാണാത്ത അവസ്ഥയാണ്.
വേമ്പനാട്ടുകായലിന്റെ ഇരുകരകളിലുമായി പോള കൂടുതല്‍ തിങ്ങിക്കിടക്കുന്നത് തണ്ണീര്‍മുക്കം ബണ്ടിന്റെ കിഴക്കുഭാഗത്താണ്. കൃഷിയിറക്കലിന്റെ ഭാഗമായി കുട്ടനാടന്‍ പാടശേഖരങ്ങളില്‍നിന്ന് തള്ളിയ പോളയും കൂടി കായലിലേക്കെത്തിയപ്പോള്‍ ആര്‍. ബ്ലോക്ക് മുതല്‍ തണ്ണീര്‍മുക്കം ബണ്ടുവരെയുള്ള ഭാഗത്ത് പോള തിങ്ങിക്കിടക്കുകയാണ്. ഈ മേഖലയിലെ ചീനവലകളൊന്നും ഇപ്പോള്‍ മത്സ്യം പിടിക്കാന്‍ താഴ്ത്തുന്നില്ല. താഴ്ത്തിയാല്‍ പോളനിറഞ്ഞ് വല പൊട്ടിപ്പോകുന്ന അവസ്ഥയാണ്. വേമ്പനാട്ടുകായലിന്റെ കൈവഴികളായ കൈതപ്പുഴ, കുമ്പളങ്ങി, വെളുത്തുള്ളി കായലിലും ഇതാണവസ്ഥ. നീട്ടുവല, ഒഴുക്കുവല, വീശുവല, ഊന്നിവല എന്നിവ ഉപയോഗിച്ച് മീന്‍ പിടിക്കാന്‍ വയ്യാത്ത അവസ്ഥയാണ്. വലയിട്ടാല്‍ വല പൊട്ടിപ്പോകും. കുറ്റിയും ഒടിച്ചുകൊണ്ടുപോകും.
മുഹമ്മ, തവണക്കടവ്, അരൂക്കുറ്റി, പെരുമ്പളം തുടങ്ങിയ ജെട്ടികളില്‍നിന്നുള്ള യാത്രാബോട്ടുകളുടെ സഞ്ചാരം ഏറെ ബുദ്ധിമുട്ടിലാണ്. പ്രൊപ്പല്ലറില്‍ പായല്‍ കുരുങ്ങി പലപ്പോഴും ബോട്ടിന്റെ യാത്ര മുടങ്ങും. ഒരു ബോട്ടുമാത്രമുള്ള സ്ഥലങ്ങളില്‍ മിക്കവാറും യാത്രക്കാര്‍ കുടുങ്ങിയതുതന്നെ. കാക്കത്തുരുത്തുപോലുള്ള ചെറുദ്വീപുകളില്‍ താമസിക്കുന്നവരാണ് ഇതിന്റെ ദുരിതം കൂടുതല്‍ അനുഭവിക്കുന്നത്.
വേമ്പനാട്ടുകായലിലൂടെയുള്ള കോട്ടപ്പുറം കൊല്ലം ദേശീയ ജലപാതയില്‍ പെട്രോളും ഡീസലുമായി പോകുന്ന ബാര്‍ജുകള്‍ക്കും പോള തടസ്സമുണ്ടാക്കുകയാണ്.
തീരദേശവാസികള്‍ പോളശല്യം കൂടിയതോടെ ഭീതിയിലാണിപ്പോള്‍. പോളനിറഞ്ഞ മേഖലകളില്‍ കൊതുകുശല്യം കൂടുതലാണ്. ഇഴജന്തുക്കളും നീര്‍നായയും കൂടുതലായെത്തുന്നതും ഭയം വര്‍ധിപ്പിക്കുന്നു.വിനോദസഞ്ചാരികളുമായി ഹൗസ് ബോട്ടുകള്‍ക്ക് സഞ്ചാരം നടത്തുന്നതിനും പോള പ്രശ്‌നമാകുന്നു. തീരത്തെ റിസോട്ടുകളില്‍നിന്ന് വിനോദസഞ്ചാരികള്‍ക്ക് കായലില്‍ ചവിട്ടുബോട്ടുകളില്‍ ഉല്ലാസം നടത്താനും പോള തടസ്സമാണ്.
കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വേമ്പനാട്ടുകായലില്‍ മാത്രം പോളവാരാന്‍ ഇതിനകം ലക്ഷങ്ങള്‍ ചെലവഴിച്ചെങ്കിലും വെറുതെയായി. ലക്ഷങ്ങള്‍ മുടക്കി കുട്ടനാട്ടില്‍ പോള വാരല്‍ യന്ത്രം കൊണ്ടുവന്നെങ്കിലും ഫലപ്രദമായില്ല. ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് പോളയില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശ്രമവുമായെത്തിയെങ്കിലും വിജയം കണ്ടില്ല. അന്യസംസ്ഥാനങ്ങളിലുള്‍പ്പെടെ പോള വളത്തിനും വൈദ്യുതിക്കും മറ്റുമായി വിജയകരമായി ഉപയോഗിക്കുമ്പോഴും ഇവിടെ കരാറുകാര്‍ക്കുമാത്രമാണ് പോളകൊണ്ട് ലാഭം.
Posted on: 29 Oct 2011 mathrubhumi Alappuzha news.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക