.

.

Saturday, October 22, 2011

മുന്ന മറന്നില്ല; സ്നേഹത്തിന്റെ രുചി

നിലമ്പൂര്‍: ആറു മാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ മുന്ന മടങ്ങിയെത്തിയപ്പോള്‍ വനപാലകരുടെ ആഹ്ളാദത്തിന് അതിരില്ല. കാടിനെ പരിപാലിക്കുന്നവര്‍ക്ക് കാടിന്റെ സ്നേഹവും സൌഹൃദവും പകരാനെത്തിയ മലയണ്ണാനാണ് മുന്ന. അപൂര്‍വമായൊരു ചങ്ങാത്തത്തിന്റെ കഥകൂടിയാണിത്. മൂന്നു വര്‍ഷം മുന്‍പാണ് കവളമുക്കട്ട ചക്കിക്കുഴി സ്റ്റേഷനിലേക്ക് വിരുന്നുകാരിയായി മുന്ന എത്തുന്നത്, ഡപ്യൂട്ടി റേഞ്ചര്‍ എം. മോഹന്‍ദാസ് ചുമതലയേറ്റ വേളയില്‍. ഒരു ദിവസം അതിരാവിലെ സ്റ്റേഷന്‍ പരിസരത്തെത്തിയ മലയണ്ണാന് മോഹന്‍ദാസ് പഴം എറിഞ്ഞുകൊടുത്തു. പിറ്റേന്നും ഇതേനേരത്ത് കക്ഷിയെത്തി. പിന്നെ മഴയായാലും മഞ്ഞായാലും മുന്നപതിവു തെറ്റാത്ത സന്ദര്‍ശകയായി. കറുപ്പുകലര്‍ന്ന കടുംതവിട്ട് നിറവും ഇളംമഞ്ഞനിറവുമുള്ള നീണ്ട രോമങ്ങളുമായി എത്തുന്ന മലയണ്ണാന് മുന്ന എന്നു പേരിട്ടു.

കുറച്ചുകഴിഞ്ഞ് വരവ് ഇണയോടൊപ്പമായി. അവന്ഉണ്ണിയെന്നും പേരിട്ടു. രണ്ടുംമോഹന്‍ദാസിന്റെ മക്കളുടെ പേരു തന്നെ. ഫോറസ്റ്റര്‍മാരായ പി.കെ. ദേവാനന്ദന്‍, വി. രവീന്ദ്രന്‍ എന്നിവരുള്‍പ്പെടെ മുഴുവന്‍ ജീവനക്കാരുമായും ഇവര്‍ ചങ്ങാത്തത്തിലായി. ഇരുവര്‍ക്കുമായി ദിവസവും ഒരു കിലോ ചെറുപഴം വാങ്ങിനല്‍കും. എപ്പോഴും മരത്തിനു മുകളില്‍ കഴിയുന്ന ഇവ സ്റ്റേഷനിലേക്കു വരുന്നതു തന്നെ ആഹ്ളാദത്തോടെ ഉച്ചത്തില്‍ ചിലച്ചു കൊണ്ടാണ്. സ്റ്റേഷനില്‍ നിന്ന് പഴം കിട്ടിയില്ലെങ്കില്‍ മോഹന്‍ദാസിനെ തിരഞ്ഞ് ക്വാര്‍ട്ടേഴ്സിലുമെത്തും. ഇതിനിടെയാണ് ഒരുദിനം ഇരുവരെയും കാണാതായത്. സാധ്യമായിടത്തെല്ലാം തിരഞ്ഞു. വേട്ടക്കാരുടെ കണ്ണില്‍പ്പെട്ടോ എന്നും ആശങ്കയായി.
കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞദിവസം വള്ളിപ്പടര്‍പ്പില്‍ തൂങ്ങി മുന്നയെത്തിയത്. ദൂരെ എവിടെയോ കൂടുകൂട്ടി പ്രസവിച്ചശേഷമാണ് വരവെന്നു കരുതുന്നു. അല്‍പം തടിച്ച് മിനുങ്ങിയിട്ടുണ്ട്. വൈകാതെ ഉണ്ണിയുമെത്തിയതോടെ സ്റ്റേഷന്‍ പഴയപോലെ ശബ്ദ മുഖരിതമാണിപ്പോള്‍. 'ദമ്പതികള്‍ മക്കളെക്കൂടി ഉടന്‍ കൊണ്ടുവരുമെന്നാണ് വനപാലകരുടെ പ്രതീക്ഷ.

Manoramaonline Malappuram News 21.10.2011

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക