.

.

Wednesday, September 14, 2011

കടലിലെ ദുര്‍ഗന്ധം: കാരണത്തെക്കുറിച്ച് ഭിന്നാഭിപ്രായം

കൊല്ലം:കടലില്‍ അനുഭവപ്പൈട്ട ദുര്‍ഗന്ധം കുറഞ്ഞു. എന്നാല്‍ ഈ പ്രതിഭാസത്തിന്റെ കാരണത്തെക്കുറിച്ച് ശാസ്ത്രജ്ഞര്‍ക്കിടയില്‍ ഭിന്നാഭിപ്രായം. കടലിലെ സുക്ഷ്മസസ്യങ്ങള്‍ (ആല്‍ഗ) കൂട്ടത്തോടെ ചത്തൊടുങ്ങിയതുമൂലമാണെന്ന് ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ കടലിനടിയില്‍ നിന്നുള്ള വാതകമാണെന്ന് പരിസ്ഥിതിഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ആശങ്ക വേണ്ടെന്ന് കളക്ടര്‍ പി.ജി.തോമസ് പറഞ്ഞു.

കൊല്ലം കടലോരത്ത് ഇരവിപുരം മുതല്‍ തങ്കശ്ശേരിവരെയുള്ള ഭാഗത്ത് കഴിഞ്ഞ ദിവസമാണ് കടലില്‍നിന്ന് രൂക്ഷഗന്ധം വമിച്ചത്. സുനാമിയുടെ സൂചനയാണെന്നുവരെ വ്യാഖ്യാനമുണ്ടായി. തീരദേശ വാസികള്‍ പരിഭ്രാന്തരായി.

ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ കളക്ടര്‍ പി.ജി.തോമസ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ജെ.പ്രസന്നകുമാറിന് നിര്‍ദ്ദേശം നല്‍കി. അദ്ദേഹം തിരുവനന്തപുരത്ത് സ്‌കൂള്‍ ഓഫ് അക്വാട്ടിക് ബയോളജിയിലെ വിദഗ്ദ്ധരുടെ അഭിപ്രായം തേടി. അവിടെനിന്ന് ഒരുസംഘം എത്തി കടലില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ട ഭാഗത്തെ വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചു. പരിശോധനാഫലം ബുധനാഴ്ച അറിയാം.

കടലിലെ സൂക്ഷ്മസസ്യങ്ങളായ പ്ലവകങ്ങള്‍ (ആല്‍ഗ) കൂട്ടത്തോടെ ചത്തുപൊങ്ങിയതാണെന്നാണ് പ്രഥാമിക നിഗമനം. മണ്‍സൂണ്‍ ശക്തമായതോടെ കല്ലടയാറ്റില്‍നിന്നും മറ്റും കൂടുതല്‍ ശുദ്ധജലം അഷ്ടമുടിക്കായല്‍വഴി കടലില്‍ എത്തിയതോടെ വെള്ളത്തില്‍ ഉപ്പുരസം കുറഞ്ഞു. നിശ്ചിത അളവില്‍ ഉപ്പുരസമുള്ള കടല്‍വെള്ളത്തില്‍ ജീവിക്കുന്ന സസ്യങ്ങള്‍ ഇതോടെ നശിച്ചുവെന്നും ഇതുമൂലമുണ്ടായ ദുര്‍ഗന്ധമാണിതെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ജെ.പ്രസന്നകുമാര്‍ പറഞ്ഞു. അതേസമയം മത്സ്യങ്ങള്‍ ചത്തുപൊങ്ങിയിട്ടില്ല. സുനാമിയുമായി ഈ പ്രതിഭാസത്തിന് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഭൂമിശാസ്ത്രപരമായ പ്രതിഭാസമാണിതെന്ന് പരിസ്ഥിതി ഗവേഷകനായ ഡോ. സൈനുദ്ദീന്‍ പട്ടാഴി അഭിപ്രായപ്പെട്ടു. സൂക്ഷ്മസസ്യങ്ങള്‍ നശിച്ചാല്‍ ദുര്‍ഗന്ധം അനുഭവപ്പെടില്ല.

ഇപ്പോള്‍ കേരളത്തിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കരയിലും കടലിലും നേരിയ ഭൂചലനം അനുഭവപ്പെടുന്നുണ്ട്. ഇതുനസരിച്ച് ഭൂമിയുടെ പ്രതലങ്ങളില്‍ ക്രമീകരണങ്ങള്‍ വരുത്തുമ്പോള്‍ കടലിനടിയില്‍നിന്ന് ലാവാപ്രവാഹം ഉണ്ടാകുമെന്നും ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള ഹൈഡ്രജന്‍ സള്‍ഫൈഡ് പോലെയുള്ള വാതകങ്ങള്‍ വമിക്കുമെന്നും സൈനുദ്ദീന്‍ പട്ടാഴി പറഞ്ഞു. കൊല്ലത്ത് കടലില്‍ അനുഭവപ്പെട്ട ദുര്‍ഗന്ധം ഇതുമൂലം സംഭവിച്ചതാണ്.

ഇത്തരം സംഭവം മുമ്പുമുണ്ടായിട്ടുണ്ട്. ഇതില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നും സുനാമിയുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദുര്‍ഗന്ധത്തിനുകാരണം കടല്‍ക്കറയാണെന്ന് മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും പറയുന്നു. എല്ലാ വര്‍ഷവും ഇതുണ്ടാകാറുണ്ട്. ഇതില്‍ അപകടകരമായി ഒന്നുംതന്നെയില്ല.

Mathrubhumi Kollam News 14.9.2011

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക