.

.

Thursday, September 1, 2011

ആഴക്കടലിലെ അജ്ഞാതര്‍

ആളെണ്ണി കണക്കെടുക്കുന്ന സെന്‍സസ് എന്ന ഏര്‍പ്പാട് കരയില്‍ പതിവാണല്ലോ. എന്നാല്‍, കുറച്ചുകാലം മുമ്പ് കടലിലും അത്തരമൊന്ന്  നടത്തി. ഒടുവില്‍, കണ്ടുകിട്ടിയവരുടെ കണക്കെടുത്തപ്പോള്‍ കണ്ണുതള്ളിപ്പോയി. നാളിതുവരെ മനുഷ്യരാരും കണ്ടിട്ടില്ലാത്ത കുറേയേറെപ്പേര്‍. കൃത്യമായി പറഞ്ഞാല്‍ ഇരുപതിനായിരത്തോളം പുതിയ ജീവികള്‍ !
ശാസ്ത്രലോകത്തിന് പരിചിതമായിരുന്ന കടല്‍ജീവികളുടെ എണ്ണം 2,30,000 ആണെന്നായിരുന്നു ഇതുവരെയുള്ള കണക്ക്. കടലിലെ സെന്‍സസ് കഴിഞ്ഞതോടെ ഇത് ഒറ്റയടിക്ക് രണ്ടരലക്ഷമായി.

സെന്‍സസ് എന്നൊക്കെ നിസ്സാരമായി പറയാമെങ്കിലും കടലിലാകുമ്പോള്‍ സംഗതിയത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ ഇതുപോലൊരു കണക്കെടുപ്പ് ആഗോളവ്യാപകമായി ഇതുവരെ നടന്നിട്ടുമില്ല. എണ്‍പതിലധികം രാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ജീവശാസ്ത്രജ്ഞര്‍ ഇതില്‍ പങ്കെടുത്തു. ഒരു ദശകത്തോളം നീണ്ട സെന്‍സസിന്‍റ പൂര്‍ണവിവരങ്ങള്‍ പുറത്തുവിട്ടത് 2010 ഒക്ടോബറില്‍. നിനച്ചിരിക്കാതെ കിട്ടിയ വലിയൊരു നിധിയായിരുന്നു ശാസ്ത്രലോകത്തെ സംബന്ധിച്ച് ഈ കണ്ടെത്തല്‍.

കണ്ടെടുത്ത 20,000 സ്പീഷീസുകളില്‍ ആറായിരം എണ്ണം മനുഷ്യന് തികച്ചും അജ്ഞാതമായിരുന്നു. ഇതില്‍ വിചിത്രമായ മത്സ്യങ്ങളും നീരാളികളും കണവകളുമൊക്കെ ഉള്‍പ്പെടും. ഇതിനുപുറമേ, കേട്ടുകേള്‍വി പോലുമില്ലാത്ത മറ്റനേകം ജീവികളും.

അറിയാവുന്ന പല ജീവികളുടെയും അറിയാത്ത സ്വഭാവ വിശേഷങ്ങള്‍ ഈ സെന്‍സസിലൂടെ കണ്ടെത്തി. കടല്‍ ജീവികള്‍ക്ക് ഭീഷണിയാകുന്ന മനുഷ്യന്‍െറ ഇടപെടലുകള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവരാനും കഴിഞ്ഞു. ഇതിന്‍െറ ഫലമായി  ചില കടല്‍ജീവികളെ പ്രത്യേകമായി സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇന്ന് ലോകത്തില്‍ നടന്നുവരുന്നു.

മനുഷ്യന് നന്നേ പരിചിതമായ കടല്‍ഭാഗങ്ങളില്‍പോലും അപരിചിതമായ ധാരാളം ജീവിവര്‍ഗങ്ങളെ കണ്ടെത്താനായെന്നാണ് സെന്‍സസില്‍ പങ്കെടുത്ത പ്രശസ്ത ഗവേഷകന്‍ പോള്‍ സ്നെല്‍ഗ്രോവ് പറഞ്ഞത്. കടല്‍ സെന്‍സസില്‍ കണ്ടെടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 'ഡിസ്കവറീസ് ഓഫ് ദ സെന്‍സസ് ഓഫ് മറൈന്‍ ലൈഫ് എന്ന ഗ്രന്ഥവും അദ്ദേഹം രചിച്ചു.

വന്‍തോതിലുള്ള മത്സ്യബന്ധനമായിരുന്നു കടല്‍ജീവികളെ സംബന്ധിച്ച് ഇതുവരെയുള്ള വലിയ പ്രശ്നം. എന്നാല്‍ കടലില്‍ ആസിഡ് കലരുന്നതും ആഗോളതാപനവുമായിരിക്കും ഭാവിയില്‍ ഇവയ്ക്ക് ഏറ്റവും മാരകമെന്ന് പോള്‍ സ്നെല്‍ഗ്രോവ് പറയുന്നു. ഇത്തരം ഘടകങ്ങള്‍ കടലിനെ എങ്ങനെയൊക്കെ ബാധിക്കും എന്ന കാര്യത്തില്‍ വിശദമായ പഠനങ്ങള്‍ നടന്നുവരികയാണ്.

അഞ്ജാതരായ ആയിരക്കണക്കിന് ജീവികള്‍ കടലില്‍ ഇനിയും കണ്ടേക്കാം. കാരണം, കണ്‍മുന്നിലാണെങ്കിലും കടലിന്‍െറ ഉള്ളറകള്‍ ഇന്നും മനുഷ്യന്‍െറ കാണാമറയത്തുതന്നെ !

നിയാസ് കരീം Manorama online, Environmet, Aqua world

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക