.

.

Sunday, September 25, 2011

ആലപ്പുഴയില്‍ ശീതളപാനീയങ്ങള്‍ക്ക് വീണ്ടും വിലക്ക്

ആലപ്പുഴ: തദ്ദേശീയമായി നിര്‍മിക്കുന്ന ശീതളപാനീയങ്ങള്‍ക്ക് ജില്ലയില്‍ ഞായറാഴ്ചമുതല്‍ വീണ്ടും നിരോധനം ഏര്‍പ്പെടുത്തി. മഞ്ഞപ്പിത്തം വ്യാപകമായതിനെത്തുടര്‍ന്നാണ് നടപടി. ഒരു മാസത്തേക്കായിരിക്കും നിരോധനം. തദ്ദേശീയമായി നിര്‍മിക്കുന്ന സോഡ, സര്‍ബത്ത്, ജ്യൂസുകള്‍, നാരങ്ങാവെള്ളം എന്നിവയ്ക്കാണ് വിലക്ക്. സിപ്പ്അപ്പും നിരോധിച്ചിട്ടുണ്ട്. ആരോഗ്യവിഭാഗം നടത്തുന്ന പരിശോധനയില്‍ മോശം കുടിവെള്ളമുപയോഗിച്ചുകൊണ്ടുള്ള പാനീയങ്ങളുടെ വില്പന കണ്ടെത്തിയാല്‍ കടയുടമയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ആലപ്പുഴ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിനുശേഷം തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് കളക്ടര്‍ സൗരഭ് ജെയിനാണ് ഇക്കാര്യം അറിയിച്ചത്.

ജൂണ്‍-ജൂലായ് മാസങ്ങളില്‍ ജില്ലയില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ചപ്പോഴും അന്ന് ജില്ലാ ഭരണകൂടം രണ്ടുമാസത്തേയ്ക്ക് ശീതളപാനീയങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വ്യാപാരികളുടെ ഭാഗത്തുനിന്ന് വ്യാപക എതിര്‍പ്പ് ഉണ്ടായതിനെത്തുടര്‍ന്ന് നിരോധനം ഫലപ്രദമായി നടപ്പാക്കാനായിരുന്നില്ല. അതുകൊണ്ടുതന്നെ വീണ്ടും നിരോധനം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് യോഗത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നു. എന്നാല്‍, ജില്ലയിലെ പ്രത്യേകസാഹചര്യം കണക്കിലെടുത്ത് താത്കാലികമായി നിരോധനം നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മഞ്ഞപ്പിത്തവും എലിപ്പനിയുമാണ് ജില്ലയില്‍ ഇക്കുറി കടുത്തഭീഷണി ഉയര്‍ത്തിയിട്ടുള്ളത്. എലിപ്പനി ബാധിച്ച് ആറുപേരും മഞ്ഞപ്പിത്തം ബാധിച്ച് ഒരാളുമാണ് അടുത്തകാലത്തായി മരിച്ചത്. കൂടാതെ ദിവസേന ശരാശരി മൂന്നും നാലും പേര്‍ക്കുവീതം രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് മറ്റുചില പ്രതിരോധനടപടികളും നടപ്പാക്കാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്.

എലിപ്പനി ബാധിച്ച് അടുത്തിടെ മൂന്നുപേര്‍ മരിച്ച ചേര്‍ത്തല നഗരസഭ, പള്ളിപ്പുറം പഞ്ചായത്ത്, കാവാലം പഞ്ചായത്ത് എന്നിവിടങ്ങളില്‍ ബോധവത്കരണപരിപാടികള്‍ തുടര്‍ച്ചയായി സംഘടിപ്പിക്കും. കുടുംബശ്രീയുമായി ചേര്‍ന്നായിരിക്കും ഇത്. മഞ്ഞപ്പിത്തം തടയുന്നതിനായി ശുദ്ധജല ലഭ്യത ഉറപ്പാക്കും. ഇതിനായി എല്ലാ ജലസംഭരണികളും സൂപ്പര്‍ക്ലോറിനേഷന്‍ നടത്തും. മഞ്ഞപ്പിത്തം കൂടുതലായി കണ്ടെത്തിയ തുറവൂര്‍, മുഹമ്മ, മാവേലിക്കര മേഖലകളിലെ ജലസംഭരണികള്‍ ഞായറാഴ്ച മുതല്‍തന്നെ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യും. മറ്റുള്ള ജലസംഭരണികളില്‍ ക്ലോറിന്‍ ഉപയോഗിക്കുന്നതിന്റെ അളവ് കൂട്ടാനും ധാരണയായി.

സപ്തംബര്‍ 28ന് ജില്ലയില്‍ എല്ലായിടത്തും ശുചീകരണ ദിനമായി ആചരിക്കും. ഇത് തുടര്‍പ്രക്രിയയായി നടത്തിക്കൊണ്ടുപോകും. മാലിന്യങ്ങള്‍ യഥാസമയം നീക്കംചെയ്യാന്‍ തദ്ദേശസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാലിന്യനീക്കത്തിന് ശാസ്ത്രീയമാര്‍ഗങ്ങള്‍ തേടും. ഹോട്ടലുകള്‍ റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലെ ഭക്ഷണവും മറ്റും പരിശോധിച്ച് മോശം ഭക്ഷണം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഇതിനായി പ്രത്യേകസംഘത്തെ നിയോഗിക്കും. എല്ലാ വീടുകളിലും ക്ലോറിനേഷന്‍ നടത്താന്‍ ആശാപ്രവര്‍ത്തകരോടും ആവശ്യപ്പെട്ടിട്ടുണ്ട്. മഞ്ഞപ്പിത്തം ബാധിച്ചവരുടെ ചികിത്സയ്ക്കുള്ള മരുന്ന് ഉറപ്പാക്കാനും ആരോഗ്യവകുപ്പ് അധികൃതരോട് യോഗം നിര്‍ദേശിച്ചു.

സ്വകാര്യ ആസ്​പത്രികളില്‍ ചികിത്സതേടുന്നവരുടെ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന് ലഭിക്കാത്തതിനാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ എല്ലാ സ്വകാര്യആസ്​പത്രികളും അതത് ദിവസം കൃത്യമായി ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആസ്​പത്രികളിലായി 78 ഡോക്ടര്‍മാരുടെ കുറവുണ്ട്. ഇത് അടിയന്തരമായി നികത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും. ജില്ലയില്‍ 50 പേര്‍ക്ക് ഇതിനകം എലിപ്പനി പിടിപെട്ടിട്ടുണ്ട്. ആറുപേര്‍ മരിക്കുകയും ചെയ്തു. ഈ സാഹചര്യം കണക്കിലെടുത്ത് എലിനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എം. സിറാബുദ്ദീന്‍, ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം (എന്‍.ആര്‍.എച്ച്.എം.) ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എല്‍. മനോജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, നഗരസഭാ സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Mathrubhumi Alappuzha news, 25.9.2011

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക