.

.

Thursday, September 8, 2011

സൂര്യന്റെ വഴിയേ ട്രെയിനുകള്‍

റെയില്‍വേയില്‍ സൌരോര്‍ജം പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിവിധ രാജ്യങ്ങളില്‍ സജീവമായി. ട്രെയിനുകളില്‍ സൌരവിളക്കുകള്‍ സ്ഥാപിച്ചുകൊണ്ട് ഇന്ത്യന്‍ റെയില്‍വേയും ഈ രംഗത്തു ചുവടുവയ്ച്ചു. ഹിമാചല്‍പ്രദേശിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രം കൂടിയായ കാംഗ്രാവാലി സെക്ഷനിലെ പന്തന്‍കോട് - ജോഗീന്ദര്‍നഗര്‍ പാതയില്‍ സര്‍വീസ് നടത്തുന്ന നാþരോഗേജ് ട്രെയിനിലാണു പരീക്ഷണാടിസ്ഥാനത്തില്‍ സൌര വിളക്കുകള്‍ ഉപയോഗിച്ചു തുടങ്ങിയത്. ഒരു കോച്ചിലാണ് ഇപ്പോള്‍ സൌര വിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പരീക്ഷണ പദ്ധതിയുടെ സാമ്പത്തിക വശങ്ങള്‍കൂടി പഠിച്ചശേഷം പദ്ധതി വിപുലീകരിക്കുന്നത് ആലോചിക്കുമെന്ന് കേന്ദ്ര പാരമ്പര്യേതര ഊര്‍ജ മന്ത്രി ഫാറൂഖ് അബ്ദുല്ല ലോക്സഭയെ അറിയിച്ചു.

ഇന്ത്യന്‍ റെയില്‍വേയുടെ പരീക്ഷണം സൌര വിളക്കുകളില്‍ മാത്രം ഒതുക്കിയപ്പോള്‍ സൌരോര്‍ജംകൊണ്ടു ട്രെയിന്‍ ഒാടിച്ചു ലോകത്തെ അമ്പരപ്പിക്കുകയാണ് ബെല്‍ജിയം. 2014 മുതല്‍ റെയില്‍വേയുടെ ഊര്‍ജ ഉപയോഗത്തിന്റെ 28 ശതമാനം പാരമ്പര്യേതര സ്രോതസുകളില്‍ നിന്നു കണ്ടെത്തുമെന്ന പ്രഖ്യാപനത്തോടെ ജര്‍മനിയും 'സോളാര്‍ ട്രെയിന്‍ പദ്ധതികള്‍ക്കു തുടക്കമിട്ടുകഴിഞ്ഞു. 2050ല്‍ സമ്പൂര്‍ണമായും കാര്‍ബണ്‍ രഹിത ഊര്‍ജ സ്രോതസുകളിലാവും ട്രെയിന്‍ ഓടിക്കുകയെന്നും ജര്‍മനി പ്രഖ്യാപിച്ചിട്ടുണ്ട്.

പബ്ലിക്-പ്രൈവറ്റ് കണ്‍സോര്‍ഷ്യത്തിന്റെ നിയന്ത്രണത്തിലുള്ള ബെല്‍ജിയം റെയില്‍വേയും(ഇന്‍ഫ്രാബെല്‍) സൌരോര്‍ജോല്‍പാദകരായ എന്‍ഫിനിറ്റിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. പാþരീസ് - ആംസ്റ്റര്‍ഡാം പാതയില്‍ ആന്റ്വെപിനും ഡച്ച് അതിര്‍ത്തിക്കും ഇടയിലെ 3.4 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മേല്‍പ്പാലത്തിനുമേല്‍ 16000 സോളാര്‍ പാനലുകള്‍ സ്ഥാപിച്ചാണ് ബെല്‍ജിയം ഇൌ നേട്ടം കൈവരിച്ചത്.

ഈ ഭാഗത്തെ മരങ്ങള്‍ വെട്ടി നശിപ്പിക്കാതെ റെയില്‍പാത ഒരുക്കാന്‍വേണ്ടി നിര്‍മിച്ച മേല്‍പ്പാതയുടെ പാരിസ്ഥിതിക പ്രാധാന്യം ഇതോടെ ഇരട്ടിച്ചിരിക്കുകയാണ്. 3.3 ജിഗാവാട്ട് വൈദ്യുതിയാണ് ഒരുവര്‍ഷം ഇൌ പാനലുകള്‍ ഉല്‍പാദിപ്പിക്കുക. വര്‍ഷം നാലായിരം ട്രെയിനുകള്‍ക്ക് ഉൌര്‍ജം പകരാന്‍ ഇൌ പാനലുകള്‍ക്കു സാധിക്കും. 15.7 മില്ല്യണ്‍ യൂറോയാണ് പദ്ധതിയുടെ മൊത്തം ചെലവ്. ഒന്‍പതു വര്‍ഷംകൊണ്ട് മുടക്കുമുതല്‍ തിരിച്ചുകിട്ടുമെന്നാണു പ്രതീക്ഷ. ചൈനീസ് കമ്പനിയായ ജിന്‍കോ സോളാറാണ് ബെല്‍ജിയത്തിന്റെ സൌരോര്‍ജ റെയില്‍ പദ്ധതിക്കുള്ള സോളാര്‍ പാനലുകള്‍ നിര്‍മിച്ചു നല്‍കിയത്.

പ്രതീക്ഷകള്‍ക്കു വിരുദ്ധമായി ജൂലൈയില്‍ പെയ്ത കനത്ത മഴയും ഓഗസ്റ്റിലെ മൂടല്‍ മഞ്ഞുമെല്ലാം തുടക്കത്തില്‍ നിരാശ പടര്‍ത്തിയെങ്കിലും പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എല്ലാവരും പ്രതീക്ഷയിലാണ്. പ്രതിവര്‍ഷം 900 മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. ജൂണിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം.

എന്‍.പി.സി. രംജിത് (Manoramaonline, Environment, save erth)

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക