.

.

Wednesday, January 25, 2012

വേനലിനുമുമ്പെ കുന്തിപ്പുഴവരള്‍ച്ചയുടെ പിടിയിലേക്ക്

മണ്ണാര്‍ക്കാട്: കുംഭമാസവെയിലെത്തും മുമ്പേ കുന്തിപ്പുഴ നീര്‍ച്ചാലായി. വേനല്‍ തുടങ്ങുംമുമ്പേ ഇതാണ് സ്ഥിതിയെങ്കില്‍ കടുത്തവേനലില്‍ പുഴ വരണ്ടുണങ്ങുമോ എന്ന ഭീതിയിലാണ് തീരവാസികള്‍. അവരുടെ ഈ പേടി വെറുതെയല്ല. കടുത്തവേനലില്‍പ്പോലും ഇരുകരകളും തൊട്ടൊഴുകിയിരുന്ന കുന്തിപ്പുഴ ഇന്നും മുതിര്‍ന്നതലമുറയുടെ ഓര്‍മയിലുണ്ട്. വീടുകളിലാകെ സുസജ്ജമായ കുളിമുറികള്‍ വന്നെങ്കിലും തീരത്തെ സാധാരണക്കാര്‍ കുടിക്കാനും കുളിക്കാനുമൊക്കെ ആശ്രയിക്കുന്നത് ഇന്നും കുന്തിപ്പുഴയെയാണ്.

മണ്ണാര്‍ക്കാടിന് കുടിവെള്ളംനല്‍കുന്ന മേജര്‍ ശുദ്ധജല വിതരണപദ്ധതിയുടെ ഏകആശ്രയവും കുന്തിപ്പുഴയാണ്. തെങ്കര, മണ്ണാര്‍ക്കാട് പഞ്ചായത്തുകള്‍ക്കായി രൂപകല്പനചെയ്ത പന്ത്രണ്ടരക്കോടിയുടെ മറ്റൊരു കുടിവെള്ളപദ്ധതി സര്‍ക്കാരിന്റെ അനുമതി കാത്തിരിപ്പുമാണ്. പുഴ വറ്റിവരണ്ടാല്‍ കുടിവെള്ള പദ്ധതിയുടെ താളവും തെറ്റും.

പുഴയില്‍ ജലനിരപ്പ് കുറഞ്ഞുതുടങ്ങിയിട്ട് വര്‍ഷങ്ങളായി. അന്നുമുതല്‍ മണലെടുപ്പുകാരുടെ കൊയ്ത്തുകാലമായിരുന്നു. പുഴയുടെ അടിത്തട്ടിലെ ഉരുളന്‍കല്ലുകള്‍വരെ പെറുക്കിയെടുത്തു. അതോടെ പുഴ കുറ്റിച്ചെടികളും ചതുപ്പുംകൊണ്ട് നിറഞ്ഞു. ഒരു പുഴയുടെ സ്വാഭാവികമരണത്തിലേക്കുള്ള ചുവടുവെപ്പുകളായിരുന്നു ഇത്.

പുഴയിലെ ജലനിരപ്പ് കുറഞ്ഞതോടെ നബാര്‍ഡിന്റെ സഹായത്തോടെ മണ്ണാര്‍ക്കാട് ആറാട്ടുകടവിലും പോത്തോഴിക്കടവിലും തടയണകള്‍ പണിതു. മണ്ണാര്‍ക്കാട് എം.എല്‍.എ.യായിരുന്ന ജോസ്‌ബേബി മുന്‍കൈയെടുത്ത് ആറാട്ടുകടവില്‍ 115.5 ലക്ഷവും പോത്തോഴിക്കടവില്‍ 98.5 ലക്ഷവും ചെലവിട്ടാണ് തടയണകള്‍ പണിതത്. തടയണ വന്നതോടെ പുഴയോരത്തെ കിണറുകളിലെ ജലനിരപ്പും ഉയര്‍ന്നിരുന്നു. എന്നാല്‍, തടയണകളിലെ ചീര്‍പ്പുകള്‍ പലരും എടുത്തുമാറ്റിത്തുടങ്ങിയതോടെ വെള്ളം നില്‍ക്കാതായി.

പുഴയുടെ ഇരുകരകളിലുമായി അനധികൃതമായി സ്ഥാപിച്ചിട്ടുള്ളവയുള്‍പ്പെടെ ഒട്ടേറെ മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം തോട്ടങ്ങളിലേക്ക് പമ്പ്‌ചെയ്യുന്നുണ്ട്. ഇവയും ജലനിരപ്പ് കുറയാനിടയാക്കി. കഴിഞ്ഞമാസം പുഴയില്‍ ആഴത്തില്‍ ചാലുകീറി വെള്ളം എടുക്കാന്‍ അനധികൃതമായി വഴിയൊരുക്കിയിരുന്നു. ഇത് നാട്ടുകാരുടെ എതിര്‍പ്പിനിടയാക്കി. പുഴയോരത്തെ ഭൂമികൈയേറ്റം ഒഴിപ്പിക്കാന്‍ ഇടയ്ക്ക് റവന്യൂഅധികൃതര്‍ നടപടി തുടങ്ങിയെങ്കിലും കാര്യമായൊന്നും സംഭവിച്ചില്ല.

സൈലന്റ്‌വാലി വനമേഖലയോടുചേര്‍ന്ന പാത്രക്കടവില്‍നിന്ന് ഉത്ഭവിക്കുന്ന കുന്തിപ്പുഴ കരിമ്പുഴ കൂട്ടിലക്കടവില്‍ കരിമ്പുഴയ്‌ക്കൊപ്പം ചേര്‍ന്നൊഴുകി പിന്നീട് തൂതപ്പുഴയായി ഭാരതപ്പുഴില്‍ ചേരും. കുന്തിപ്പുഴയിലെ ജലനിരപ്പ് കുറയുന്നത് തൂതപ്പുഴയിലെയും ഭാരതപ്പുഴയിലെയും ജലനിരപ്പ് കുറയാനിടയാക്കും. ഇതാകട്ടെ ഒട്ടേറെ ജലവിതരണ പദ്ധതികളെ ബാധിക്കുകയും ചെയ്യും.
25 Jan 2012 Mathrubhumi palakkad news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക