.

.

Thursday, February 23, 2012

പുതിയ ഉഭയജീവി കുടുംബം : ഡോ.ബിജുവിന്റെ കണ്ടെത്തല്‍ ലോകശ്രദ്ധയിലേക്ക്‌

ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍നിന്ന് നടത്തിയ കാലില്ലാത്ത ഉഭയജീവിയുടെ കണ്ടെത്തല്‍, ശാസ്ത്രലോകത്ത് പുതിയൊരു കുടുംബകഥ എഴുതിച്ചേര്‍ത്തിരിക്കുന്നു. മലയാളിയായ ഡോ.എസ്.ഡി.ബിജുവും കൂട്ടരും നടത്തിയ ആ കണ്ടെത്തലോടെ ഭൂമുഖത്ത് കാലില്ലാത്ത ഉഭയജീവി കുടുംബങ്ങളുടെ എണ്ണം പത്ത് തികഞ്ഞു.

മാത്രമല്ല, കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യന്‍ ഉപഭൂഖണ്ഡവും ആഫ്രിക്കയും ഒരേ വന്‍കരയുടെ ഭാഗമായിരുന്നു എന്നതിനുള്ള തെളിവുകൂടിയാണ് പുതിയ കണ്ടെത്തല്‍. പുതിയ ജീവിയുടെ ജനിതകബന്ധുക്കള്‍ ആഫ്രിക്കയുടെ പശ്ചിമഭാഗത്താണുള്ളത് എന്നകാര്യം, ഒരു കുടുംബകഥ മാത്രമല്ല ഭൗമപുരാണംകൂടി ഈ കണ്ടെത്തലിന് പിന്നിലുണ്ട് എന്നതിന് തെളിവാകുന്നു.

ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എണ്‍വിരോണ്‍മെന്റല്‍ ബയോളജിയിലെ പ്രൊഫസറായ ഡോ.ബിജുവും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ചേര്‍ന്ന്, ലണ്ടനിലെ 'പ്രൊസീഡിങ്‌സ് ഓഫ് റോയല്‍ സൊസൈറ്റി ബി'യിലാണ് പുതിയ കുടുംബത്തില്‍പെട്ട ഉഭയജീവിയെ കണ്ടെത്തിയ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഗോത്രവര്‍ഗ ഭാഷയായ 'ഗാരൊ' (Garo) ഭാഷയില്‍ നിന്നുള്ള 'ചിക്കിലിഡേ' (Chikilidae) എന്ന പദമാണ് പുതിയ ഉഭയജീവികുടുംബത്തിന് ഗവേഷകരിട്ടത്. പുതിയ ഇനത്തിന് (genus) 'ചിക്കില' (Chikila) എന്നും പേരിട്ടു.

വനപ്രദേശങ്ങളിലെ മണ്ണില്‍ കാണപ്പെടുന്ന വലിയ വിരകളെയാണ് ഈ ഉഭയജീവികള്‍ അനുസ്മരിപ്പിക്കുന്നത്. അസാധാരണമായ പുനരുത്പാദന രീതി പുതിയയിനം ജീവികള്‍ക്കുള്ളതായി ഗവേഷകര്‍ നിരീക്ഷിച്ചു. മണ്ണിനടിയിലുണ്ടാക്കുന്ന കൂട്ടില്‍ മുട്ടയിട്ട് പെണ്‍വിര അവയെ 2-3 മാസത്തോളം കഴിയും. മുട്ട വിരിയുന്നതിനിടയില്‍ അവ ഭക്ഷണം കഴിക്കുന്നതിന്റെ ലക്ഷണം തന്നെ ഗവേഷകര്‍ക്ക് കണ്ടെത്താനായില്ല.

ഈ കണ്ടുപിടിത്തം പുറത്തുവരും വരെ കാലില്ലാത്ത ഉഭയജീവികളുടെ അറിയപ്പെടുന്ന ഒന്‍പത് കുടുംബങ്ങളാണ് ലോകത്തുണ്ടായിരുന്നത്. പുതിയ കണ്ടെത്തല്‍ അത് പത്തായി. തെക്കുകിഴക്കന്‍ ഏഷ്യ, ഇന്ത്യ, ശ്രീലങ്ക, ആഫ്രിക്കയുടെ കിഴക്കന്‍ പടിഞ്ഞാറന്‍ ഭാഗങ്ങള്‍, സെയ്‌ഷെല്‍ ദ്വീപുകള്‍, തെക്കേയമേരിക്കയുടെ ചില ഭാഗങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍, നനവുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കാലില്ലാ ഉഭയജീവികളെ കണ്ടെത്തിയിട്ടുള്ളത്.

പുതിയ ഇനത്തിന്റെ ഡി.എന്‍.എ.വിശകലനത്തില്‍ നിന്ന് വ്യക്തമായ കാര്യം, ഇവയുടെ ബന്ധുക്കള്‍ ഇപ്പോഴുള്ളത് ആഫ്രിക്കയിലാണ് എന്നാണ്. അതുകൊണ്ട് ഡോ.ബിജുവിന്റെയും കൂട്ടരുടെയും കണ്ടെത്തല്‍ ജീവശാസ്ത്രപരമായി മാത്രമല്ല, ഭൗമശാസ്ത്രപരമായും പ്രധാനപ്പെട്ടതാണെന്ന് വിലയിരുത്തപ്പെടുന്നു.

140 മില്യണ്‍ വര്‍ഷം മുമ്പ് ആഫ്രിക്കന്‍ ബന്ധുക്കളില്‍ നിന്ന് വേര്‍പിരിഞ്ഞ കുടുംബമാണത്രേ ചിക്കിലിഡേ. 'ഈ വര്‍ഷത്തെ ഉഭയജീവി കണ്ടെത്തലാണിത്'-'ഹിന്ദു' പത്രത്തിന് നല്‍കിയ പ്രതികരണത്തില്‍ അമേരിക്കന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം ക്യുറേറ്റര്‍ ദാരല്‍ ഫ്രോസ്റ്റ് പറഞ്ഞു.

അഞ്ചുവര്‍ഷത്തെ അധ്വാനം

അസം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗലന്‍ഡ്, ത്രിപുര, സിക്കിം, പശ്ചിമബംഗാള്‍ എന്നിങ്ങനെ ഒന്‍പത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അഞ്ചുവര്‍ഷംകൊണ്ട് 250 സ്ഥലങ്ങളില്‍ മണ്ണുകിളച്ച് നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചതെന്ന് ഡോ.ബിജു അറിയിക്കുന്നു. മാത്രമല്ല, അത് തന്റെ വിദ്യാര്‍ഥിയായ രചുന്‍ലിയു ജി. കമേയുടെ പി.എച്ച്.ഡി.പ്രോജക്ടു കൂടിയാണിതെന്ന് അദ്ദേഹം പറയുന്നു.

ഡോ.ബിജുവും കമേയിയും കൂടാതെ, ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ആഷിഷ് തോമസ്, സുരേഷ് ബാബു, ലണ്ടന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഡേവിഡ് ജെ.ഗോവെര്‍, എമ്മ ഷെരാറ്റ്, മാര്‍ക്ക് വില്‍ക്കിന്‍സണ്‍, ബ്രസ്സല്‍സില്‍ വ്രിജെ യൂണിവേഴ്‌സിറ്റിയിലെ ഫ്രാന്‍കി ബോസ്സുയറ്റ്, ഇനെസ് വാന്‍ ബോക്‌സഌയര്‍ എന്നിവരുമടങ്ങിയ അന്താരാഷ്ട്ര ഗവേഷണസംഘമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍.

അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ യൂണിയന്‍ (ഐ.യു,സി.എന്‍) 'ആംഫീബിയന്‍ സ്‌പെഷ്യലിസ്റ്റ് ഗ്രൂപ്പ്' ഏര്‍പ്പെടുത്തിയിട്ടുള്ള പ്രശസ്തമായ 'സാബിന്‍ അവാര്‍ഡി'(2008)ന് അര്‍ഹനായിട്ടുള്ള ഗവേഷകനാണ് ഡോ.ബിജു. അദ്ദേഹത്തതിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭൗമശാസ്ത്ര പ്രാധാന്യമുള്ള ആദ്യകണ്ടെത്തലല്ല ഇത്. 2003 ല്‍ ആഗോളശ്രദ്ധ നേടിയ മറ്റൊരു കണ്ടെത്തല്‍ ഡോ.ബിജു നടത്തിയിരുന്നു. 'നാസികാബട്രാച്ചസ് സാഹ്യാദ്രേന്‍സിസ്' എന്ന തവളയിനമായിരുന്നു ആ കണ്ടെത്തല്‍.

'ജീവിച്ചിരിക്കുന്ന ഫോസില്‍' എന്ന വിശേഷത്തോടെയാണ് 'നേച്ചര്‍' ജേര്‍ണല്‍ ആ കണ്ടെത്തല്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. ദിനോസറുകള്‍ക്കൊപ്പം ഭൂമിയില്‍ കഴിഞ്ഞിരുന്ന ഒരു ജീവിവര്‍ഗത്തെ പശ്ചിമഘട്ടത്തില്‍ കണ്ടൈത്തിയെന്നത് മാത്രമായിരുന്നില്ല അതിന്റെ പ്രത്യേകത, പുതിയൊരു കുടുംബത്തില്‍ പെട്ടതായിരുന്നു ആ തവള. ആ തവളയുടെ ജനിതകബന്ധുക്കള്‍ ജീവിക്കുന്നത് ഇന്ത്യാസമുദ്രത്തില്‍ സെയ്‌ഷെല്‍ ദ്വീപുകളിലാണെന്ന വിവരം ശാസ്ത്രലോകത്തെ അമ്പരപ്പിച്ചു.

കാല്‍നൂറ്റാണ്ടുകാലത്തെ ഫീല്‍ഡ് പഠനത്തിന്റെ അനുഭവസമ്പത്തുള്ള ഡോ.ബിജു, തവളകള്‍ ഉള്‍പ്പടെ നൂറിലേറെ പുതിയ ഉഭയജീവി സ്പിഷീസുകളെ കണ്ടെത്തിയിട്ടുണ്ട്. അതില്‍ രണ്ട് പുതിയ കുടുംബങ്ങളും ആറ് പുതിയ ഇനങ്ങളും ഉള്‍പ്പെടുന്നു. മാത്രമല്ല, ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും ചെറിയ തവളയിനവും ഡോ.ബിജുവിന്റെ കണ്ടെത്തലില്‍ പെടുന്നു.

നഷ്ടപ്പെട്ടുപോയ 50 ഉഭയജീവികളെ പുനര്‍നിര്‍ണയം ചെയ്യുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന 'ലോസ്റ്റ് ആംഫീബിയന്‍സ് ഓഫ് ഇന്ത്യ പ്രോഗ്രാ'മിന്റെ കോര്‍ഡിനേറ്ററാണ്. frogindia.org എന്ന സൈറ്റില്‍ ഡോ.ബിജുവിന്റെ ഗവേഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കാണാം.

ഗോണ്ട്വാനയിലേക്കുള്ള വഴികള്‍

വടക്കുകിഴക്കനിന്ത്യയില്‍ കണ്ടെത്തിയ ഉഭയജീവികളുടെ ജനിതക ബന്ധുക്കള്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ ആഫ്രിക്കയില്‍ എങ്ങനെയെത്തി ? ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ്, ഡോ.ബിജുവിന്റെ കണ്ടെത്തല്‍ ഒരു ഭൗമശാസ്ത്രസിദ്ധാന്തത്തിന്റെ സുപ്രധാന തെളിവായി മാറുന്നത്.


കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ദക്ഷിണാര്‍ധഗോളത്തിലെ 'ഗോണ്ട്വാന'യെന്ന ഭീമന്‍ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു ഇന്ത്യ. 16 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോണ്ട്വാന രണ്ടായി പിളര്‍ന്നു വേര്‍പെട്ടു. അതില്‍ ഒരുഭാഗം വീണ്ടും പിളര്‍ന്ന് ഒഴുകി നീങ്ങി തെക്കെ അമേരിക്കയും ആഫ്രിക്കയും ആയി രൂപപ്പെട്ടു.

ഗോണ്ട്വാനയുടെ രണ്ടാമത്തെ ഭാഗം ഓസ്‌ട്രേലിയ, അന്റാര്‍ട്ടിക്ക, ഇന്തോമഡഗാസ്‌ക്കര്‍ എന്നിവ ഉള്‍പ്പെട്ടതായിരുന്നു. 13 കോടിവര്‍ഷം മുമ്പ് ഈ ഖണ്ഡത്തില്‍ നിന്ന് ഓസ്‌ട്രേലിയയും അന്റാര്‍ട്ടിക്കയും അടര്‍ന്നു വേര്‍പെട്ടു. അവശേഷിച്ച ഭാഗത്തുനിന്ന് ഒന്‍പതുകോടി വര്‍ഷം മുമ്പ് മഡഗാസ്‌ക്കര്‍ വേര്‍പെട്ടു. ഇന്ത്യയും സെയ്‌ഷെല്‍സും ഒന്നായി അവശേഷിച്ചു. ഇവ വേര്‍പെടുന്നത് ആറരക്കോടി വര്‍ഷം മുമ്പാണ്.

സെയ്‌ഷെല്‍ ദ്വീപുകള്‍ ഇന്ത്യാമാഹാസമുദ്രത്തില്‍ തന്നെ നിലയുറപ്പിച്ചു. ഇന്ത്യന്‍ ഉപഭൂഖണ്ഡം വടക്കോട്ടുള്ള യാത്ര തുടര്‍ന്നു. അഞ്ചരക്കോടി വര്‍ഷം മുമ്പ് ഇന്ത്യന്‍ ഉപഭൂഖണ്ഡം ഏഷ്യന്‍ വന്‍കരയില്‍ അമര്‍ന്നു. ആ സമ്മര്‍ദഫലമായാണ് ഹിമാലയം രൂപപ്പെടാനാരംഭിച്ചത്.

ഇന്ത്യയിലെയും ആഫ്രിക്കയിലെയും ചില ജീവിവര്‍ഗങ്ങള്‍ക്ക് ജനിതകബന്ധം ഉണ്ടായതെങ്ങനെയെന്ന് ഗോണ്ട്വാന ഭൂഖണ്ഡത്തിന്റെ പൊട്ടിയടരല്‍ സൂചന നല്‍കുന്നു. തിരിച്ചു ചിന്തിച്ചാല്‍ ഗോണ്ട്വാനയെ സംബന്ധിച്ച ഭൗമശാസ്ത്ര സിദ്ധാന്തത്തിന് പുതിയ ഉഭയജീവിയുടെയും നാസികാബട്രാച്ചസ് തവളയുടെയും കണ്ടെത്തല്‍ ശക്തമായ പിന്തുണ നല്‍കുന്നു എന്നാണര്‍ഥം. (കടപ്പാട് : frogindia.org, ബി.ബി.സി.ന്യൂസ്, ദി ഹിന്ദു, പഴയതാളുകള്‍ എന്ന ബ്ലോഗ്),  Mathrubhumi >> ഭൂമിക്കുവേണ്ടി

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക