.

.

Sunday, February 19, 2012

കടുവകള്‍ക്കു വേണ്ടി

കടുവകള്‍ക്കു വേണ്ടിഅധിനിവേശത്തിന്‍റെ കഥകള്‍ മാത്രമേ എന്നും മനുഷ്യരില്‍ നിന്നു കേട്ടിട്ടുള്ളൂ. കാടും മേടും കൈയേറി മൃഗങ്ങളുടെ സ്വസ്ഥജീവിതത്തിനു വിഘാതം സൃഷ്ടിക്കുന്ന മനുഷ്യര്‍. വനനശീകരണവും വന്യസമ്പത്തിന്‍റെ ചൂഷണവും ആരോപിതമായ സ്ഥിരം കുറ്റങ്ങള്‍. എന്നാല്‍ ഇക്കുറി വ്യത്യസ്തമായൊരു കഥ, അതും ഇന്ത്യയില്‍ നിന്ന്. കടുവകള്‍ക്കു സ്വസ്ഥമായി ജീവിക്കുന്നതിനു വേണ്ടി ഒരു കൂട്ടം മനുഷ്യര്‍ അവരുടെ ഗ്രാമം ഒഴിഞ്ഞു കൊടുത്തിരിക്കുന്നു. ഭാരതത്തിന്‍റെ ദേശീയമൃഗത്തിന്‍റെ വംശനാശത്തിനു തടയിടാന്‍ വനം വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളോടു ചേര്‍ന്നു നിന്നു സഹകരിക്കുന്ന ഗ്രാമീണരുടെ കഥ രാജസ്ഥാനില്‍ നിന്ന്. സ്വന്തം വേരുകളും ജന്മനാടിനോടുള്ള വികാരത്തിനുമപ്പുറം ഒരു കാരണത്തിനായി കുടിലുകളൊഴിഞ്ഞു കൊടുക്കാനുള്ള മനസു കാണിച്ചിരിക്കുന്നു. കടുവകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി രാജസ്ഥാനിലെ സരിസ്ക ടൈഗര്‍ റിസര്‍വില്‍ നിന്നൊഴിഞ്ഞു പോകുന്ന ആദ്യത്തെ ഗ്രാമമല്ല, ഉമ്രി.
ഏകദേശം എണ്‍പത്തിരണ്ടോളം കുടുംബങ്ങള്‍. മുന്നൂറ്റിയമ്പതോളം ആളുകള്‍. ഉമ്രി ഗ്രാമത്തില്‍ നിന്നു നാല്‍പതു കിലോമീറ്ററോളം അകലെയുള്ള റുന്ത് മോസ്പൂര്‍ എന്നയിടത്തേക്കു ജീവിതം പറിച്ചുനട്ടിരിക്കുന്നത് ഇത്രയും പേര്‍. പാര്‍ക്കിന്‍റെ പരിധിയില്‍ നിന്നും പൂര്‍ണമായും ഇറങ്ങിപ്പോകുന്ന രണ്ടാമത്തെ ഗ്രാമമമാണു ഉമ്രിയെന്നു പറയുന്നു രാജസ്ഥാനിലെ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് പി. എസ്. സോമശേഖര്‍. ഗ്രാമത്തെ കുടിയൊഴിപ്പിക്കുന്ന എല്ലാ ഘട്ടങ്ങളും സമാധാനപരമായിരുന്നെന്നു സാക്ഷ്യപ്പെടുത്തുന്നു അദ്ദേഹം. എല്ലാ കുടുംബങ്ങളും സഹകരിച്ചു, എതിര്‍പ്പുമായി ആരുമെത്തിയില്ല. മനുഷ്യര്‍ മാത്രമല്ല ഒഴിഞ്ഞു പോകുന്നതു, കന്നുകാലികള്‍ മറ്റു വളര്‍ത്തുമൃഗങ്ങള്‍....ജീവിതസാഹചര്യങ്ങള്‍.
നഷ്ടപരിഹാരമായി കൃഷിഭൂമി നല്‍കാമെന്ന വാഗ്ദാനം കുടുംബങ്ങള്‍ സ്വീകരിക്കുകയായിരുന്നു. ഭൂമിയും ഒപ്പം വീടു നിര്‍മിക്കുന്നതിനായി രണ്ടു ലക്ഷം രൂപ സാമ്പത്തിക സഹായവും ഗ്രാമീണര്‍ക്കു ലഭിച്ചു. പുതിയ ഗ്രാമത്തിലേക്കു കുടിവെള്ളവും വൈദ്യുതിയും എത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തതായി പി. എസ് സോമശേഖര്‍ പറയുന്നു. 2007ല്‍ ആദ്യഗ്രാമം വിട്ടൊഴിഞ്ഞു പോകുമ്പോള്‍ ഫീല്‍ഡ് ഡയറക്റ്ററായിരുന്നു സോമശേഖര്‍. ഇപ്പോള്‍ അഞ്ചു വര്‍ഷത്തിനു ശേഷവും ആ ഗ്രാമക്കാര്‍ സന്തോഷമായിട്ടാണു പുതിയ സ്ഥലത്തു കഴിയുന്നതെന്നു സോമശേഖര്‍ പറയുന്നു. ആദ്യം വിട്ടൊഴിഞ്ഞു പോയവര്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ നല്ല രീതിയില്‍ ആയതുകൊണ്ടു തന്നെ മറ്റുള്ളവരും മടിയൊന്നും കൂടാതെ മുന്നോട്ടു വരികയായിരുന്നു.

ഉമ്രി ഗ്രാമത്തിലെ അന്തേവാസികളില്‍ ഏറെപ്പേരും വീടുകളൊഴിഞ്ഞു കഴിഞ്ഞു. ചിലര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. റിസര്‍വിന്‍റെ ഹൃദയഭാഗത്തായി പതിനൊന്നു ഗ്രാമങ്ങളാണുള്ളത്. മുമ്പ് മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പോരാട്ടം വരെ എത്തുന്ന സംഭവങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. വളര്‍ത്തുമൃഗങ്ങളെ കടുവകള്‍ തിന്നൊടുക്കുമ്പോള്‍, മനുഷ്യര്‍ മൃഗങ്ങളെ തിരിച്ച് ആക്രമിക്കുന്നതും പതിവായിരുന്നു. എന്നാല്‍ അവരെ പറഞ്ഞു മനസിലാക്കിയപ്പോള്‍ കടുവകള്‍ക്കായി സ്വന്തം ഭൂമി ഒഴിയാന്‍ തന്നെ തീരുമാനിച്ചു ഗ്രാമീണര്‍. അധികം വൈകാതെ റോഡ്കൈല, ഡബ്ളി എന്നീ ഗ്രാമങ്ങളും ടൈഗര്‍ റിസര്‍വിന്‍റെ പരിസരത്തു നിന്നു താമസം മാറും, അതും കടുവകളുടെ സ്വസ്ഥജീവിതത്തിനും നിലനില്‍പ്പിനുമായി.

വംശനാശഭീഷണി നേരിടുന്ന തരത്തില്‍ ഇന്ത്യയിലെ കടുവകളുടെ എണ്ണം കുറഞ്ഞു കഴിഞ്ഞു. 2011ലെ സെന്‍സസ് പ്രകാരം ശേഷിക്കുന്നതു 1700 കടുവകള്‍ മാത്രം. ഒരു നൂറ്റാണ്ടു മുമ്പ് ഇന്ത്യയില്‍ ഒരു ലക്ഷത്തിലധികം കടുവകള്‍ ഉണ്ടായിരുന്നെന്നാണു കണക്ക്. ടൈഗര്‍ റിസര്‍വില്‍ നിന്നു ഗ്രാമങ്ങളെ ഒഴിപ്പിക്കുന്നതു കടുവ സംരക്ഷണത്തിനായുള്ള ഒരു ചെറിയ പ്രവര്‍ത്തനം മാത്രമായി തോന്നാം. എന്നാല്‍ അതിനുള്ള ഫലത്തിന്‍റെ ആദ്യസൂചനകള്‍ ലഭിച്ചു കഴിഞ്ഞു. മനുഷ്യര്‍ ഒഴിഞ്ഞുപോയ ഉമ്രി ഗ്രാമത്തില്‍ കഴിഞ്ഞദിവസം രണ്ടു കടുവകളെ കാണാന്‍ കഴിഞ്ഞു. വിശാലമായി മേയാന്‍ ഒരു സ്ഥലം അവര്‍ നോക്കിയിരിക്കുകയായിരുന്നെന്നു വേണം കരുതാന്‍.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക