.

.

Wednesday, November 2, 2011

തണ്ണീര്‍ത്തടങ്ങളില്‍ ദേശാടനപ്പക്ഷികള്‍ക്ക് കുരുതിക്കാലം

കോട്ടയം: വേമ്പനാട് കായല്‍ത്തീരത്തും സമീപത്തെ തണ്ണീര്‍ത്തടങ്ങളിലും അതിഥികളായെത്തുന്ന ദേശാടനപ്പക്ഷികളെ വേട്ടയാടുന്നു. പാടങ്ങളിലും കായല്‍ത്തീരങ്ങളിലും തീറ്റയും ആവാസവും തേടിവരുന്ന പക്ഷികളെ കൊന്നു തിന്നുകയാണ്.തണ്ണീര്‍ത്തടങ്ങളുടെ പ്രശാന്തതയില്‍ പറന്നെത്തുന്ന അപൂര്‍വയിനം പക്ഷികളെയാണ് കുരുതിക്കിരയാക്കുന്നത്. ചില ഷാപ്പുകളിലും മറ്റും ഇവയുടെ ഇറിച്ചിക്കറിവെച്ച് നല്‍കുന്നുമുണ്ട്.

സംരക്ഷിതവിഭാഗത്തില്‍പ്പെട്ട ജല പക്ഷികളെ വലയിട്ടും വെടിവച്ചുംമറ്റുമാണ് പിടികൂടുന്നത്.

കായലുകളിലും പാടങ്ങളിലും എത്തുന്ന ദേശാടനക്കിളികളുടെ കൂട്ടത്തില്‍ എരണ്ടകളാണ് കൂടുതല്‍. കോട്ടയം ജില്ലയിലും സമീപപ്രദേശത്തുമുള്ള തണ്ണീര്‍ത്തടങ്ങളിലും പാടശേഖരങ്ങളിലും ആയിരക്കണക്കിന് പക്ഷികളെയാണ് പിടികൂടുന്നത്. കുമരകം പക്ഷിസങ്കേതത്തിനടുത്തുള്ള പ്രദേശങ്ങളിലും തലയോലപ്പറമ്പ്, മിഠായിക്കുന്നം, അടിയം, ചാലുംകരി, കുറിച്ചി, ഇടയാഴം, ആറായിരം കായല്‍, ഇരുപത്തിനാലായിരം കായല്‍ തുടങ്ങിയ സ്ഥലങ്ങളിലും പക്ഷിവേട്ട വ്യാപകമാണ്. വന്യജീവി സംരക്ഷണ നിയമപ്രകാരം ശിക്ഷലഭിക്കുന്ന കുറ്റമാണിത്. വനം വകുപ്പുദ്യോഗസ്ഥര്‍ ചിലയിടങ്ങളില്‍ വേട്ടക്കാരെ പിടികൂടാന്‍ രംഗത്തുണ്ടെങ്കിലും നടപടികള്‍ പൂര്‍ണവിജയം ആകുന്നില്ല.

എരണ്ട, ചോരക്കാരി (റെഡ്‌സാങ്ക്), പച്ചക്കാലി, ചൂളന്‍ എരണ്ട തുടങ്ങിയ ദേശാടനപ്പക്ഷികളും നീര്‍ക്കാക്ക, ചേരക്കോഴി, നീലക്കോഴി, പച്ച എരണ്ട, കുഴി എരണ്ട (മുങ്ങാംകോഴി) തുടങ്ങിയ തദ്ദേശീയ ജലപക്ഷികളുമാണ് വേട്ടയാടപ്പെടുന്നത്.

ആയിരക്കണക്കിന് പക്ഷികള്‍ കൂട്ടത്തോടെ പറന്നിറങ്ങുന്ന പാടശേഖരങ്ങളിലും കായല്‍ത്തീരങ്ങളിലും വെടിവച്ചും വലവീശിയും ഇവയെ പിടിക്കാന്‍ സംഘങ്ങള്‍ രംഗത്തുണ്ട്.

അസം, മണിപ്പൂര്‍ തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഈ പക്ഷികള്‍കൂടുതലായി ഇവിടേക്കെത്തുന്നത്. ചില ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും പക്ഷികള്‍ എത്താറുണ്ട്. സപ്തംബറോടെ എത്തുന്ന പക്ഷികള്‍ ഏപ്രിലോടെതിരികെപ്പോകും.

തണ്ണീര്‍ത്തടങ്ങളിലും പാടശേഖരങ്ങളിലും എത്തുന്ന പക്ഷികള്‍ഇവയുടെ തീരത്ത് കൂടുകൂട്ടുന്നു. ചിലപ്പോള്‍ വലിയ ചങ്ങാടംപോലെ ഈ പക്ഷികള്‍ക്ക് വെള്ളത്തില്‍ സഞ്ചരിക്കാനും കഴിയും.

കൂടുകൂട്ടി പ്രജനനം നടത്തുന്ന കിളികളെ കൊന്നൊടുക്കുന്നത് ഇവയുടെ വംശനാശത്തിന് കാരണമാകും. ഭക്ഷ്യശൃംഖലയിലെ ഒരു കണ്ണിയുടെ നാശം ജീവകുലത്തിന്റെയാകെ നാശത്തിന് കാരണമാകുമെന്ന പാഠം ഇറച്ചിക്കൊതിയില്‍ മനുഷ്യന്‍ മറക്കുന്നു.
Posted on: 02 Nov 2011 Mathrubhumi Kottayam News

രാകേഷ്.കെ.നായര്‍

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക