.

.

Sunday, November 13, 2011

ഈറ്റില്ലം തേടി കടലാമകള്‍ എത്തിത്തുടങ്ങി

പയ്യോളി: കടലാമകളുടെ ഇൌറ്റില്ലമായ കൊളാവി തീരത്ത് കാത്തിരിപ്പിനൊടുവില്‍ കടലാമകള്‍ മുട്ടയിടാനെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു കടലാമകളാണ് ആഴക്കടല്‍ താണ്ടി മുട്ടയിടാന്‍ ഇൌ സുരക്ഷിത തീരം തേടി എത്തിയത്. ആവിക്കല്‍ കടപ്പുറത്തു നിന്നു 124 മുട്ടകളും പയ്യോളി തീരത്തു നിന്നു 134 മുട്ടകളും തീരം പ്രകൃതിസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ശേഖരിച്ചു ജൈവ ഹാച്ചറിയിലേക്കു മാറ്റി.സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് കടലാമകള്‍ മുട്ടയിടാന്‍ തീരം തേടി ഇവിടെയെത്താറ്.

പതിവുപോലെ ഓഗസ്റ്റ് അവസാനം മുതല്‍തന്നെ തീരം പ്രകൃതിസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ഉറക്കമിളച്ചു കാത്തിരുന്നുവെങ്കിലും പതിവിനു വിപരീതമായി ഏറെ താമസിച്ചാണ് കടലാമകളുടെ വരവ്.'ഒലിവ് റിഡ്ലി വിഭാഗത്തില്‍പ്പെട്ട കടലാമകളാണ് കൊളാവി തീരത്തു പ്രജനനത്തിനായി എത്തുന്നത്. എട്ടു തരം കടലാമകളില്‍ ഏറ്റവും ചെറുതാണിത്.കടലില്‍ നിന്നു 30 മീറ്ററോളം കരയിലേക്കു കയറിയാണ് കടലാമകള്‍ മുട്ടയിടുക. മുന്‍ചിറകു കൊണ്ട് തീരത്തെ ഉണക്കമണല്‍ നീക്കി പിന്‍ചിറകിനാല്‍ കുഴിയുണ്ടാക്കി മുക്കാല്‍ മണിക്കൂറിനുള്ളില്‍ മുട്ടയിടല്‍ പൂര്‍ത്തിയാക്കും.

മുട്ടയിടല്‍ പൂര്‍ത്തിയാക്കി കുഴി മൂടി ശരീരം കൊണ്ട് മുകള്‍ഭാഗം അടിച്ചമര്‍ത്തി കുഴിച്ചിട്ട പാടുകള്‍ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ ഉണക്കമണല്‍ വാരിയെറിഞ്ഞ് ആമ കടലിലേക്കുതന്നെ യാത്രയാകുന്നു.45 മുതല്‍ 60 ദിവസം കൊണ്ട് സൂര്യതാപത്തില്‍ മുട്ടകള്‍ വിരിയുന്നു. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ ഏതു ദിശയിലേക്കു തിരിച്ചുവച്ചാലും കടലിന്റെ ഭാഗത്തേക്കു മാത്രം യാത്രയാകുന്നു. 1992ല്‍ കടലാമ സംരക്ഷണ പ്രവൃത്തി ഏറ്റെടുത്ത തീരം പ്രകൃതിസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തീരത്തു നിര്‍മിച്ച ഹാച്ചറിയില്‍ കുഴിച്ചിട്ടാണ് മുട്ടകള്‍ വിരിയിക്കുന്നത്. നാളിതുവരെയായി അര ലക്ഷത്തിലധികം കടലാമക്കുഞ്ഞുങ്ങളെ വിരിയിച്ചെടുത്ത് ഇവര്‍ കടലിലേക്കു വിട്ടിട്ടുണ്ട്.

13.11.11 Manoramaonline Kozhikkod News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക