.

.

Tuesday, November 15, 2011

നിളയുടെ കുളിര്‍തേടി ദേശാടനക്കിളികള്‍ നേരത്തേയെത്തി

തിരൂര്‍: നിളയുടെ മടിത്തട്ടിലെ സ്നേഹക്കുളിര്‍ അവര്‍ മറന്നില്ല. പതിവിലും നേരത്തേ എണ്ണത്തില്‍ക്കൂടുതല്‍ ദേശാടനക്കിളികള്‍ മൈലുകള്‍ താണ്ടി വിരുന്നുകാരായി നിളയെ തേടിയെത്തിക്കൊണ്ടിരിക്കുന്നു. എല്ലാ വര്‍ഷവും ഡിസംബര്‍ മുതല്‍ നിളയുടെ തെളിനീര്‍ തേടിയെത്തിയിരുന്ന വിവിധ രാജ്യങ്ങളില്‍നിന്നുള്ള ദേശാടനപ്പക്ഷികളാണ് ഇത്തവണ ഏറെ നേരത്തേ വരവറിയിച്ചത്. നിളയിലെത്തുന്ന ദേശാടനപ്പക്ഷികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും കുറവുവരുന്നത് പക്ഷിപ്രേമികളെ നിരാശയിലാഴ്ത്തിയിരുന്നു.

എന്നാല്‍, ഇത്തവണ നേരത്തേ പക്ഷികളെത്തിയതും എണ്ണത്തിലെ വര്‍ധനയും ആശങ്കകളെ അസ്ഥാനത്താക്കി.കുറ്റിപ്പുറം മുതല്‍ പുറത്തൂര്‍ വരെയുള്ള ഭാഗങ്ങളിലാണ് സൈബീരിയന്‍ കൊക്ക്, ആഫ്രിക്കന്‍ കാക്ക, കണ്ണന്‍ കൊറ്റി തുടങ്ങി 12 ഇനങ്ങളിലുള്ള ആയിരക്കണക്കിനു ദേശാടനപ്പക്ഷികളെത്തിയത്. ദേശാടനപ്പക്ഷികളുടെ സംരക്ഷണത്തിനായി അധികൃതര്‍ നടപടി എടുക്കാത്തതും ഇവയെ ഇറച്ചിക്കായി കൂട്ടത്തോടെ വേട്ടയാടുന്നതുമാണ് മുന്‍വര്‍ഷങ്ങളില്‍ നിളയിലെത്തുന്ന പക്ഷികളുടെ എണ്ണത്തില്‍ കുറവുവരുത്തിയിരുന്നത്.

വിവിധ വര്‍ണങ്ങളിലും രൂപങ്ങളിലുമുള്ള പക്ഷികളുടെ വരവോടെ ഇവയുടെ സൌന്ദര്യം ആസ്വദിക്കുന്നതിനായി ദിവസവും ഒട്ടേറെ പക്ഷിസ്നേഹികളും എത്തുന്നുണ്ട്. പകല്‍ മുഴുവന്‍ നിളയില്‍ നീന്തിത്തുടിച്ച് രാത്രിയില്‍ മരച്ചില്ലകളിലാണ് പക്ഷികളുടെ വിശ്രമം. ഭാരതപ്പുഴയ്ക്കു പുറമേ പൊന്നാനിപ്പുഴ, കടലുണ്ടിപ്പുഴ എന്നിവിടങ്ങളിലും ധാരാളം ദേശാടനപ്പക്ഷികളെത്തുന്നുണ്ട്.പുഴകളില്‍ മനോഹരമായ കാഴ്ചയൊരുക്കി മൈലുകള്‍ താണ്ടി ജില്ലയിലെത്തിച്ചേരുന്ന ദേശാടനപ്പക്ഷികള്‍ ഏപ്രില്‍ മാസത്തോടെയാണ് തിരിച്ചുപോക്ക് തുടങ്ങുന്നത്.

15.11.2011 Manoramaonline Malappuram News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക